ജനുവരി 24,11 മണിക്ക് ഭരണഘടനാ നിര്‍മ്മാണസഭായോഗം. അദ്ധ്യക്ഷന്‍ ഡോ. രാജേന്ദ്രപ്രസാദ്. അദ്ദേഹം ഒരു പ്രസ്താവന നടത്തി, ”ഇനി ചര്‍ച്ചചെയ്യാന്‍ ഒരു വിഷയം കൂടി ബാക്കിയുണ്ട്. ദേശീയഗാനക്കാര്യം സഭയുടെ മുമ്പില്‍ ചര്‍ച്ച നടത്തി ഒരു പ്രമേയത്തിന്റെ രൂപത്തില്‍ തീരുമാനം എടുക്കാമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ പ്രമേയം വഴി ഔപചാരിക തീരുമാനമെടുക്കുന്നതിനു പകരം ഞാന്‍ തന്നെ ദേശീയ ഗാനത്തെക്കുറിച്ച് ഒരു പ്രസ്താവന ചെയ്യുന്നതാണ് കൂടുതല്‍ നല്ലത് എന്ന് തോന്നി. അതു പ്രകാരം ഞാന്‍ പ്രസ്താവിക്കുന്നു, ” അവസരം വരുന്നത് അനുസരിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഭേദഗതികള്‍ നടപ്പാക്കാനുള്ള ബാധ്യതയോടുകൂടി, ജനഗണമന എന്നറിയപ്പെടുന്ന സംഗീതവും വാക്കുകളും ചേര്‍ന്ന കൃതി ഭാരതത്തിന്റെ ദേശീയ ഗാനമായിരിക്കും. ഭാരത സ്വാതന്ത്ര്യസമരത്തില്‍ ഐതിഹാസികമായ പങ്ക് നിര്‍വഹിച്ച വന്ദേമാതര ഗാനം തുല്യമായി ആദരിക്കപ്പെടുകയും, അതിനു തുല്യപദവി ഉണ്ടായിരിക്കുകയും ചെയ്യും .” (വന്ദേമാതരം – പ്രഫ: ജഗദീശ് ഭട്ടാചാര്യ. കല്‍ക്കട്ട – 1995)
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിന്റെ ഏറ്റവും മര്‍മ്മപ്രധാനമായ ദേശീയ ഗാനം തീരുമാനിക്കപ്പെട്ടത് ജനാധിപത്യ വിരുദ്ധ രീതിയിലാണ്. സഭാംഗങ്ങള്‍ക്ക് ഒരു വാക്കുപോലും പറയാന്‍ അവസരം ലഭിച്ചില്ല. വന്ദേമാതരത്തെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന പുരുഷോത്തം ദാസ് ഠണ്ഡന്‍ ഇതേ ദിവസം രാജിവച്ചു. (വന്ദേമാതരത്തിന്റെ കഥ – ആര്‍. ഹരി)
വഴിയെ പോയവനെ പിടിച്ച് ഗൃഹനാഥനാക്കുന്ന വിഡ്ഢിത്തം എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടിയാണ് ചെയ്തത്? ഈ വിഡ്ഢിത്തം യാദൃഛികമോ ഒറ്റപ്പെട്ടതോ അല്ലായിരുന്നു. ഭാരതത്തെ വിഭജിക്കാനും അനേകം കഷണങ്ങളാക്കി ശിഥിലമാക്കാനും വന്നയാളാണ് മൗണ്ട്ബാറ്റണ്‍. സാമ്രാജ്യത്തിന്റെ ഒത്താശയോടെ, ഓരോ സംസ്ഥാനത്തിനും സ്വതന്ത്രരാജ്യമാകാനുള്ള അവസരം കൊടുത്തയാളാണ് ബ്രിട്ടീഷ് പ്രഭു. ബ്രിട്ടീഷുകാരുടെ മനസിലിരിപ്പുപോലെ നമ്മള്‍ അനേകം രാജ്യങ്ങളായില്ല. കാരണം ഭാരതമനസ് രാഷ്‌ട്രീയത്തിലുപരി ദേശീയമായിരുന്നു.ദേശീയത സംസ്‌കാരത്തില്‍ അധിഷ്ഠിതമായിരുന്നു. ദേശീയതയ്‌ക്കും സംസ്‌കാരത്തിനും അതീതമായി മതത്തെ പ്രതിഷ്ഠിച്ചവര്‍ മാത്രമാണ് വേറിട്ട് പോയത്. ഭാരതത്തെ നിഷ്‌കരുണം വിഭജിച്ച അതേ മൗണ്ട് ബാറ്റണെതന്നെ സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഗവര്‍ണര്‍ ജനറല്‍ ആക്കിയതും മറ്റൊരു വിഡ്ഢിത്തമായിരുന്നു.
