സേലം: സേലത്ത് മലയാളി യുവതി രമ്യ പാരച്യൂട്ട് പരിശീലനത്തിനിടെ വീണു മരിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഇന്ത്യ സ്കൈ ഡൈവിങ് പാരച്യൂട്ട് അസോസിയേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അംഗിത (28), പരിശീലകരായ വിശാഖപട്ടണം സ്വദേശി മോഹന്‍ റാവു (38), രാജസ്ഥാന്‍സ്വദേശി ഐശ്വര്യ യാദവ് (33), അസോസിയേഷനംഗം മധുരൈ സ്വദേശി രാജേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ജനവരി 25 മുതല്‍ ഫിബ്രവരി മൂന്നുവരെ രമ്യക്ക് പരിശീലനമുണ്ടായിരുന്നു. ഇതില്‍ 3,500 അടിയില്‍ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് നടന്ന പരിശീലനം രമ്യ വിജയകരമായി ചെയ്തിരുന്നു. രണ്ടാമത്തെ തവണ പരിശീലനത്തില്‍ 10,000 അടി മുകളില്‍ വെച്ച് രണ്ടു പേരെ വഹിക്കാവുന്ന വിമാനത്തില്‍ നിന്ന് മൂന്നാമതായാണ് രമ്യ താഴേക്ക് ചാടിയത്. 6,000 അടി മുകളില്‍വെച്ച് പാരച്യൂട്ട് വിരിയേണ്ടതായിരുന്നു. എന്നാല്‍, ഇതുണ്ടായില്ല. തുടര്‍ന്ന് 150 അടി എത്തിയപ്പോള്‍ എമര്‍ജന്‍സി പാരച്യൂട്ട് വിരിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിന്റെ പൂട്ട് അഴിക്കാന്‍ സാധിക്കാതെ വീഴുകയായിരുന്നു. തലയുടെ പിന്‍ഭാഗത്തു പരിക്കേറ്റതാണ് മരണ കാരണമെന്ന് പോലീസ് പറയുന്നു.
സേലത്തെ കമലാപുരത്തെ ഈ വിമാനത്താവളം വി.ഐ.പി. സന്ദര്‍ശനത്തിനായാണ് ഉപയോഗിക്കാറുണ്ടായിരുന്നത്. രമ്യ വീണവിവരം എയര്‍പോര്‍ട്ട് അതോറിറ്റിയെ അറിയിച്ചത് അരമണിക്കൂര്‍ കഴിഞ്ഞാണ്. എയര്‍പോര്‍ട്ടില്‍ത്തന്നെയുള്ള ആംബുലന്‍സും ഫയര്‍ഫോഴ്സിന്റെ വാഹനത്തെയും അറിയിക്കാതെ 10 കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ ആംബുലന്‍സ് വരുത്തിയാണ് ആസ്പത്രിയില്‍ ചികിത്സക്കെത്തിച്ചത്. എയര്‍പോര്‍ട്ട് അതോറിറ്റി , ജില്ലാ പോലീസ് ഭരണകൂടങ്ങളെ അറിയിച്ച ശേഷമാണ് 10 പേരടങ്ങുന്ന സംഘത്തിന് പരിശീലനപ്പറക്കലിന് അനുമതി ലഭിച്ചത്. പക്ഷേ, അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് പരിശീലകര്‍ വിവരം പുറത്തറിയിച്ചത്. ഇത് ദുരൂഹതയുണര്‍ത്തുന്നുണ്ട്. രാവിലെ 10നും 12നും ഇടയിലായിരുന്നു പരിശീലനപ്പറക്കല്‍. വീശിയടിച്ച കാറ്റില്‍ പാരച്യൂട്ട് വിടര്‍ന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും മറ്റ് രണ്ടുപേര്‍ അതേസമയത്തുതന്നെ പാരച്യൂട്ട് ഉപയോഗിച്ച് താഴേക്കെത്തിയതെങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നു. വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ പൊട്ടയാപുരത്തെ തോട്ടത്തിനകത്താണ് രമ്യ വീണുകിടന്നത്.
വിമാനം പറക്കുന്ന സമയത്ത് രണ്ട് പരിശീലകരും വിമാനത്തില്‍ത്തന്നെ ഉണ്ടായിരുന്നതായാണ് വിവരം. ഇന്‍ഫോസിസിലെ ജോലി ഉപേക്ഷിച്ച് വെള്ളിയാഴ്ച പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് രമ്യയുടെ മരണം. പാലക്കാട് നെന്മാറ സ്വദേശി വിനോദാണ് രമ്യയുടെ ഭര്‍ത്താവ്. ബാംഗ്ലൂരാണ് ഇവര്‍ സ്ഥിരതാമസം. പരിശീലനത്തിനെത്തിയവരോടൊത്ത് ഇവര്‍ സേലം ഓമല്ലൂര്‍ ബസ്സ്റ്റാന്‍ഡിനടുത്താണ് മുറി എടുത്തിരുന്നത്.
സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ അറസ്റ്റിലാകുന്നതിനുമുമ്പ് പോലീസുമായി വിലപേശലിന് ശ്രമിച്ചിരുന്നെന്നാണ് വിവരം.
















