ജാതിവിവേചനത്തിന്റേയും അധികാരമേല്‍ക്കോയ്‌മയുടെയും നാരായ വേരറുത്ത് അസ്പൃശ്യതയുടെയും അബദ്ധജഡിലമായ അന്ധവിശ്വാസങ്ങളുടെയും തടവറയില്‍ അകപ്പെട്ടുഴലുന്ന ജനതയെ തട്ടിയുണര്‍ത്തി ആര്‍ഷഭാരത സംസ്കൃതിയില്‍ പടുത്തുയര്‍ത്തിയ സനാതനധര്‍മത്തില്‍ അധിഷ്ഠമായത് ഏകമാനവ ദര്‍ശനങ്ങളാണ്. അവ ആത്മജ്ഞാനത്തിന്റെ അകക്കണ്ണുകൊണ്ട് ദര്‍ശിച്ച് സത്യബോധത്തിലെത്തി സായൂജ്യം പ്രാപിക്കുവാന്‍ ഉപദേശിച്ച യുഗപുരുഷനായിരുന്നു ശുഭാനന്ദ ഗുരുദേവന്‍. അദ്ദേഹത്തിന്റെ ജന്മദിനമായ പൂരം തിരുന്നാള്‍ ഭക്തജനലക്ഷങ്ങള്‍ ആനന്ദോത്സവമായി കൊണ്ടാടുന്നു.
ഈ ലോകജീവിതം സദാചാരനിഷ്ഠവും പാപവിമുക്തവും പരമവിശുദ്ധവുമായിരിക്കണമെന്ന് ഗുരു നിര്‍ദ്ദേശിച്ചു. ഓരോ മനുഷ്യരിലും കുടികൊള്ളുന്നത് ഈശ്വരചൈതന്യമാണ്. മണ്ണില്‍ നിന്നുത്ഭവിച്ച് മണ്ണില്‍ വസിച്ച് മണ്ണില്‍ ലയിച്ചുചേരുന്ന പഞ്ചഭൂതങ്ങളാല്‍ നിര്‍മിതമായ ഈ ശരീരം സദാനിര്‍മലമായിരിക്കണം. അറിവ്, ആചാരം, വിശുദ്ധി, ആശ്വാസം, ആനന്ദം, നാമസങ്കീര്‍ത്തനം എന്നീ ഷഡ്ഗുണങ്ങള്‍ ആര്‍ജിക്കുന്നവര്‍ മാനസിക-ശാരീരിക ആരോഗ്യത്തെയും ഉണര്‍വിനെയും പ്രാപിക്കുന്നു. വ്യഭിചാരം, മദ്യപാനം, വിഗ്രഹാരാധന, പരോപദ്രവം, ഹിംസ എന്നീ പഞ്ചമഹാപാപങ്ങളില്‍ നിന്ന് അകന്നുമാറി സഞ്ചരിക്കുന്നതിനോടൊപ്പം നാലുനാള്‍ ആചാരവും മൂന്നുനാള്‍ വിശുദ്ധവ്രതവും നിഷ്കര്‍ഷിച്ചുകൊണ്ട് ഭൗതികജീവിതത്തിന്റെ അടിത്തറ ബലപ്പെടുത്തുകയാണ് ഗുരുദേവന്‍.
തന്റെ കഠിനമായ തപോനിഷ്ഠയിലൂടെയും കാര്‍ക്കശ്യമായ മനനത്തിലൂടെയും പ്രപഞ്ചോത്പത്തി രഹസ്യങ്ങളും യുഗവ്യവസ്ഥകളും നിയമങ്ങളും അറിയുവാന്‍ ഇഹത്തിലും പരത്തിലും അനാദിയിലും അനന്തതയിലും ഊഴ്‌ന്നിറങ്ങി അറിവിന്റെയും ആത്മബോധത്തിന്റെയും അമൂല്യവും തേജോമയവുമായ മുത്തുകളും രത്നങ്ങളും വൈഡൂര്യങ്ങളുമടങ്ങിയ നിധിപേടകങ്ങള്‍-അനശ്വരവും-അജയ്യവുമായ കീര്‍ത്തനങ്ങളിലൂടെയും അരുളിപ്പാടുകളിലൂടെയും തന്റെ ജനതയുടെ മേല്‍ വര്‍ഷിച്ചു വിരഹമുക്തിയും മോക്ഷപ്രാപ്തിയും നല്‍കി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഉണര്‍ത്തുപാട്ടാക്കിയ അവതാരജന്മമായിരുന്നു ഗുരുദേവന്‍. കാലത്തിനും കുലത്തിനും മായ്‌ക്കാനും മറക്കാനും കഴിയാത്ത പ്രസന്നവും പ്രകാശപൂരിതവുമായ ശുഭാനന്ദ ദര്‍ശനങ്ങളുടെ പൊരുളും സത്തയും പൂര്‍ണമായും ഗ്രഹിക്കാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അപാരവും അപരിമേയവുമായ അര്‍ഥതലങ്ങളുള്ള അവ പഠിക്കുന്തോറും കൂടുതല്‍ പ്രശോഭിതങ്ങളാകുകയും പിന്നെയും പിന്നെയും പഠിക്കാനിരിക്കുന്നതേയുള്ളൂ എന്നു തോന്നുകയും ചെയ്യും.
ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ ബുധനൂര്‍ പഞ്ചായത്തിലെ കടമ്പൂ ര്‍ എന്ന ഗ്രാമത്തില്‍ പഴയകോണത്തു കുടുംബത്തുനിന്നും പ്രസിദ്ധമായ എണ്ണയ്‌ക്കാട്ടു കൊട്ടാരം വക കൃഷിയിടങ്ങള്‍ക്ക് കാവല്‍കിടക്കാനും കൊട്ടാരത്തിലേക്ക് ആവശ്യമായ കൊട്ട, വട്ടി, മുറം പനമ്പ് തുടങ്ങിയവ നിര്‍മിച്ചു നല്‍കുന്നതിനുമായി ബുധനൂര്‍ പടിഞ്ഞാറ്റും മുറിയില്‍ കുലായ്‌ക്കല്‍ എന്ന കുടുംബപ്പേരിട്ട് കുടിയിരുത്തിയ പറയ(സാംബവ)ക്കുടിലില്‍ ഇട്ട്യാതിയുടെയും കൊച്ചുനീലിയുടെയും ഏകമകനായി കൊല്ലവര്‍ഷം 1057 മേടം 17 വെള്ളിയാഴ്ച പുലര്‍ച്ചെ പൂരം നക്ഷത്രത്തില്‍ പിറവിയെടുത്ത പാപ്പന്‍കുട്ടിയെന്ന ബാലനാണ് പില്‍ക്കാലത്ത് ജാതിയധികാരത്തിന്റെ കൊടിക്കൂറയേന്തിയ യാഥാസ്ഥിതികത്വത്തിന്റെ നെഞ്ചിലേക്ക് വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും വെള്ളിവെളിച്ചമാകുന്ന വജ്രസൂചി കടത്തിവിട്ട് കാടത്തത്തില്‍ നിന്നും മനുഷ്യത്വത്തിലേക്കും സമത്വത്തിലേക്കും പരിവര്‍ത്തനം ചെയ്യിച്ച് ശാന്തിയുടെയും സമാധാനത്തിന്റെയും ആത്മീയ മോചനത്തിന്റെ ദിവ്യാനുഭൂതി അനുഭവവേദ്യമാക്കിയ ഋഷിവര്യന്‍ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവന്‍.
