ഒരു രാഷ്‌ട്രത്തെ നിലനിര്‍ത്തുന്നത് അതിന്റെ സംസ്‌കാരമാണ്. സംസ്‌കാരം കാലത്തെ അതിജീവിക്കാന്‍ പര്യാപ്തമാവുമ്പോള്‍ രാഷ്‌ട്രം തലയെടുപ്പോടെ നിലനില്‍ക്കും. കാലത്തിന്റെ കുത്തൊഴുക്കിനെതിരെ ശക്തമായി നിലയുറപ്പിച്ച ലോകത്തെ ഒരേയൊരു സംസ്‌കാരമാണ് ഭാരതത്തിന്റെത്. അതുകൊണ്ടുതന്നെ അത് സനാതനവും ആയി. ശക്തമായ ആന്തരിക ദര്‍ശനങ്ങളും അടിസ്ഥാനപരമായ മൂല്യബോധവുമാണ് ഒരു സംസ്‌കാരത്തിന്റെ സത്ത. ഇവ ജനങ്ങളിലൂടെ ജീവിക്കുകയും ചെയ്യുന്നു. ഇവയെ സമന്വയിപ്പിച്ച് ജനജീവിതത്തിലെത്തിക്കാനുള്ള പ്രായോഗിക പദ്ധതികളാണ് ഇതിഹാസപുരാണങ്ങള്‍. ജീവിതവീക്ഷണത്തിന്റെയും മൂല്യാവിഷ്‌ക്കാരത്തിന്റെയും പ്രകടനങ്ങളാണ് ഈ ഗ്രന്ഥങ്ങളിലെ കഥാസന്ദര്‍ഭങ്ങള്‍. ചിന്തക്ക് ചിന്തേരിടുന്നതോടൊപ്പം ജീവിതരീതിയെ ക്രമീകരിക്കാനുള്ള സൂചനാപാഠങ്ങളും രാമായണം പോലുള്ള ഗ്രന്ഥങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ, സംസ്‌കാര പഠനത്തിന്റെയും പ്രയോഗത്തിന്റെയും നാന്ദിയായി പുരാണപാരായണം നിശ്ചയിക്കപ്പെടുകയും ചെയ്തു. മൂല്യങ്ങള്‍ കഥകളിലൂടെ അനാവൃതമാകുമ്പോള്‍, ആവര്‍ത്തിച്ചുള്ള വായന ഈ മൂല്യങ്ങളെ വായനക്കാരുടെ ഹൃദയത്തിലെത്തിക്കുകയാണ്. ഇത് വളരെ ശാസ്ത്രീയമായ രീതിയില്‍ത്തന്നെ നന്മയിലേക്കുള്ള നിശ്ശബ്ദ പരിവര്‍ത്തനത്തിന് കളമൊരുക്കുന്നു. രാമായണപാരായണത്തിന്റെ ആവര്‍ത്തനം ഉദ്ദേശിച്ചതിന്റെ പിറകിലും ഈ മൂല്യാനുസന്ധാനം തന്നെയാണ്.
വായന ആചരണത്തിന്റെ ഭാഗമായി മാറ്റുമ്പോഴും ഹൈന്ദവ കേരളം ‘കള്ളക്കര്‍ക്കടക’ത്തെ പ്രത്യേകം കണക്കിലെടുക്കുന്നുണ്ട്. ഇവിടെയാണ് ആദ്ധ്യാത്മിക മേഖലയിലെ കര്‍ക്കടക കഷായക്കഞ്ഞിയായി പ്രതിപ്രവര്‍ത്തിക്കുന്ന രാമായണത്തെ നാം അനുഭവിക്കുന്നത്. ”പൊട്ടിപുറത്ത്, ശ്രീഭഗവതി അകത്ത്” എന്ന് കൊട്ടിപ്പാടി കര്‍ക്കടക സംക്രാന്തിസന്ധ്യക്ക് ദക്ഷിണായനത്തുടക്കത്തെ വരവേല്‍ക്കുമ്പോള്‍, പൊട്ടിയെന്ന തിന്മയുടെ മേല്‍ക്കൈ ഓര്‍മിക്കപ്പെടുകയാണ്. മ്ലാനത മൂടിയ കര്‍ക്കടകത്തില്‍, തെറ്റുകളിലേക്കും അരുതായ്‌കകളിലേക്കും വഴുതിവീഴാനിടയുള്ള മനുഷ്യമനസ്സിനെ നന്മയുടെ ഋജുരേഖയിലൂടെ നയിക്കാന്‍ രാമായണത്തിനാവും. ഇത് കണ്ടറിഞ്ഞ ആചാര്യന്മാരുടെ ദാര്‍ശനികത തന്നെയാണ് രാമായണത്തെ കര്‍ക്കടകത്തിന്റെ അനുപേക്ഷണീയതയായി മാറ്റിയത്.
