മനുഷ്യന് ഇന്നുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും മികച്ച ഭരണകൂട വ്യവസ്ഥയാണ് ജനാധിപത്യം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അതിന്ന് സമൂലമായ മൂല്യച്യുതിക്കു വിധേയമായിരിക്കുന്നു എന്നതിലുമില്ല തര്‍ക്കം. ഈ ജീര്‍ണ്ണതയുടെ ആഴം അളക്കാനും അറിയാനും അറിയിക്കാനുമുള്ള ശ്രമങ്ങള്‍ സര്വ്വമാധ്യമങ്ങളിലും സജീവമാണ്. ജനപ്രതിനിധിയെന്ന പദവിയിലെത്തുന്നതിനു ചെലവാക്കേണ്ടിവരുന്ന കോടികളാണ് ഈ സുകൃതക്ഷയത്തിന്റെ ആദികാരണമായി അറിയപ്പെടുന്നത്. അറിവ്, കഴിവ്, സ്നേഹം, സത്യസന്ധത, സന്നദ്ധത എന്നീ പഞ്ചഗുണങ്ങള്‍ തികഞ്ഞവര്‍ക്കും കണക്കില്ലാത്ത പണത്തിന്റെ പിന്തുണയില്ലാതെ പ്രചരണം നടത്തി വിജയിച്ച് നിയമസഭയോ ലോകസഭയോ കാണാനാകില്ല. ഈ ധനദുര്‍വ്യയം ചെയ്യുന്നത് രാഷ്ട്രീയ പാര്‍ട്ടികളായാലും വ്യക്തികളായാലും അധികാരത്തിലെത്തിയാല്‍ അത് പലമടങ്ങായി തിരിച്ചുപിടിക്കാനുള്ള വഴികള്‍ തേടുമെന്ന് നിശ്ചയമാണ്. കണക്കില്ലാതെ ചെലവഴിച്ച പണം ഒട്ടുമുക്കാലും കള്ളപ്പണമായിരിക്കുമെന്നതിനാല് തിരിച്ചു പ്രതീക്ഷിക്കുന്നതും കള്ളപ്പണം തന്നെയായിരിക്കും. അടുത്ത തെരഞ്ഞെടുപ്പു ചെലവിലേക്കായി അതു സൂക്ഷിക്കുന്നതും വിനിമയം ചെയ്യുന്നതുമെല്ലാം കള്ളപ്പണത്തിന്റെ കണക്കില്‍ തന്നെയാകാനേ തരമുള്ളു. സാമ-ഭേദ-ദണ്ഡമുറകളാല് പിരിച്ചും പിഴിഞ്ഞും പണമുണ്ടാക്കാനുള്ള ആസുരിക വൈദഗ്ദ്ധ്യമാണ് ഇന്ന് നേതാവാകുന്നതിനുള്ള യോഗ്യത. പാര്‍ട്ടിക്കുവേണ്ടി ഏറ്റവും കുടുതല്‍ പണം പിരിക്കുന്നവന്‍ ഏറ്റവും വലിയ നേതാവായി എം.എല്‍.എ.യും എം.പി.യും മന്ത്രിയുമൊക്കെയായി നമ്മെ ഭരിക്കുന്നു. ഇവര്‍ ഭരിക്കുന്ന നാട്ടില്‍ അധര്മ്മത്തിനായിരിക്കും ആധിപത്യം. ധര്മ്മബുദ്ധികള്ക്ക് അവിടെ സ്ഥാനമില്ല.
ഇതെല്ലാം അറിഞ്ഞുകൊണ്ട് ഈ ധനാധിപത്യജന്യമായ തിന്മകളെയെല്ലാം സ്വാര്‍ത്ഥ ലാഭത്തിനായി സ്വാംശീകരിക്കുന്നവരും മറ്റുവഴികാണാതെ അമര്‍ഷത്തോടെ, വേദനയോടെ ഇതെല്ലാം സഹിച്ച് പൊരുത്തപ്പെടുന്നവരും ഒരേവരിയില്‍ നിന്നുകൊണ്ടുതന്നെ വോട്ടു ചെയ്യുന്നു. നരഭോജികള്‍ ഇരകളോട് സ്വയം ക്ഷൗരം ചെയ്തു വൃത്തിയായില്ലെങ്കില്‍ ജീവനോടെ തൊലിയുരിയുമെന്ന് പറഞ്ഞാല്‍ അവര്‍ക്കത് അനുസരിക്കാതെ നിവൃത്തിയില്ല. രാവിലെ കുളിച്ചുവൃത്തിയായി അലക്കിത്തേച്ച വസ്ത്രമുടുത്ത് അച്ചടക്കത്തോടെ വരിവരിയായിനിന്ന് വോട്ടുചെയ്യുന്ന പ്രജകളെ നാവിലൂറുന്ന വെള്ളവുമായി നോക്കിയിരിക്കുന്ന സ്ഥാനമോഹികളുടെ ചിത്രം ആ നരഭോജികളുടേതിനേക്കാള് ക്രൂരമാണ്. ? നമ്മള് രാഷ്ട്രീയത്തിലിടപെട്ടില്ലെങ്കില് രാഷ്ട്രീയം നമ്മളിലിടപെടും?; അതും വളരെ വിനാശകരമായിത്തന്നെ. അതിനാല്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല എല്ലാവരും ദൂഷിതകക്ഷിരാഷ്ട്രീയത്തിന്റെ മാലിന്യഭാരം ചുമക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്ന അവസ്ഥയാണിന്ന്. ഇന്നത്തെ തെരഞ്ഞെടു പ്പുരീതിയുടെ സ്വാഭാവികമായ ഉല്‍പ്പന്നം തന്നെയാണ് ഈ മാലിന്യക്കൂമ്പാരം. രാഷ്ട്രീയപാര്‍ട്ടികളെയോ നേതാക്കളെയോ കുറ്റം പറഞ്ഞിട്ട് എന്തുകാര്യം. പണത്തിന് ആര്‍ത്തിയും അത്യാവശ്യവുമുള്ള ജീവനക്കാരന്റെ പക്കല്‍ ബാങ്കിന്റെ താക്കോലും അയാളുടെ അളിയന് സെക്യൂരിറ്റിപ്പണിയും കൊടുത്ത് മോഷണം നടന്നുകഴിയുമ്പോള്‍ ബഹളംവയ്ക്കുന്ന ബാങ്ക് ഭരണസമിതിക്കാരെപ്പോലെ യാണിന്ന് പൊതുജനം. മഹര്‍ഷിമാര്‍ക്കു പോലും ദുഷ്ക്കരമായ അസിധാരാ വ്രതമെടുക്കാന്‍ നിര്‍ബന്ധിതരായ കാമദേവ – രതീദേവിമാരുടെ അവസ്ഥയിലാണിന്ന് ജനപ്രതിനിധികള്‍. (അസിധാരാവ്രതം – വാള്‍മുനയിലെ വ്രതം: പരസ്പരം സ്നേഹമുള്ള യുവദമ്പതികള്‍ കാമോദ്ദീപകമായ അന്തരീക്ഷമുള്ള വസതിയില്‍ വികാര ജന്യങ്ങളായ സംഗീതം, നൃത്തം, ആഹാരപാനീയങ്ങള്‍, ഔഷധങ്ങള്‍ എന്നിവ ആസ്വദിച്ചുകൊണ്ട് സരസസല്ലാപം ചെയ്ത് അനോന്യം മനസാവാചാകര്‍മ്മണാ ലൈംഗികസ്പര്‍ശം കൂടാതെ രാത്രിമുഴുവനും മൃദുലമായ ഏകശയ്യയില്‍ പൂര്‍ണ്ണനഗ്നരായി ശയിച്ചുകൊണ്ട് ഒരുവര്‍ഷം കഴിഞ്ഞുകൂടണം). എല്ലാവരും ഒരേസമയം വേട്ടക്കാരും ഇരകളുമായിത്തീരുന്ന ഈ നിസ്സഹായാവസ്ഥയിലും പരസ്പരം കുറ്റപ്പെടുത്തുന്ന അര്‍ത്ഥശൂന്യമായ വിവാദങ്ങളില്‍ അഭിരമിച്ച് ആയുസ്സുപാഴാക്കുന്ന പരിഹാസ്യമായ ബൗദ്ധികദുര്വ്യായാമമാണ് ഇന്ന് ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത്. ഈ ബൗദ്ധികദുര്വ്യയങ്ങള്ക്കിടയില് പ്രശ്നപരിഹാരത്തിനായി ബദല്‍മാര്‍ഗ്ഗങ്ങള്‍ തേടിയുള്ള മസ്തിഷ്കമഥനങ്ങള് ലോകമെങ്ങുമുള്ള ബുദ്ധിജീവികള്‍ക്ക് തലവേദന മാത്രമാണ് നല്‍കുന്നത്. ഫലപ്രദ മായതെന്തെങ്കിലും കണ്ടെത്തിയതായോ പ്രയോഗിച്ചതായോ എങ്ങും കാണാന്‍ കഴിഞ്ഞിട്ടില്ല. ഈ അന്തരീക്ഷത്തില്‍ മറ്റുവഴികളെക്കുറിച്ച് ചിന്തിക്കേണ്ട കടമ എല്ലാവര്‍ക്കുമുണ്ട്. ഒരു ആയുര്‍വേദ ഡോക്ടറെന്ന നിലയില്‍ എന്റെ അറിവിന്റെയും ബുദ്ധിയുടെയും പരിധിയില്‍ നിന്നുള്ള ചിന്തകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