പ്രാര്‍ഥനയും വഴിപാടും വ്രതാനുഷ്ഠാനവും നടത്തിയാണ് 12 വര്‍ഷത്തിനുശേഷം ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ഇട്ട്യാതി-കൊച്ചുനീലി ദമ്പതികള്‍ക്ക് ഭാഗ്യമുണ്ടായത്. അതിനാല്‍ മാതാപിതാക്കള്‍ കുഞ്ഞിനെ അമിതമായി ലാളിച്ചു. എന്നാല്‍ മറ്റു കുട്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തതയാര്‍ന്നവനായിരുന്നു പാപ്പന്‍കുട്ടി. 1064 വൃശ്ചികം 3, ഏഴുവയസ്സുണ്ടായിരുന്ന പാപ്പന്‍കുട്ടിയില്‍ രാവിലെമുതല്‍ തന്നെ ചില സവിശേഷതക ള്‍ പ്രകടമായിരുന്നു. അസാധാരണമായ ചില ചേഷ്ടകള്‍ പ്രകടിപ്പിച്ചിരുന്ന പാപ്പന്‍കുട്ടി സൂര്യാസ്തമയം കഴിഞ്ഞ് രാത്രിയുടെ ഒന്നാം യാമത്തിന്റെ അവസാനത്തില്‍ അന്തര്‍ബോധം തെളിഞ്ഞുനില്‍ക്കവെ തന്നെ അര്‍ദ്ധമയക്കത്തിലാണ്ടു. വിളിച്ചാല്‍ വിളി കേ ള്‍ക്കുന്നില്ല. ചലനമറ്റ കിടപ്പ്. ജലപാനം പോലുമില്ല. മാതാപിതാക്കള്‍ വളരെയേറെ വിഷമിച്ചു. ഈ അവസ്ഥ മൂന്നാംനാള്‍ അവസാനിച്ചു. ഈ ദിവസങ്ങളില്‍ അദ്ദേഹം ദിവ്യജ്ഞാന തേജോമയങ്ങളായ കാഴ്ചകള്‍ പലതും കണ്ടാസ്വദിക്കുകയും ആനന്ദിക്കുകയും ചെയ്തതായി പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. അര്‍ധമയക്കം വിട്ടൊഴിഞ്ഞെങ്കിലും പഴയ ചുറുചുറുക്കും കളിചിരികളും ഉന്മേഷവും പാപ്പന്‍കുട്ടിയില്‍ നിന്നും വിട്ടകന്നിരുന്നു. ഗഹനമായ ചിന്തകളും ചക്രവാളങ്ങള്‍ക്കപ്പുറത്തേക്കുള്ള നോട്ടവും സദാ ആ ബാലനില്‍ വലയം ചെയ്തു.
പന്ത്രണ്ടാം വയസ്സായപ്പോള്‍ പാപ്പന്‍കുട്ടിയുടെ മാതാവ് മരണപ്പെട്ടു. ഇതദ്ദേഹത്തെ വിഷാദചിത്തനാക്കി. മൂകതയും മ്ലാനതയും കൊണ്ട് ദിവസങ്ങള്‍ തള്ളിനീക്കവെ ഒരുനാള്‍ ആ ബാലന്‍ ആരോടും ഒന്നുംപറയാതെ വീടുവിട്ടിറങ്ങി. വിവിധ ഇടങ്ങളിലായി അലഞ്ഞു. ധര്‍മസ്ഥാപനങ്ങളില്‍ പലതിലും അന്തിയുറങ്ങി. സഞ്ചാരവഴികളില്‍ ആലംബമില്ലാത്തവര്‍ക്ക് അത്താണിയൊരുക്കിയും ആതുരരെ പരിചരിച്ചും പതിനെട്ടുവര്‍ഷത്തോളം. ഇല്ല, ഒരിടത്തും തന്റെ മനസ്സുറയ്‌ക്കുന്നില്ല. സദാ വെമ്പല്‍ കൊള്ളുന്ന മനസ്സ്. ഉള്ളില്‍ ഊറിക്കൂടിയ ആത്മീയ ചൈതന്യത്തിന്റെ വികാസത്തിനാവശ്യമായ വിജ്ഞാന സമ്പാദനത്തിന്റെ വഴി തേടുകയായിരുന്നു ആ മനസ്സ്. ഒടുവില്‍ ഇടുക്കി ജില്ലയിലെ ഏലപ്പാറയ്‌ക്കടുത്ത് ചീന്തലാര്‍ എസ്റ്റേറ്റില്‍ എത്തിച്ചേര്‍ന്നു. പകല്‍ തോട്ടത്തിലെ പണിചെയ്യും. രാത്രികാലങ്ങളില്‍ തൊഴിലാളികള്‍ക്ക് ധര്‍മോപദേശങ്ങളും സദാചാരമൂല്യങ്ങളും പകര്‍ന്നുനല്‍കുകയും പാട്ടുപാടി പ്രാര്‍ഥിക്കുകയും ചെയ്തുപോന്നു. അവിടുത്തെ തൊഴിലാളികളുടെ ജീവിതത്തിന് ക്രമേണ അടുക്കുംചിട്ടയും കൈവന്നു. അവര്‍ അദ്ദേഹത്തെ ദൈവതുല്യനായി സ്നേഹിച്ചു, ആരാധിച്ചു. ഒരുനാള്‍ പാപ്പന്‍കുട്ടി അപ്രത്യക്ഷനായി.
(തുടരും)
– രാമചന്ദ്രന്‍ മുല്ലശ്ശേരി
