കാണപ്പെട്ട ഊര്‍ജ്ജസ്രോതസ്സാണ് സൂര്യന്‍. സൂര്യഗതിയുടെ സ്വാധീനം മനുഷ്യഗതിയെ നിയന്ത്രിക്കുന്നുണ്ട്. ഉത്തരായനകാലത്ത് അനുക്രമം ശക്തിയേറുന്ന സൂര്യനില്‍ നിന്ന് മനുഷ്യന് ലഭിക്കുന്ന പ്രഭാവം കൂടുതലാണ്. എന്നാല്‍ ദക്ഷിണായനത്തില്‍ ദൗര്‍ബല്യത്തിന്റെ നീചരാശി താങ്ങേണ്ട സൂര്യന്‍ ക്രമാനുഗതമായ ശക്തിക്കുറവിലേക്കാണ് നീങ്ങുന്നത്. സ്വാഭാവികമായും മനുഷ്യന് ലഭിക്കുന്ന സൗരപ്രഭാവവും ആനുപാതികമായി കുറയും. ഈ ചൈതന്യക്കുറവ് നികത്താനുള്ള പൗരാണികരുടെ ഗവേഷണഫലമായിട്ടാണ് ഈ കാലഘട്ടത്തില്‍ ആദ്ധ്യാത്മികതയെ കൂടുതല്‍ ശക്തമായി സമൂഹത്തിലെത്തിക്കുന്നത്. ആത്മപ്രഭാവം കുറയുന്നതിന് മുമ്പേ തന്നെ ഭക്തിമാര്‍ഗ്ഗത്തിലൂടെ അധികോര്‍ജ്ജ സമാഹരണം സംഭവിക്കുകയാണ്. അഗ്നിബീജവും ശക്തി ബീജവും ചേര്‍ന്ന ‘രാമ’മന്ത്രോച്ചാരണത്തിലൂടെ മനുഷ്യന്‍ ചൈതന്യധന്യനായിത്തീരും. അലസതയിലലയുന്ന മനസ്സിനെ ഏകാഗ്രവും പ്രവര്‍ത്തനക്ഷമവുമാക്കാന്‍ കഥാഭാഗങ്ങള്‍ക്കും കഴിയും. സമൂഹതിന്മകള്‍ക്കെതിരെ, സധൈര്യം ”മാനിഷാദ” (അരുത് കാട്ടാളാ…..) പറയാനുള്ള തന്റേടത്തിലേക്ക് രാമായണം മനുഷ്യമനസ്സിനെ പരിപാകം ചെയ്യുന്നു എന്നതാണ് ആത്യന്തികസിദ്ധി. മൂല്യബോധത്തിന്റെ വിത്തുകള്‍ക്ക് മനസ്സുകളില്‍ മുളപൊട്ടുകയും ചെയ്യുന്നു. നനഞ്ഞ കര്‍ക്കടകത്തിന്റെ പുറം തണുപ്പകറ്റാന്‍ രാമനാമത്തിലൂടെ ഉണരുന്ന ആന്തരികോര്‍ജ്ജത്തിനാവുകയും ചെയ്യും. ഇത് നമ്മുടെ ദാര്‍ശനിക പരമ്പരയുടെ വിസ്മയകരമായ ഉള്ളറിവത്രെ.
(തുടരും)
പ്രൊഫ.വി.ടി.രമ
















