രാമന് വിശ്വാമിത്രന്റെ മുമ്പാകെ ഒരു സംശയം ഉന്നയിച്ചു.
”ഗുരോ! താടക ഒരു സ്ത്രീയല്ലേ? യക്ഷിണിയാണെന്നും അങ്ങു പറഞ്ഞു. യക്ഷന്മാര് പൊതുവെ ധര്‍മികളാണ്. എന്നാല്‍ ദുര്‍ബലരുമാണ് എന്നത്രെ കേട്ടിരിക്കുന്നത്. പിന്നെ ഇവള്‍ക്ക് ആയിരം ആനകളുടെ ശക്തിയും ദുഷ്ടതയും കൈവന്നതെങ്ങനെ?”
വരബലമാണ് രാമാ ആദ്യം പറഞ്ഞത്. ദുഷ്ടതയൊക്കെ ശാപത്തിനാലുള്ള ഫലവും.
സുകേതു എന്ന ഒരു യക്ഷനുണ്ടായിരുന്നു. ഒരു പുത്രനെ ലഭിക്കാന്‍ അയാള്‍ ഏറെക്കാലം തപസ്സനുഷ്ഠിച്ചു. ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു അനുഗ്രഹം നല്കി- ”നിനക്ക് ആയിരം ആനകളുടെ ബലമുള്ള ഒരു കുഞ്ഞു പിറക്കട്ടെ.”
കുഞ്ഞു പിറന്നു. അതു പക്ഷേ പെണ്‍കുഞ്ഞായിരുന്നു! അവളാണ് താടക. വളരെ സുന്ദരി. അവള് വിവാഹം ചെയ്തത് സുന്ദനെയാണ്. അവര്‍ക്ക് ഒരു മകന് ജനിച്ചു. പേര് മാരീചന്.
എന്നാല്‍ അഗസ്ത്യ മഹര്‍ഷിയുടെ കോപത്തിന് പാത്രമായ സുന്ദന്‍ അധികം വൈകാതെ കൊല്ലപ്പെട്ടു. അതില്‍ കുപിതയായ താടക മകനെയും കൂട്ടി അഗസ്ത്യനെ എതിര്‍ക്കാന്‍ പോയി. അത്യധികമായ കാമാസക്തിയോടെയാണ് താടക അഗസ്ത്യമഹര്‍ഷിയെ ആക്രമിച്ചത്.
കോപത്താല്‍ ജ്വലിച്ച അഗസ്ത്യന് താടകയെ ശപിച്ചു:
”അതിവിരൂപയായ ഒരു രാക്ഷസിയായി, നരഭോജിയായി നീ മാറട്ടെ. നിന്റെ മകനും രാക്ഷസനാകട്ടെ.”
അഗസ്ത്യമഹര്‍ഷി വാണിരുന്ന പുണ്യദേശമാണ് രാമാ ആര്‍ക്കും സഞ്ചരിക്കാന്‍ വയ്യാത്ത ഭീകരവനമായി മാറിയിരിക്കുന്നത്. അതിന് കാരണക്കാരിയായ താടകയെ നീ വധിച്ചാലും. നിനക്ക് മാത്രമേ അത് കഴിയൂ.
സ്ത്രീഹത്യയാണെന്ന് കരുതി മടിക്കുകയൊന്നും വേണ്ട. അധര്‍മത്തെ ഇല്ലാതാക്കുകയാണ്, പ്രജകളെ ഭയമുക്തരാക്കുകയാണ് യഥാര്‍ത്ഥ രാജധര്‍മം. മഹാവിഷ്ണുപോലും പണ്ട്, ദേവലോകത്തിന് ഇന്ദ്രനില്ലാതെ വരും എന്നതിനാല്‍ ഭൃഗപത്നിയെ വധിച്ചിട്ടുണ്ട്. അതിനാല്‍ എന്റെ കല്‍പ്പന നീ അനുസരിക്കൂ.
”ഭഗവാനേ! അയോധ്യയില്‍ നിന്ന് പുറപ്പെടുമ്പോള്‍ അച്ഛന് എന്നോട് പ്രത്യേകം പറഞ്ഞിരുന്നു, അങ്ങയുടെ ഏത് അജ്ഞതയും അനുസരിക്കണമെന്ന്. അതില്‍ ഒരു വീഴ്ചയും ഞാന്‍ വരുത്തുകയില്ല.” എന്ന മറുപടിയോടെ രാമന് വില്ലു കുലച്ചു ചെറിയ ഒരു ഞാണൊലി പുറപ്പെടുവിച്ചു.