ആയുര്വേദതത്ത്വങ്ങള് പ്രയോഗിച്ചുകൊണ്ട് എങ്ങനെയാണോ മനുഷ്യന്റെ ആരോഗ്യം വീണ്ടെടുക്കുന്നത് ആ വഴിയിലൂടെതന്നെ ജനാധിപത്യപ്രക്രിയകളുടെയും അതുവഴി രാഷ്ട്രത്തിന്റെയും ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ഒരു ക്രിയാക്രമമാണ് മുന്നോട്ടുവയ്ക്കുന്നത്. ആയുര്‍വേദത്തില്‍ ആരോഗ്യത്തിനായി ചെയ്യുന്ന എല്ലാ കാര്യങ്ങളെയും ശുദ്ധീകരണം, പോഷണം എന്നീ രണ്ടു തത്ത്വങ്ങളില്‍ ഉള്‍ക്കൊള്ളിക്കാം. (ഇതേക്കുറിച്ച് 2013 ജൂണ്‍ 30 ലക്കം കേസരിയില്‍ പനിയെ നേരിടാന്‍ എന്ന ലേഖനത്തില്‍ ചുരുക്കിപ്പറയുന്നുണ്ട്.) നന്മകളാല് പരിശുദ്ധരും അറിവ്, കഴിവ് എന്നിവയാല്‍ പരിപോഷിതരുമായ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിലൂടെ മാത്രമേ ജനാധിപത്യവ്യവസ്ഥിതിയുടെ ശുദ്ധീകരണവും പോഷണവും സാദ്ധ്യമാകൂ. ഇതിനായുള്ള ഒരു ?ഒറ്റമൂലി? അടിയന്തിരമായിത്തന്നെ പ്രയോഗിക്കേണ്ടിയിരിക്കുന്നു. ഒറ്റമൂലിയെന്നത് മറ്റു മരുന്നുകളോടൊന്നും യോജിപ്പിക്കാതെ ഒറ്റയ്ക്ക്/തനിച്ച് പ്രയോഗിക്കുന്ന ഔഷധമാണ്. എന്നാല്‍ ഈ സങ്കല്പ്പത്തിന് വേറെയും അര്‍ത്ഥങ്ങളുണ്ട്. ശുദ്ധീകരണം, പോഷണം എന്നിവയ്ക്ക് വേറെവേറെ ഔഷധങ്ങളും ചികിത്സകളുമാണ് സാധാരണ ചെയ്യുക. എന്നാല്‍ ഈ രണ്ടുകാര്യങ്ങളും ഒറ്റയടിക്ക് ഒറ്റ ഔഷധത്താല്‍ സാധ്യമാക്കുന്ന, ശരീര പ്രകൃതമോ പ്രായഭേദമോ കണക്കിലെടുക്കാതെ എല്ലാവര്ക്കും നല്കാന് കഴിയുന്ന, പാര്‍ശ്വഫലങ്ങളോ കാലതാമസമോ കൂടാതെ വേഗത്തില്‍ ഫലപ്രദമാവുകയും ചെയ്യുന്ന ഔഷധമാണ് ഒറ്റമൂലി. ഈ പ്രയോഗത്താല്‍ രോഗം ഭേദമായാലും തുടര്ന്നുചെയ്യുന്ന ശാസ്ത്രീയ ചികിത്സകള്‍കൊണ്ടു മാത്രമേ നേടിയ ആരോഗ്യത്തെ നിലനിര്‍ത്താനും ബലത്തെയും പ്രതിരോധശേഷിയെയും വര്‍ദ്ധിപ്പിയ്ക്കാനും കഴിയൂ. അതേപ്പറ്റി നമുക്ക് തീര്‍ച്ചയായും അധികം വൈകാതെ ചിന്തിക്കണം. പക്ഷെ ഇപ്പോള്‍ ഒരു ഒറ്റമൂലി അത്യാവശ്യമായ നിലയില്‍ സ്ഥിതിഗതികള്‍ അത്യാസന്നനിലയിലാണ്.
ഒറ്റമൂലികള്‍ പലപ്പോഴും നിസ്സാരമെന്നു തോന്നുന്ന ഒരു പുല്ലോ ചെടിയോ ആയിരിക്കും. പ്രയോഗം വളരെ ലളിതവും ചെലവുകുറഞ്ഞതുമായിരിക്കും. അത്യാവശ്യം പഥ്യമൊക്കെ വേണ്ടിവരുമെന്നുമാത്രം. അത്തരത്തിലുള്ള ഒരു ഒറ്റമൂലിയെത്തന്നെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ജനപ്രതിനിധി എന്ന പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം സാക്ഷാത്ക്കരിക്കപ്പെടുന്നതിനായി തെരഞ്ഞെടുപ്പുപ്രക്രിയയില്‍ വരുത്തേണ്ട ചെറിയൊരു തിരുത്തല്‍ മാത്രമാണിവിടെ നിര്‍ദ്ദേശിക്കുന്നത്. ഒരാള്‍ ഒരു സ്ഥാപനത്തിന്റെ പ്രതിനിധി യാകുന്നതെങ്ങനെയാണ്? മെഡിക്കല്‍ റപ്രസന്റേറ്റീവാണെങ്കില് അയാള്‍ തന്റെ കമ്പനിയെയും മരുന്നിനെയും ചെയ്യാന്‍ പോവുന്ന ജോലിയെയും എല്ലാം നന്നായി അറിയണം. അതുപോലെ തിരിച്ച് മരുന്നുകമ്പനിക്ക് അവരുടെ റപ്രസന്റേറ്റീവിന്റെ കഴിവിനെകുറിച്ചും സത്യസന്ധതയെക്കുറിച്ചുമെല്ലാം നല്ല ധാരണ വേണം. ഈ പരസ്പരമുള്ള അറിവ് ഇല്ലെന്നുള്ളതാണ് നമ്മുടെ ജനപ്രാതിനിധ്യസമ്പ്രദായത്തിന്റെ പ്രധാന ന്യൂനത.
ഒരു നിയമസഭാമണ്ഡലത്തില്‍ പതിനായിരക്കണക്കിനായിരിക്കും ജനസംഖ്യ. ലോകസഭാമണ്ഡലത്തിലാകട്ടെ ലക്ഷക്കണക്കിനും. ഒരു വ്യക്തിക്ക് ഏതാണ്ട് ആയിരത്തോ ടടുത്ത വ്യക്തികളുമായി മാത്രമേ വളരെയടുത്ത ബന്ധവും പരസ്പരമുള്ള അറിവും നിലനിര്‍ത്താന്‍ കഴിയൂ. ഇങ്ങനെ നേരിട്ടുള്ള ബന്ധത്തില്‍ മാത്രമേ പരസ്പരം സ്നേഹവും വിശ്വാസവുമുണ്ടാകൂ. മാധ്യമങ്ങളിലൂടെയുള്ള ബഹുജനബന്ധം യാന്ത്രികവും അവയിലൂടെ പരസ്പരമുണ്ടാകുന്ന അറിവ് അപൂര്‍ണ്ണവും വികൃതവും പലപ്പോഴും വിപരീതവുമായിരിക്കും. ചുരുക്കത്തില്‍ ഒരാള്‍ ഒരു നാടിന്റെ പ്രതിനിധിയാകണമെങ്കില്‍ അയാള്‍ ആ നാടിനെയും നാട്ടുകാരെ ഓരോരുത്തരെയും കുറിച്ച് നന്നായി അറിവുള്ളവനാകണം. തിരിച്ച് അയാളുടെ എല്ലാ കാര്യങ്ങളെക്കുറിച്ചും – ആദ്യം പറഞ്ഞ അറിവാദിയായ പഞ്ചഗുണങ്ങളെക്കുറിച്ചും – നാട്ടിലെ ഓരോ പൗരനും നേരിട്ടുതന്നെ നന്നായി ബോദ്ധ്യമുണ്ടായിരിക്കണം. ഈയൊരു പാരസ്പര്യമായിരിക്കണം ജനപ്രാതിനിധ്യത്തിന്റെ അടിസ്ഥാനതത്ത്വം. ഈ തത്ത്വം പാലിക്കപ്പെട്ടില്ലെങ്കില്‍ ജനപ്രതിനിധി എന്ന പദം അര്ത്ഥവത്താകുന്നതെങ്ങനെയാണ്? സ്ഥാനാര്‍ത്ഥികളെ നമ്മള് നേരിട്ട് അറിയുന്നില്ല. അവരുടെ പ്രചരണകോലാഹലങ്ങള്ക്കടിപ്പെട്ട്, ആവേശംപൂണ്ട് നമ്മള് ഒരാള്‍ക്ക് വോട്ടുചെയ്യുന്നു. അയാള്‍ ഭരണത്തിലേറി അധാര്മ്മികതയിലും അഴിമതിയിലും അധികാരത്തിന്റെ അഹന്തയിലും അഭിരമിക്കുമ്പോള്‍ ?ദൈവമേ ഞാന്‍ ഇവനാണല്ലോ വോട്ടുചെയ്തത്? എന്ന് പരിതപിക്കുന്നു. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഇങ്ങനെ പശ്ചാത്തപിച്ച് മന്തിനെ മറുകാലിലേക്ക് മാറ്റാനുള്ള ജനങ്ങളുടെ സൗഭാഗ്യത്തിന്റെ പേരാണിന്ന് ജനാധിപത്യം! കണക്കില്ലാത്ത പണം കണക്കില്ലാതെ ധൂര്‍ത്തടിച്ചുണ്ടാക്കുന്ന ഭൂരിപക്ഷത്താല്‍ ജയിച്ചുവരുന്ന ഇന്നത്തെ പ്രതിനിധികള്‍ ജനപ്രതിനിധികളല്ല, ധനപ്രതിനിധികളാണ്. അങ്ങനെ ജനാധിപത്യം ധനാധിപത്യമായി. ധനത്തിന്റെ ഉറവിടം അധര്മ്മമായപ്പോള് അത് അധര്മ്മാധിപത്യവുമായി. അപ്പോള്‍ പറഞ്ഞുവരുന്നത് സ്ഥാനാര്‍ത്ഥികള്‍ ജനങ്ങളുമായി നേരിട്ടുള്ള ബന്ധംവഴി അവരുടെ സ്നേഹവിശ്വാ സങ്ങള്‍ നേടിക്കൊണ്ടു മാത്രം തെരഞ്ഞെടുപ്പിനെ നേരിടണം എന്നാണ്. ഇങ്ങനെയുള്ള തെരഞ്ഞെടുപ്പ് ഇന്നത്തെനിലയില്‍ ആയിരത്തിനോടടുത്തു മാത്രം വോട്ടര്‍മാരുള്ള പഞ്ചായത്ത് വാര്‍ഡിനേക്കാള്‍ വലിയ തലങ്ങളില്‍ സാധ്യമല്ല. അതിനാല്‍ ആ തലത്തില്‍ മാത്രമായിരിക്കണം ജനങ്ങള്‍ നേരിട്ട് വോട്ടുചെയ്ത് പ്രതിനിധികളെ കണ്ടെത്തേണ്ടത്. ജില്ലാഭരണകൂടം, സംസ്ഥാനനിയമസഭ, ലോകസഭ, രാജ്യസഭ എന്നിവയിലേക്ക് ഈ ജനപ്രതിനിധികളില്‍നിന്നും അംഗങ്ങളെ കണ്ടെത്തണം. അതിന് അവരുടെ അറിവും കഴിവും നിര്‍ണ്ണയിക്കുന്നതിന് ഇലക്ഷന് കമ്മീഷന് നേരിട്ട് അഖിലേന്ത്യാ തലത്തില്‍ ഒരു മത്സരപ്പരീക്ഷ നടത്തണം. ഭാഷ, ചരിത്രം, സംസ്ക്കാരം, ഗണിതം, ജീവ-ഭൗതിക ശാസ്ത്രങ്ങള്‍, ധനതത്ത്വശാസ്ത്രം, രാഷ്ട്രതന്ത്രം, വാണിജ്യതന്ത്രം എന്നിവയുള്‍പ്പെടെ എല്ലാ വൈജ്ഞാനിക മേഖലകളില്‍നിന്നുമുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കമ്പ്യൂട്ടര്‍ ഡാറ്റാ ബാങ്കില്‍നിന്നും കമ്പ്യൂട്ടര്‍തന്നെ തല്‍സമയം തെരഞ്ഞെടുക്കുന്ന ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ക്ക് രാജ്യത്താകമാനം ഒരേ സമയത്ത് ഓണ്‍ലൈനിലൂടെ ജനപ്രതിനിധികള്‍ ഉത്തരം നല്‍കണം. അതില്‍ ഒരു ലോകസഭാമണ്ഡലപരിധിയിലെ പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്പ്പറേഷന് അംഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് നേടുന്നയാള്‍ ആ ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോകസംഭാംഗമായും നിയമസഭാമണ്ഡലത്തില്‍ ഉയര്‍ന്ന റാങ്ക് നേടുന്ന അംഗത്തെ സംസ്ഥാനനിയമസഭാംഗ മായും ഓരോ പഞ്ചായത്തിലെയും ഉയര്‍ന്ന റാങ്കുകാരെ ജില്ലാഭരണസമിതിഅംഗമായും സ്ഥാനക്കയറ്റം നല്‍കണം. ലോകസഭാ മണ്ഡലങ്ങളിലെ രണ്ടാം റാങ്കുകാരെയും നിലവി ലുള്ളതുപോലെ നാമനിര്ദ്ദേശങ്ങളിലൂടെ വരുന്നവരെയും ഉള്‍പ്പെടുത്തി രാജ്യസഭയും രൂപീകരിക്കാം. ലോകസഭാംഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള പത്തുപേരില്‍ നിന്നും സഭാംഗങ്ങള്‍ തന്നെ വോട്ടെടുപ്പുനടത്തിയോ ഏകകണ്ഠമായോ പ്രസിഡന്റിനെയും രാജ്യസഭാംഗ ങ്ങള്‍ക്ക് ഇതുപോലെ വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കാം. ഇവരുടെ അധികാര പരിധികളില്‍ മാറ്റം വരുത്തേണ്ടതുമില്ല. അറിവും കഴിവുമില്ലാത്തവരെ മത്സരിപ്പിച്ചാല്‍ തുടര്‍ന്നുള്ള ഉയര്‍ന്ന തലങ്ങളിലെല്ലാം തങ്ങളുടെ പ്രാതിനിധ്യം കുറയുമെന്നതിനാല്‍ ഓരോ വാര്‍ഡ് തെരഞ്ഞെടുപ്പിലും ഏറ്റവും വിദ്യാഭ്യാസവും യോഗ്യതയും ഉള്ളവരെത്തന്നെ നിയോഗിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിര്‍ബന്ധിതരാകും. ജനങ്ങള്‍ വിദ്യാഭ്യാസ യോഗ്യതയേക്കാള്‍ പ്രാധാന്യം സ്നേഹവിശ്വാസങ്ങള്‍ക്കും സത്യസന്ധതയ്ക്കു മായിരിക്കും നല്‍കുന്നത്. ഈ കാരണങ്ങളാല്‍ ആദ്യം പറഞ്ഞ പഞ്ചഗുണങ്ങളും തികഞ്ഞ പ്രതിനിധികള്‍ അടിമുതല്‍ മുടിവരെ എല്ലാതലത്തിലും അധികാരത്തിലെത്തുന്നു.
ഉയരങ്ങളിലേക്ക് പോകുന്നവര്‍ക്കു പകരം പഞ്ചായത്ത് വാര്‍ഡുകളില്‍ ഉപതെര ഞ്ഞെടുപ്പു നടത്താം. അതാതു സഭകളിലെ നേതൃത്വ-പദവികളിലേക്ക് അതാതു സഭാംഗങ്ങളുടെ ഭൂരിപക്ഷപിന്തുണയുള്ളവരെ നിശ്ചയിക്കാം. ഈ തെരഞ്ഞെടുപ്പുകളിലും കക്ഷിരാഷ്ട്രീയം ആകാം. അങ്ങനെ ചെയ്യുന്നതായാല്‍ നിലവിലുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രസക്തി നഷ്ടപ്പെടില്ല. അതാതു രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഭൂരിപക്ഷം ലഭിച്ച സ്ഥലങ്ങളില്‍ അവരുടെ നയപരിപാടികള്‍ നടപ്പിലാക്കാം. സഭാനേതൃത്വത്തെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുമ്പോള്‍ ഇപ്പോള്‍ നടക്കുന്നതുപോലെയുള്ള കാലുമാറ്റവും കോഴയുമെല്ലാം ഉണ്ടാകാം. കാലുമാറ്റത്തിന് പരിഹാരമായി ഇപ്പോള്‍ ത്തന്നെ ശക്തമായ നിയമങ്ങള്‍ ഉണ്ട്. പരീക്ഷ ജയിച്ച് സ്ഥാനക്കയറ്റം ലഭിക്കുന്നവര്‍ക്കും ഇത് ബാധകമാക്കിയാല്‍ മതി. പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ജയിച്ചു വരുന്നവരെ സംബന്ധിച്ചിടത്തോളമാണ് കോഴ പ്രസക്തമാകുന്നത്. പക്ഷെ ഈ പുതിയ സമ്പ്രദായത്തില്‍ ലോകസഭാംഗമോ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയിത്തീരാന്‍ തക്ക നിലവാരമുള്ളവരെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്ന ഒരവസ്ഥയു ള്ളതിനാല്‍ അത്തരം പ്രതിനിധികളില്‍ നിന്നും മനഃസാക്ഷിക്കു വിരുദ്ധമായ നടപടികള്‍ പഴയതുപോലെ പ്രതീക്ഷിക്കാനാകില്ല. ഇങ്ങനെ അറിവും കഴിവും സഹജീവിസ്നേഹവും സത്യസന്ധതയും സേവനസന്നദ്ധതയും ഉള്ളവര്‍ എല്ലാ പ്രതിനിധിസഭകളിലും എത്തിപ്പെടുന്നതിന്റെ ഫലം ഭരണത്തിന്റെയും രാഷ്ട്രത്തിന്റെയും എല്ലാ നിലയ്ക്കുമുള്ള പുരോഗതിയായിരിക്കും.
ഇപ്പോള്‍ വിദ്യാഭ്യാസമുള്ള, നല്ലവരായ, യഥാര്ത്ഥമാന്യന്മാര് അവരുടെ മക്കളെ രാഷ്ട്രീയരംഗത്തുനിന്ന് കഴിയുന്നത്ര അകറ്റിനിര്‍ത്താനാണ് ശ്രദ്ധിക്കുന്നത്. പുതിയ തലമുറയിലെ നാലാംകൂലികളോ താപ്പാനകളുടെ മക്കളോ മാത്രമാണ് ഇന്ന് രാഷ്ട്രീയത്തിലേക്ക് വരുന്നത്. നമ്മുടെ പുതിയ സമ്പ്രദായത്തില്‍ ഇത് നേരെതിരിയും. രാഷ്ട്രീയരംഗത്തേക്ക് വരുവാന്‍ വിദ്യാഭ്യാസമുള്ള യുവാക്കള്‍ നല്ല മനസ്സോടെ ആരോഗ്യകരമായ മത്സരത്തിന് തയ്യാറാകും. അത് രാഷ്ട്രീയ ജീവിതത്തിന്റെ അന്തസ്സ് വര്‍ദ്ധിപ്പിക്കും.
സംസ്ഥാന നിയമസഭ, ലോകസഭ എന്നിവയിലേക്കുള്ള വന്തെരഞ്ഞെടുപ്പുകള് ഇല്ലാതാകുന്നതോടെ സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമുള്ള പ്രചരണ ച്ചെലവ് നാമമാത്രമാകും. വാര്‍ഡ്തലത്തിലുള്ള തെരഞ്ഞെടുപ്പിന് നോട്ടീസോ പോസ്റ്ററോ മൈക്ക് അനൗണ്‍സ്മെന്റോ മാധ്യമപരസ്യങ്ങളോ ഇല്ലാതെതന്നെ സ്ഥാനാര്‍ത്ഥികള്‍ക്ക് നേരിട്ടുള്ള ജനസമ്പര്‍ക്കത്തിലൂടെ വോട്ടുതേടാനും നേടാനുമാകും. ഈ പറഞ്ഞ നോട്ടീസാദി കളെല്ലാം പൂര്‍ണ്ണമായും നിരോധിക്കുകയും വേണം. ഇത് രാഷ്ട്രീയത്തിലെ ധനാധിപത്യത്തെ തകര്‍ത്തെറിയും. അടിസ്ഥാനതലത്തിലെ തെരഞ്ഞെടുപ്പും ഉയര്‍ന്നതല ത്തിലേക്കുള്ള മത്സരപരീക്ഷകള്‍ വഴിയുള്ള സ്ഥാനക്കയറ്റവും അതാത് തലത്തിലെ നേതൃത്വ-പദവികളിലേക്കുള്ള തെരഞ്ഞെടുപ്പുമെല്ലാം ഇന്നത്തേതുപോലെ അഞ്ചുവര്‍ഷ ത്തിലൊരിക്കല്തന്നെ നടത്തണം. ഉയര്ന്നതലങ്ങളില് എന്തഴിമതി ചെയ്താലും ചോദിക്കാനാളില്ലാതെ കടിച്ചുതൂങ്ങിക്കിടക്കുന്ന സ്ഥിരം നേതാക്കള്‍ക്ക് ഇതോടെ വംശനാശം സംഭവിക്കും. സന്മാര്ഗത്തില് പോകുന്നവര്‍ വീണ്ടുംവീണ്ടും തെരഞ്ഞെ ടുക്കപ്പെടാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും. തങ്ങളുടെ അറിവും കഴിവും വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നാല്‍ അവര്‍ക്ക് വീണ്ടും ഉയര്ന്നതലങ്ങളിലേക്ക് പോകാനുള്ള അവസരവും ലഭിക്കും. ഉയര്‍ന്നതലത്തിലേക്ക് പോകാനായി മാത്രം വാര്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച്, തുടര്‍ന്നുവരുന്ന പരീക്ഷയില്‍ താഴ്ന്ന റാങ്ക് മാത്രം ലഭിക്കുമ്പോള്‍ പഞ്ചായ ത്തംഗം തന്നെയായി തുടരാന്‍ വിധിക്കപ്പെട്ട് നിരാശരായി പൊതുപ്രവര്‍ത്തനത്തില്‍ ഉദാസീനത കാണിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പു മുതല്‍ അവരെ ഒരിക്കലും ജയിപ്പിക്കാ തിരിക്കാനും ജനങ്ങള്ു കഴിയും. അത് അല്പ്പന്മാരായ ഔന്നത്യകാംക്ഷികളുടെ രാഷ്ട്രീയ ജീവിതത്തിനുതന്നെ അന്ത്യംകുറിക്കും. പരീക്ഷാ റാങ്കുകളില്‍ പിന്നോട്ടു പോയ വരാണെങ്കില്‍പ്പോലും ആപേക്ഷികമായി ഇന്നത്തെക്കാള്‍ സമര്‍ത്ഥരായവര്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നതോടെ തദ്ദേശസ്വയംഭരണത്തിന്റെ നിലവാരം അത്ഭുതകരമായ ഉയരങ്ങളിലെത്തും.
ഇന്ന് തെരഞ്ഞെടുപ്പുപ്രക്രിയകള്ക്കും നിരീക്ഷണത്തിനുമായി ഗവണ്മെന്റ് ചെലവാക്കുന്ന പണത്തിന്റെയും ഊര്‍ജ്ജത്തിന്റെയും ആയിരത്തിലൊന്നുപോലും മേല്‍പ്പറഞ്ഞതരത്തിലുള്ള തെരഞ്ഞെടുപ്പിനും പരീക്ഷക്കും വേണ്ടിവരില്ല. അങ്ങനെ നേടുന്ന അതിഭീമമായ ലാഭം രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് വിനിയോഗിക്കാന്‍ കഴിയും. അടിസ്ഥാനതലത്തിലുള്ള വിദ്യാസമ്പന്നരായ ജനപ്രതിനിധികളുടെ വേതനം വര്‍ദ്ധിപ്പിക്കാനും ഇതുപയോഗിക്കാം.
നിലവിലുള്ള സംവരണതത്ത്വങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ ഈ തെരഞ്ഞെടുപ്പും പരീക്ഷയും നടത്താവുന്നതാണ്. ഇത് പ്രതിനിധികളുടെ മേന്മ കുറയാന്‍ കാരണമാകും എന്ന് സംശയിച്ചേക്കാം. പക്ഷെ ഓരോ സംവരണവിഭാഗങ്ങളും അവരുടെ കൂട്ടത്തില്‍ നിന്നും ഏറ്റവും യോഗ്യരായവരെ മത്സരിപ്പിക്കാന്‍ നിര്ബന്ധിതരാവുമെന്നതിനാല് നില മെച്ചപ്പെടാനേ വഴിയുള്ളു. മാത്രമല്ല അറിവും കഴിവുമുള്ള സംവരണവിഭാഗപ്രതി നിധികള്‍ക്ക് ആരാലും തഴയപ്പെടാതെ മുന്നേറാനുളള അവസരവും ലഭിക്കുന്നു.
