ഒമ്പതാമത് കാല്‍പ്പന്തുകളിയുടെ ലോകമാമാങ്കത്തിന് മെക്സിക്കോയാണ് ആതിഥേയത്വം വഹിച്ചത്. ആദ്യമായിട്ടായിരുന്നു ഒരു വടക്കേ അമേരിക്കന്‍ രാജ്യം ലോകകപ്പ് ഫുട്ബോളിന് ആതിഥേയരാകുന്നത്. മുന്‍ലോകകപ്പുകളിലെ പോലെ 16 ടീമുകളാണ് അത്തവണയും ലോകകപ്പിനെത്തിയത്. ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ആതിഥേയരായ മെക്സിക്കോയും നേരിട്ട് യോഗ്യത നേടിയപ്പോള്‍ ബാക്കി 14 ടീമുകള്‍ യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ വിജയിച്ചാണ് ഫൈനല്‍ റൗണ്ടിനെത്തിയത്. അഞ്ച് നഗരങ്ങളിലെ അഞ്ച് വേദികളിലായിട്ടാണ് ഒമ്പതാം ലോകകപ്പ് നടന്നത്. മെയ് 31 മുതല്‍ ജൂണ്‍ 21വരെ 32 മത്സരങ്ങളായിരുന്നു. പിറന്നത് രണ്ട് ഹാട്രിക്കുള്‍പ്പെടെ 95 ഗോളുകള്‍. ഹാട്രിക്കുകള്‍ പശ്ചിമ ജര്‍മ്മനയുടെ ജെര്‍ഡ് മുള്ളറുടെ വകയായിരുന്നു. ഒരു ലോകകപ്പിന്റെ ഇടവേളക്കുശേഷം ബ്രസീല്‍ മൂന്നാം തവണയും ലോക ജേതാക്കളാകുന്നതിനും മെക്സിക്കോ സാക്ഷ്യം വഹിച്ചു. ഇറ്റലിയെ കീഴടക്കി മൂന്നാം കിരീടനേട്ടത്തോടൊപ്പം വിജയികള്‍ക്ക് സമ്മാനിച്ചിരുന്ന യൂള്‍ റിമേ കപ്പ് ബ്രസീലിന് സ്വന്തമാവുകയും ചെയ്തു.
ആറ് മേഖലകളിലായി നടന്ന യോഗ്യതാ റൗണ്ടില്‍ 75 ടീമുകളാണ് 14 സ്ഥാനങ്ങള്‍ക്കായി പോരാടിയത്. 172 മത്സരങ്ങളില്‍ നിന്നായി 542 ഗോളുകളും യോഗ്യതാ മത്സരങ്ങളില്‍ പിറന്നു. ആതിഥേയരായ മെക്സിക്കോക്കും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനും പുറമെ യൂറോപ്പില്‍ നിന്ന് ബല്‍ജിയം, സ്വീഡന്‍, വെസ്റ്റ് ജര്‍മ്മനി, സോവ്യറ്റ് യൂണിയന്‍, റുമാനിയ, ഇറ്റലി, ചെക്കോസ്ലോവാക്യ, ബള്‍ഗേറിയ, ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് ബ്രസീല്‍, പെറു, ഉറുഗ്വെ, ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് മൊറോക്കോ, ഏഷ്യാ-ഓഷ്യാനിയ മേഖലയില്‍ നിന്ന് ഇസ്രയേല്‍, കോണ്‍കാകാഫ് മേഖലയില്‍ നിന്ന് എല്‍ സാല്‍വഡോര്‍ എന്നീ രാജ്യങ്ങളാണ് മെക്സിക്കോയിലേക്ക് ടിക്കറ്റ് സ്വന്തമാക്കിയത്. ഇസ്രയേലും മൊറാക്കോയും എല്‍സാല്‍വഡോറും ആദ്യമായാണ് ലോകകപ്പ് കളിക്കാനിറങ്ങിയത്.
ഗ്രൂപ്പ് ഒന്നില്‍ സോവ്യറ്റ് യൂണിയന്‍, മെക്സിക്കോ, ബെല്‍ജിയം, എല്‍ സാല്‍വഡോര്‍, ഗ്രൂപ്പ് രണ്ടില്‍ ഇറ്റലി, ഉറുഗ്വെ, സ്വീഡന്‍, ഇസ്രയേല്‍, ഗ്രൂപ്പ് മൂന്നില്‍ ബ്രസീല്‍, ഇംഗ്ലണ്ട്, റുമാനിയ, ചെക്കോസ്ലോവാക്യ, ഗ്രൂപ്പ് നാലില്‍ വെസ്റ്റ് ജര്‍മ്മനി, പെറു, ബള്‍ഗേറിയ, മൊറാക്കോ എന്നിവരാണ് ഉള്‍പ്പെട്ടത്. ഈ ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ഒന്നില്‍ നിന്ന് സോവ്യറ്റ് യൂണിയന്‍, മെക്സിക്കോ, ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഇറ്റലി, ഉറുഗ്വെ, ഗ്രൂപ്പ് മൂന്നില്‍ നിന്ന് ബ്രസീല്‍, ഇംഗ്ലണ്ട്, ഗ്രൂപ്പ് നാലില്‍ നിന്ന് പശ്ചിമ ജര്‍മ്മനി, പെറു എന്നീ ടീമുകളാണ് ക്വാര്‍ട്ടറിലെത്തിയത്.
