ഗാസ: രണ്ടു ദിവസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഫലസ്തീന്‍ പ്രദേശമായ ഗാസയില്‍ മരണം 72 കവിഞ്ഞു. മരിച്ചവരില്‍ നിരവധി കുഞ്ഞുങ്ങളും സ്ത്രീകളും പെടുന്നു. ഒരാഴ്ചയായി നടക്കുന്ന വ്യോമാക്രമണത്തില്‍ 500 ലേറെ പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേലിനെതിരെ തിരിച്ചടിയ്‌ക്കാന്‍ പലസ്തീനും ശ്രമിയ്‌ക്കുന്നുണ്ട്. 160 തവണയാണ് ഗാസയിലേക്ക് ഇസ്രയേല്‍ വ്യാമോക്രമണം നടത്തിയത്. കരയുദ്ധം തുടങ്ങുന്നതിനായി ഇസ്രായേല്‍ കര സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യാസിച്ചിട്ടുണ്ട്. ഗാസിയലുള്ള സാധാരണ മനുഷ്യര്‍ യുദ്ധ ഭീതിയിലാണ്. ഗാസയിലെ ആശുപത്രികളാകെ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിയ്‌ക്കുകയാണ്. ഹമാസിന്റ സൈനിക വിഭാഗമായ ഖസ്സം ബ്രിഗേഡിന്റെ കമാന്ററുടെ വീടിന് നേരെയും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇസ്ലാമിക് ജുഹാദ് നേതാവ് ഹാഫിസ് ഹമദിന്റെ വീടിന് നേര്‍ക്കും ആക്രമണം ഉണ്ടായി. വീട്ടിലെ കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കുമൊപ്പം നേതാവും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റതും കൊല്ലപ്പെട്ടതുമായ പിഞ്ചു കുഞ്ഞുങ്ങളുടേതടക്കം കരളലിയിപ്പിയ്‌ക്കുന്ന ദൃശ്യങ്ങളാണ് ഗാസിയല്‍ നിന്ന് പുറത്ത് വരുന്നത്.
ജനവാസം ഏറിയ ഖാന്‍ യൂനിസ് മേഖലയില്‍ അര്‍ദ്ധ രാത്രിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. ഇതിനു തൊട്ടടുത്ത് ആക്രമണത്തില്‍ തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങളില്‍നിന്ന് മൃതദേഹങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തു.
സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യു.എന്‍ സുരക്ഷാ സമിതി പ്രത്യേക യോഗം ചേരുന്നുണ്ട്. ഇസ്രായേല്‍, ഫലസ്തീന്‍ അംബാസഡര്‍മാരും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും സ്ഥിതിഗതികള്‍ യോഗത്തിനു മുമ്പാകെ അറിയിക്കും. അതിനിടെ, ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇസ്രായേല്‍ ജനതയെ കൂടുതല്‍ ദുരന്തങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്നും നിരപരാധികളെ കൊന്നൊടുക്കുന്നത് തടയാന്‍ ലോകരാജ്യങ്ങള്‍ മുന്നോട്ടു വരണമെന്നും ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ അറിയിച്ചു.
