രാജേന്ദ്രപ്രസാദിന്റെ പ്രസ്താവനക്ക് ഒരു പശ്ചാത്തലമുണ്ടായിരുന്നു. 1948 ഓഗസ്റ്റ് 15 ന് നെഹ്‌റു ദേശീയപതാക ഉയര്‍ത്തിയപ്പോള്‍ സൈനിക ബാന്റില്‍ ഉയര്‍ന്നത് ജനഗണമനയായിരുന്നു! ഭരണഘടന നിര്‍മ്മാണസഭ ദേശീയഗാനം ഏതെന്ന് തീരുമാനിക്കുന്നതിനു മുമ്പ് ആരാണ് ജനഗണമന സൈനിക ബാന്റില്‍ ആലപിക്കാന്‍ തീരുമാനിച്ചത്.? നെഹ്‌റുവിന് എന്തായിരുന്നു താല്പര്യം?
ചെങ്കോട്ടയിലെ ബാന്റുവാദ്യം ശ്രദ്ധിച്ച വി. സി. കേശവറാവു ദേശീയഗാന പ്രശ്‌നം ഭരണഘടനാനിര്‍മ്മാണ സഭയില്‍ ഉന്നയിച്ചു, ചോദ്യം ആഭ്യന്തരമന്ത്രിയോടായിരുന്നെങ്കിലും ഉത്തരം പറഞ്ഞത് നെഹ്‌റു ആയിരുന്നു”………സ്വാതന്ത്ര്യാനന്തരം സൈന്യത്തിനും എംബസികള്‍ക്കും ദേശീയഗാനം അത്യാവശ്യമായിരുന്നു….. ഐക്യരാഷ്‌ട്ര സഭയില്‍പ്പോയ നമ്മുടെ പ്രതിനിധിസംഘത്തോട് ദേശീയഗാനത്തിന്റെ റിക്കാര്‍ഡ് ആവശ്യപ്പെട്ടു. അപ്പോള്‍ അവരുടെ കൈവശം ജനഗണമനയുടെ റിക്കാര്‍ഡ് ഉണ്ടായിരുന്നു. വിദേശങ്ങളില്‍ അയക്കാന്‍ പറ്റിയ തരത്തില്‍ സ്വരബദ്ധമാക്കിയ മറ്റൊരു രാഷ്‌ട്രഗാനം ഞങ്ങള്‍ക്ക് കിട്ടാനില്ലായിരുന്നു. ….. ജനഗണമനയോ മറ്റേതെങ്കിലും പാട്ടോ ദേശിയഗാനമാക്കുന്നതിനെപ്പറ്റി സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് എഴുതി. (ജനനേതാക്കളായ മുഖ്യമന്ത്രിമാര്‍ക്കല്ല) അവര്‍ ജനഗണമന അംഗീകരിച്ചു…… ദേശീയഗാനത്തിന്റെ കാര്യത്തില്‍ വാക്കുകളെക്കാള്‍ പ്രാധാന്യം രാഗത്തിനാണെന്ന് തോന്നി. ആ രാഗം ഭാരതീയ സംഗീതപ്രതിഭയോടൊപ്പം കുറച്ചെങ്കിലും പാശ്ചാത്യമായിരിക്കണമെന്ന് തോന്നി….. വന്ദേമാതരത്തിന് ചരിത്ര പശ്ചാത്തലവും വളരെ വലിയ ആകര്‍ഷണവും ഉണ്ടെങ്കില്‍ക്കൂടി വേണ്ടത്ര ചലനമോ വിദേശരാജ്യങ്ങളിലെ ഓര്‍ക്കസ്ട്രയില്‍ അവതരിപ്പിക്കാനുള്ള ശേഷിയോ ഇല്ലെന്നാണ് ചിലരുടെ വിശ്വാസം…… അതുകൊണ്ട് വന്ദേമാതരം ഭാരതത്തിലെ അദ്വിതീയമായ രാഷ്‌ട്രഗീതമായി തുടരുകയും ദേശീയഗാനത്തിന്റെ രാഗം ജനഗണമനയുടെതായിരിക്കുകയും വേണം എന്നുതോന്നി”…. (വന്ദേമാതരം – ഇതിഹാസ് കേ പന്നോം സെ-ചിത്രാ ജോഷി – നാഗ്പൂര്‍- 1994)
വിശദമായി എഴുതി തയ്യാറാക്കിയ മറുപടിയുടെ പ്രസക്തഭാഗം ഇതാണ്. നെഹ്‌റുവിന്റെ മറുപടിയില്‍ ഇന്ദ്രപ്രസ്ഥത്തിന്റെ ഉപശാലകളില്‍ നടന്ന ഉപജാപങ്ങളുടെയും ഗൂഢമായ ആലോചനകളുടെയും അടയാളങ്ങള്‍ സുവ്യക്തമാണ്. ഐക്യരാഷ്‌ട്രസഭയില്‍ പോയ പ്രതിനിധികളുടെ കൈകളില്‍ ജനഗണമനയുടെ റിക്കാര്‍ഡ് എങ്ങനെ വന്നു? ആര് കൊടുത്തയച്ചു? വാക്കുകളെക്കാള്‍ പ്രധാനം രാഗത്തിനെന്ന് ആരാണ് തീരുമാനിക്കുന്നത്? സംഗീതം കുറച്ചെങ്കിലും പാശ്ച്യാത്യമായിരിക്കണമെന്ന് ആര്‍ക്കാണ് തോന്നിയത്? വിദേശ ഓര്‍ക്കസ്ട്രയില്‍ വായിക്കാനുള്ള ശേഷി വന്ദേമാതരത്തിനില്ലെന്ന് ഏത് സംഗീതവിദഗ്ധന്‍ പറഞ്ഞു?
1948 ഓഗസ്റ്റ്15 ന് ദേശീയഗാനവിവാദം ഉണ്ടായപ്പോള്‍, മുമ്പുതന്നെ വന്ദേമാതരത്തിന്റെ ഓര്‍ക്കസ്ട്രയ്‌ക്ക് രൂപം നല്‍കിയ പൂനായിലെ മാസ്റ്റര്‍ കൃഷ്ണറാവു ഫുലംബ്രികര്‍ ദല്‍ഹിയിലെത്തി. നെഹ്‌റുവിന്റെ മുമ്പില്‍ സൈനിക രാഗത്തിലവതരിപ്പിച്ചു. ജനറല്‍ കരിയപ്പ ബാന്റ് സെറ്റിന്റെ ചീഫ് ലജപത് സിംഗിനെക്കൊണ്ട് പരീക്ഷിച്ചു. പിന്നീട് സര്‍ദാര്‍പട്ടേല്‍, രാജേന്ദ്രപ്രസാദ്, രാജഗോപാലാചാരി തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ അവതരിപ്പിച്ചു. പിന്നീട് ബ്രിട്ടീഷ് ബാന്റ് കമാന്റര്‍ സി. ആര്‍. ഗോര്‍ഡനെക്കൊണ്ട് ബ്രിട്ടീഷ് ബാന്റില്‍ പകര്‍ത്തിപ്പാടി പരീക്ഷിച്ചു. ഏറ്റവും ഒടുവില്‍ ഫുലംബ്രികര്‍ പ്രായത്തെ വകവെക്കാതെ പാര്‍ലമെന്റ് മന്ദിരത്തിലെത്തി ഭരണഘടന നിര്‍മ്മാണസഭയിലെ അംഗങ്ങളുടെ മുമ്പില്‍ പാട്ടും രാഗവും അവതരിപ്പിച്ചു.
ഓരോ സന്ദര്‍ഭത്തിലും ഓരോരുത്തരും കൂടുതല്‍ കൂടുതല്‍ പ്രശംസിച്ചതല്ലാതെ ഒരുകുറവും ആരും ചൂണ്ടിക്കാണിച്ചില്ല; സി. ആര്‍. ഗോര്‍ഡനെന്ന സായിപ്പ് അടക്കം. പിന്നെ എന്തുകൊണ്ടാണ് ഭരണഘടനാനിര്‍മ്മാണസഭയില്‍ ഏകപക്ഷീയവും ഏകാധിപത്യപരവുമായ തരത്തില്‍ പ്രസ്താവന നടത്തി വന്ദേമാതരത്തെ അപമാനിച്ചത്?
1762 – ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍(1857 എന്നത് തെറ്റ്) സമരസേനാനികള്‍ മുഴക്കിയ മുദ്രാവാക്യമായാണ് വന്ദേമാതരത്തിന്റെ ജനനം. പിന്നീട് ബങ്കിംചന്ദ്ര ചാറ്റര്‍ജി 1875- ല്‍ അതിന്റെ അടിസ്ഥാനത്തില്‍ ഗാനരചന നടത്തി. 1882- ല്‍ അദ്ദേഹം എഴുതിയ ആനന്ദമഠം എന്ന ചരിത്ര നോവലില്‍ ഈ ഗാനം ഉള്‍ച്ചേര്‍ത്തു.
1886-ലെ കല്‍ക്കട്ട കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഭാഗികമായി വന്ദേമാതരം പാടി. പിന്നീട് 1896- ല്‍ വീണ്ടും കല്‍ക്കട്ടയില്‍ കോണ്‍ഗ്രസ് സമ്മേളനം നടന്നപ്പോള്‍ രവീന്ദ്രനാഥ ടാഗോര്‍ തന്നെ വന്ദേമാതരം മുഴുവനായി പാടി. അന്നത്തെ യോഗാധ്യക്ഷന്‍ മുഹമ്മദ് റഹ്മത്തുള്ള സയാനിയായിരുന്നു. അന്നുതൊട്ട് കോണ്‍ഗ്രസ് സമ്മേളനം തുടങ്ങുമ്പോള്‍ വന്ദേമാതരം സ്ഥിരം പ്രാര്‍ത്ഥനയായിരുന്നു. ആദ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചത് ഭാരതവിഭജനവാദിയായിരുന്ന മൗലാന മുഹമ്മദാലിയായിരുന്നു, 1923-ലെ കാക്കിനട സമ്മേനത്തില്‍. പിന്നീട് 1937- ല്‍ മുസ്ലീംലീഗ് വന്ദേമാതരത്തെ നിഷേധിച്ചുകൊണ്ട് പ്രമേയം പാസ്സാക്കി.
പാക്കിസ്ഥാന്‍ വാദികളും വര്‍ഗ്ഗീയവാദികളുമായ ഒരു കൂട്ടം രാഷ്‌ട്ര ദ്രോഹികളുടെ അഭിപ്രായമായിരുന്നോ നെഹ്‌റു സ്വീകരിക്കേണ്ടിയിരുന്നത്? 1896 മുതല്‍ 1947 ഓഗസ്റ്റ് 15 ന് രാവിലെ ആകാശവാണിയിലൂടെ മുഴുവനായി പാടിയ വന്ദേമാതരം ആയിരുന്നു ഈ നാടിന്റെ ദേശീയഗാനമാകേണ്ടിയിരുന്നത്. ടാഗോര്‍ പോലും ദേശീയഗാനമായും പ്രാര്‍ത്ഥനാഗാനമായും പാടിയിരുന്ന വന്ദേമാതരത്തെ വിഭജനവാദികള്‍ക്ക് കൂട്ടുനിന്നുകൊണ്ട് തള്ളിമാറ്റുകയും ആര്‍ക്കും ആവേശം നല്‍കാത്തതും ആരും ആവശ്യപ്പെടാത്തതുമായ ജനഗണമനയെ ദേശീയഗാന പദവിയിലേക്ക് ആനയിക്കുകയും ചെയ്തത് സ്വാതന്ത്ര്യസമര പോരാളികളോടും രാഷ്‌ട്രത്തോടും കാണിക്കുന്ന കൃതഘ്‌നതയാണ്. ചരിത്രത്തോടുള്ള പരിഹാസമാണ്. നമ്മുടെ ദേശീയ മാനബിന്ദുക്കളെ നിര്‍ണ്ണയിക്കേണ്ടത് വിഘടനവാദികളോ തീവ്രവാദികളോ ആയിരിക്കരുത്.
കാ. ഭാ. സുരേന്ദ്രന്‍
