ജൂണ്‍ 14ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ബ്രസീല്‍ 4-2ന് പെറുവിനെയുേം ഇറ്റലി 4-1ന് മെക്സിക്കോയെയും പശ്ചിമ ജര്‍മ്മനി എക്സ്ട്രാ സമയത്തിനൊടുവില്‍ 3-2ന് ഇംഗ്ലണ്ടിനെയും ഉറുഗ്വെ അധികസമയത്തേക്ക് നീണ്ട മത്സരത്തിനൊടുവില്‍ 1-0ന് സോവ്യറ്റ് യൂണിയനെയും പരാജയപ്പെടുത്തി സെമിഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഉറുഗ്വെക്ക് ബ്രസീലും പശ്ചിമ ജര്‍മ്മനിക്ക് ഇറ്റലിയുമായിരുന്നു എതിരാളികള്‍. ജൂണ്‍ 17ന് നടന്ന പോരാട്ടങ്ങളില്‍ ബ്രസീല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഉറുഗ്വെയെയും ഇറ്റലി അധികസമയത്തേക്ക് നീണ്ട മത്സരത്തിനൊടുവില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പശ്ചിമ ജര്‍മ്മനിയെയും കീഴടക്കി ഫൈനലിലെത്തി. ജൂണ്‍ 21ന് നടന്ന ഫൈനലില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇറ്റലിയെ തകര്‍ത്ത് കാനറികള്‍ മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ 18-ാം മിനിറ്റില്‍ പെലേയിലൂടെയാണ് ബ്രസീല്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. എന്നാല്‍ 37-ാം മിനിറ്റില്‍ റോബര്‍ട്ടോ ബൊനിന്‍സെഗ്നയിലൂടെ ഇറ്റലി സമനില പിടിച്ചു. ഇതോടെ ആദ്യപകുതി തുല്യനിലയില്‍ കലാശിച്ചു. പിന്നീട് 66-ാം മിനിറ്റില്‍ ജര്‍സണ്‍ ഡി ഒലിവേരയും 71-ാം മിനിറ്റില്‍ ജര്‍സീഞ്ഞോയും 86-ാം മിനിറ്റില്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ ടോറസും ബ്രസീലിന് വേണ്ടി ലക്ഷ്യം കണ്ടതോടെ വിജയികള്‍ക്ക് സമ്മാനിച്ചിരുന്ന യൂള്‍ റിമേ കപ്പ് കാനറികള്‍ക്ക് എന്നന്നേക്കുമായി സ്വന്തമായി.
എന്നാല്‍ ബോബി മൂറും ബോബി ചാള്‍ട്ടനുമുള്‍പ്പെടുന്ന 1966-ലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് തന്നെയായിരുന്നു 1970-ലും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഗരിഞ്ച, ജെര്‍സിഞ്ഞോ, ഡെനില്‍സണ്‍, സാന്റോസ്, ഗില്‍മര്‍ തുടങ്ങിയ ലോകോത്തര താരങ്ങള്‍ കളിക്കളത്തോട് വിടപറഞ്ഞിട്ടും പെലെയുടെ മാന്ത്രികക്കാലുകള്‍ മൈതാനത്ത് വിസ്മയം തീര്‍ത്തതോടെ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു ടീം മൂന്നുതവണ ലോകകപ്പ് സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ ചെക്കോസ്ലോവാക്യക്കെതിരെ ഗോള്‍ നേടിയതോടെ മറ്റൊരു അപൂര്‍വ ബഹുമതിക്കും പെലെ അര്‍ഹനായി. തുടര്‍ച്ചയായ നാല് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യതാരമെന്ന ബഹുമതിയാണ് ഫുട്ബോള്‍ ലോകത്തെ ആ ചക്രവര്‍ത്തി സ്വന്തമാക്കിയത്. 1966ലെ ലോകകപ്പില്‍ ബള്‍ഗേറിയയുടെയും പോര്‍ച്ചുഗലിന്റെയും താരങ്ങളുടെ കടുത്ത ടാക്ലിംഗിന് വിധേയനായതോടെ പെലെ ഇനി ഒരു ലോകകപ്പില്‍ കളിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് 1969-ല്‍ പെലെ തീരുമാനം മാറ്റി യോഗ്യതാ റൗണ്ടില്‍ ആറ് മത്സരങ്ങളില്‍ കളിക്കുകയും ആറുഗോളുകള്‍ നേടുകയും ചെയ്തശേഷമാണ് മെക്സിക്കോയിലെത്തിയത്.
രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ 10 ഗോള്‍ നേടിയ പശ്ചിമ ജര്‍മ്മനിയുടെ ജെര്‍ഡ് മുള്ളറാണ് ടോപ്സ്കോറര്‍ക്കുള്ള സ്വര്‍ണ്ണ പാദുകം സ്വന്തമാക്കിയത്. ബ്രസീലിന്റെ ജെര്‍സീഞ്ഞോ ഏഴു ഗോളുകളുമായി വെള്ളി പാദുകവും പെറുവിന്റെ തിയോഫിലോ ക്യുബിലാസ് വെങ്കല പാദുകവും സ്വന്തമാക്കി. അവസാന ലോകകപ്പിനിറങ്ങിയ പെലെയാണ് ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപ്പന്ത് കരസ്ഥമാക്കിയത്. പെലെയുടെ സഹതാരം ജര്‍സണ്‍ ഡി ഒലിവേര വെള്ളിപ്പന്തും പശ്ചിമ ജര്‍മ്മനിയുടെ ജെര്‍ഡ് മുള്ളര്‍ മൂന്നാമത്തെ താരത്തിനുള്ള വെങ്കല പന്തും സ്വന്തമാക്കി.
