കാടൊന്നു വിറച്ചു. താടക കോപം കൊണ്ട് അതിലേറെ വിറച്ചു. അവളുടെ മുഖം കൂടുതല്‍ വികൃതമായി. അവള് കല്ലുകള്‍ വര്‍ഷിച്ചു.
രാമബാണങ്ങള്‍ അവയെല്ലാം തടഞ്ഞു. താടക പൊടിപടലമുണ്ടാക്കി മറഞ്ഞു. വീണ്ടും വലിയ കല്ലുകളുടെ മഴ. പിന്നാലെ പാഞ്ഞടുത്ത അവളുടെ കൈകള്‍ രാമന് അറുത്തു. ലക്ഷ്മണന് അവളുടെ മൂക്കും ചെവിയും മുറിച്ചു. താടക എങ്ങോ അപ്രത്യക്ഷയായി.
അവള് പിന്തിരിഞ്ഞു പോയി എന്നു തെല്ലിട നിനച്ചു. പക്ഷേ വീണ്ടും വന്നു കല്ലുകളുടെ പെരുമഴ. അതിനെ നിര്‍വീര്യമാക്കാന്‍ രാമലക്ഷ്മണന്മാരുടെ ശരമഴയും!
”ഇങ്ങനെ പോയാല്‍ ശരിയല്ല രാമാ.” വിശ്വാമിത്രന് പറഞ്ഞു: ”മഹാപാപിയും രാക്ഷസിയുമായ ഇവള് ഒട്ടും ദയ അര്‍ഹിക്കുന്നില്ല. സന്ധ്യയാകാറായിരിക്കുന്നു. രാത്രിയായാല്‍ രാക്ഷസന്മാര്ക്ക് മായാബലം വര്‍ധിക്കുന്നതാണ്. അതിനാല്‍ ഉടന്‍ വധിക്കൂ താടകയെ!”
രാമന് അനുസരിച്ചു. ഓടിയെത്തുന്ന താടകയുടെ നേരെ അതിദിവ്യമായ ഒരസ്ത്രം തൊടുത്തു. മാറില്‍ രാമശരമേറ്റു ആ രാക്ഷസി പെരുമല കണക്കെ നിലംപതിച്ചു.
ദേവന്മാര് രാമലക്ഷ്മണന്മാരുടെ മേല്‍ പുഷ്പവൃഷ്ടി നടത്തി. വിശ്വാമിത്രന്റെ മനസ്സ് കുളിര്‍ത്തു. വീരത്വം തെളിയിച്ച രാജകുമാരന്മാരെ ഗാഢമായി പുണര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു:
”രാമാ, എത്രയും മഹത്തരമായ ഒരു കര്‍മമാണ് ഇപ്പോള്‍ നീ ചെയ്തിരിക്കുന്നത്. തിന്മകളുടെ, രാക്ഷസീയതയുടെ നേര്‍ക്കുള്ള ആദ്യത്തെ നിന്റെ അസ്ത്രപ്രയോഗം വിജയകരമായില്ലേ? ഈ വഴിക്ക് ഇനിയും ഏറെ ചെയ്യുവാനുണ്ട്.
സന്ധ്യയായിക്കഴിഞ്ഞു. ഇനി യാത്ര വേണ്ട. രാത്രി ഇവിടെ താമസിക്കാം. നാളെ പ്രഭാതത്തില്‍ എന്റെ ആശ്രമത്തിലേക്ക് പോവുകയും ചെയ്യാം.
രാമലക്ഷ്മണന്മാര് സമ്മതിച്ചു. പാപിനിയും രാക്ഷസിയുമായ താടകയുടെ ബാധയൊഴിഞ്ഞു. വിമലീകൃതമായ വനത്തില്‍, ഗുരുശ്രേഷ്ഠനായ വിശ്വാമിത്രനൊപ്പം അവര്‍ ശാന്തരായി ഉറങ്ങി. അത് അയോദ്ധ്യ വിട്ടതിനുശേഷമുള്ള അവരുടെ മൂന്നാം രാത്രിയായിരുന്നു.
…തുടരും
പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: