മിര്‍പൂര്‍: ട്വന്റി 20 ക്രിക്കറ്റിലെ പുതിയ ലോകചാമ്പ്യന്മാരെ ഇന്ന് അറിയാം. ഇന്ത്യയോ, ശ്രീലങ്കയോ. ഏഴ് വര്‍ഷത്തെ ഇടവേളക്കുശേഷം കുട്ടിക്രിക്കറ്റിലെ ലോകകിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഫൈനലിനിറങ്ങുന്നു.ഓള്‍ ഏഷ്യന്‍ ഫൈനലില്‍ അയല്‍ക്കാരായ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. വൈകിട്ട് 6.30നാണ് കലാശപ്പോരാട്ടത്തിന് തുടക്കമാവുക. മിര്‍പൂരിലെ ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
2007-ലെ ആദ്യ ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് കിരീടം നേടിയശേഷം ഇന്ത്യക്ക് ഇതുവരെ ഫൈനലില്‍ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. 2009-ല്‍ പാക്കിസ്ഥാനും 2010-ല്‍ ഇംഗ്ലണ്ടും 2012ലെ കഴിഞ്ഞ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസുമായിരുന്നു ലോക കിരീടം സ്വന്തമാക്കിയത്. ആദ്യ ലോകകപ്പില്‍ കിരീടം നേടിയതൊഴിച്ചാല്‍ പിന്നീട് നടന്ന ലോകകപ്പുകളില്‍ ഇന്ത്യയുടെ പ്രകടനം ദയനീയമായിരുന്നു. അതിനുശേഷം നടന്ന മൂന്ന് ലോകകപ്പുകളിലം സെമിഫൈനലില്‍ പോലും പ്രവേശിക്കാന്‍ ടീം ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ശ്രീലങ്കയുടെ മൂന്നാം ലോകകപ്പ് ഫൈനലാണിത്. 2009-ല്‍ പാക്കിസ്ഥാനോടും 2012-ല്‍ വെസ്റ്റിന്‍ഡീസിനോടും ഫൈനലില്‍ തോല്‍ക്കാനായിരുന്നു ശ്രീലങ്കയുടെ വിധി. അതിനാല്‍ ആദ്യ ലോക കിരീടം സ്വപ്നം കണ്ടാണ് ശ്രീലങ്ക ഇന്ന് ഇന്ത്യക്കെതിരായ ഫൈനലിനിറങ്ങുന്നത്. മഹേല ജയവര്‍ദ്ധനെയും കുമാര്‍ സംഗക്കാരയും തങ്ങളുടെ കരിയറിലെ അവസാന അന്താരാഷ്‌ട്ര ട്വന്റി 20 മത്സരത്തിനിറങ്ങുന്നുവെന്ന പ്രത്യേകതയും ഇൗ ഫൈനലിനുണ്ട്. അതുകൊണ്ടുതന്നെ കിരീടം നേടി ഇവര്‍ക്ക് യാത്രയയപ്പ് നല്‍കാനാവും ലങ്കന്‍ ടീമിന്റെ ശ്രമം. 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും കളിച്ചവരില്‍ ക്യാപ്റ്റന് ധോണിക്ക് പുറമെ ഒരേയൊരു കളിക്കാരന്‍ കൂടിയേ ഇപ്പോഴത്തെ ടീമിലുള്ളൂ യുവരാജ് സിംഗ്.
ഒരു തോല്‍വിപോലും അറിയാതെയാണ് ടീം ഇന്ത്യ ഫൈനലില്‍ കയറിയത്. സൂപ്പര്‍ ടെന്നില്‍ ഗ്രൂപ്പി രണ്ടിലെ നാല് മത്സരങ്ങളും വിജയിച്ച് സെമിയിലെത്തിയ ധോണിപ്പട സെമി പോരാട്ടത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെയും തകര്‍ത്തുതരിപ്പണമാക്കി. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യക്ക് മുന്നില്‍ വെസ്റ്റിന്‍ഡീസും ബംഗ്ലാദേശും ഓസ്ട്രേലിയയും ദയനീയമായി പരാജയപ്പെട്ടു. ഇന്ത്യന്‍ ബൗളര്‍മാരുടെ ഗംഭീര പ്രകടനമാണ് ഇന്ത്യക്ക് ഈ മത്സരങ്ങളില്‍ വിജയം സമ്മാനിച്ചത്. പ്രത്യേകിച്ചും സ്പിന്നര്‍മാരായ അശ്വിന്റെയും അമിത് മിശ്രയുടെയും. സൂപ്പര്‍ ടെന്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളികളാരും 140 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തിരുന്നില്ല. എന്നാല്‍ സെമിഫൈനലില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ ബൗളിംഗിനെ നിഷ്ക്കരുണം പ്രഹരിച്ച് 172 റണ്‍സ് അടിച്ചുകൂട്ടി. ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളില്‍ രണ്ട് തവണ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ അശ്വിന്‍ ദക്ഷിണാഫ്രിക്കക്കെതിരെയും മൂന്ന് വിക്കറ്റ് സ്വന്തമാക്കി മികച്ച പ്രകടനം നടത്തി. എന്നാല്‍ അമിത് മിശ്രക്ക് ഇന്നലെ ഫോമിലേക്കുയരാന്‍ കഴിയാതിരുന്നത് ഇന്ത്യക്ക് തതിരിച്ചടിയായി. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് തവണ മിശ്രയും മാന്‍ ഓഫ് ദി മാച്ചായിരുന്നു. അതുപോലെ ഭുവനേശ്വര്‍കുമാറും മോഹിത് ശര്‍മ്മയും മുഹമ്മദ് ഷാമിയും ഭേദപ്പെട്ട പ്രകടനമാണ് കളിച്ച മത്സരങ്ങളില്‍ പുറത്തെടുത്തത്. അശ്വിന്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 10ഉം അമിത് മിശ്ര അത്രയും മത്സരങ്ങളില്‍ നിന്നായി 9 വിക്കറ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.
ബൗളര്‍മാര്‍ തങ്ങളുടെ പങ്ക് കൃത്യമായി നിര്‍വ്വഹിക്കുമ്പോള്‍ വിരാട് കോഹ്ലിയാണ് ബാറ്റ്സ്മന്മാരില്‍ കരുത്തനായി നില്‍ക്കുന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ദ്ധസെഞ്ച്വറികളുള്‍പ്പെടെ 242 റണ്‍സ് വാരിക്കൂട്ടിയ കോഹ്ലിയാണ് ടോപ് റണ്‍സ്കോറര്‍. അതുപോലെ ഓപ്പണര്‍ രോഹിത് ശര്‍മ്മയും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളായ സുരേഷ് റെയ്നയും ധോണിയും മികച്ച ഫോമിലാണെന്നതുകൊണ്ടും ഇന്ത്യ രണ്ടാം ലോക കിരീടം സ്വപ്നം കാണുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ സെമിഫൈനല്‍ പോരാട്ടത്തില്‍ കളിച്ച അതേ ടീമിനെ തന്നെ ഇന്നത്തെ കലാശപ്പോരാട്ടത്തിലും ഇറക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ പുറത്തിരുന്ന ഫോമിലല്ലാത്ത ശിഖര്‍ ധവാന്‍ ഇന്നും കരയ്‌ക്കിരിക്കും.
അതേസമയം ശ്രീലങ്കയും മികച്ച ഫോമിലാണ്. സൂപ്പര്‍ ടെന്നില്‍ ഗ്രൂപ്പ് ഒന്നിലെ നാല് മത്സരങ്ങളില്‍ മൂന്നെണ്ണവും ശ്രീലങ്ക വിജയിച്ചു. ദക്ഷിണാഫ്രിക്ക, നെതര്‍ലന്റ്സ്, ന്യൂസിലാന്റ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയപ്പോള്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. എന്നാല്‍ മഴ തടസ്സപ്പെടുത്തിയ സെമിയില്‍ നിലവിലെ ലോകചാമ്പ്യന്മാരായ വെസ്റ്റ്‌ഇന്‍ഡീസിനെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 27 റണ്‍സിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക തുടര്‍ച്ചയായ രണ്ടാം ഫൈനലിനെത്തിയത്. ഒാപ്പണര്‍മാരായ കുശല്‍ പെരേരയും ദില്‍ഷനും മികച്ച ഫോമിലാണെങ്കിലും അവസാന ട്വന്റി 20 ലോക കപ്പ് കളിക്കുന്ന സംഗക്കാര ഇതുവരെ മികച്ച ഫോമിലേക്കുയര്‍ന്നിട്ടില്ല. സംഗക്കാരയെ അപേക്ഷിച്ച് മഹേല ജയവര്‍ദ്ധനെ താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ തിരിമന്നെ, ആഞ്ചലോ മാത്യൂസ് എന്നിവര്‍ ഭേദപ്പെട്ട ഫോമിലാണ്. എന്നാല്‍ ബാറ്റിംഗിനേക്കാള്‍ ശ്രീലങ്കന്‍ കരുത്ത് ബൗളിംഗിലാണ്.
മലിംഗ, കുലശേഖര എന്നിവരുള്‍പ്പെട്ട പേസ് ബൗളിംഗ് പടയും ഹെറാത്ത്, അജാന്ത മെന്‍ഡിസ്, ആഞ്ചലോ മാത്യൂസ് എന്നിവരടങ്ങിയ സ്പിന്‍ ബൗളിംഗ് നിരയും ഏത് ബാറ്റ്സ്മാന്മാരെയും വിറപ്പിക്കാന്‍ കെല്‍പുള്ളവരാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ഇന്ത്യ-ശ്രീലങ്ക ഫൈനല്‍ പൊടിമാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
