ഇങ്ങനെ ജനപ്രതിനിധികളുടെ ഗുണനിലവാരത്തിനും അവരുടെ ജന പിന്തുണയ്ക്കും വിശ്വാസ്യതക്കും രാഷ്ട്രീയതത്ത്വശാസ്ത്രങ്ങള് പ്രയോഗിക്കാനുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ അവസരത്തിനും സമതുലിതമായ പ്രാധാന്യം നല്‍കിക്കൊണ്ട്, രാജ്യത്തു നിലവിലുള്ള ഒരു സംവിധാനത്തിനും ബാഹ്യമായ യാതൊരു മാറ്റവും വരുത്താതെ, ഭാവാത്മകമായ ഒരു ആന്തരികപരിവര്ത്തനത്തിലൂടെ രാഷ്ട്രീയരംഗത്ത് ശുദ്ധീകരണ-പോഷണക്രിയകള് ഒറ്റയടിക്കുതന്നെ നടത്താനാകുന്ന ഈ തെരഞ്ഞെടുപ്പു പരിഷ്ക്കരണം തന്നെയാണ് ഇവിടെ ?ഒറ്റമൂലി?. ആഗോളതലത്തില്‍ സാമ്പത്തിക- സാമൂഹിക- വിദ്യാഭ്യാസ- ആരോഗ്യ-കാര്‍ഷിക- വ്യാവസായിക- സാങ്കേതിക- വൈജ്ഞാനിക മേഖലകളിലെല്ലാം അടിമുടി പരിഷ്ക്കാരങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇന്നത്തെ പഴകിദുഷിച്ച ജനപ്രാതിനിധ്യസമ്പ്രദായത്തിനു മാത്രം മാറ്റങ്ങളില്നിന്ന് ഒളിച്ചോടാനാകില്ല. ഇപ്പോള്‍ പിന്തുടരുന്ന തെരഞ്ഞെടുപ്പ് സമ്പ്രദായം രാജ്യത്തിന്റെ സര്‍വ്വനാശത്തിലേക്കുള്ള നരകപാതയാണ്. അതിലൂടെ അതിവേഗം ബഹുദൂരം മുന്നേറിക്കഴിഞ്ഞ നമ്മുടെ ജനാധിപത്യവ്യവസ്ഥിതിയെ ഇത്രയും ലളിതമായൊരു മാര്‍ഗത്തിലൂടെ നേരെയാക്കാനാകുമോ എന്ന് സംശയിക്കുന്നവരായിരിക്കും ഭൂരിപക്ഷവും. അവരുടെ സംശയവും എതിര്‍പ്പും തികച്ചും സ്വാഭാവികമാണ്. എന്നാല്‍ ഇത് വിജയക്കുമെന്നുറപ്പുള്ള, ആ വിജയത്തെ ഭയപ്പെടുന്ന ഒരു ന്യൂനപക്ഷവും ഇവിടെയുണ്ട്. രാഷ്ട്രീയഭരണമേഖലകളില് എല്ലാതലത്തിലും പിടിമുറുക്കിയിട്ടുള്ള, അറിവും കഴിവുമില്ലാത്ത, സത്യസന്ധതയോ രാജ്യസ്നേഹമോ ഇല്ലാത്ത, സ്വാര്‍ത്ഥതയ്ക്കായുള്ള സന്നദ്ധത മാത്രമുള്ള തിന്മയുടെ പ്രതിനിധികള്‍ ആയിരിക്കും ഇതിനെ അവഗണിക്കുകയും പുച്ഛിക്കുകയും ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നത്. അവഗണനയാണ് എല്ലാ പുതുമകള്‍ക്കും നന്മകള്ക്കും നേരിടേണ്ടിവരുന്ന ഏറ്റവും വലിയ ഭീഷണി. പുച്ഛിക്കു ന്നതുകൊണ്ട് ഗുണവുമില്ല ദോഷവുമില്ല. സുന്ദരമായ നടക്കാത്ത സ്വപ്നമെന്നായിരിക്കും അവര്‍ പറയുക. ശരിയാണ്; നല്ലൊരു സ്വപ്നം കാണുന്നതിനുള്ള ധൈര്യംപോലും നമുക്കിന്നില്ല. കാര്യകാരണ സഹിതമോ രഹിതമോ ആയ എതിര്‍പ്പാണ് (അത് നന്മയുടെയോ തിന്മയുടെയോ ഭാഗത്തു നിന്നാകട്ടെ) ഒരു പുതിയ ആശയം നല്ലതാണെങ്കില്‍ അത് കൂടുതല്‍ മെച്ചപ്പെടാനും പ്രചാരം നേടാനും ഉപകരിക്കുക. അതിനാല്‍ ചെറുതും വലുതുമായ എല്ലാ എതിര്‍പ്പുകളും പ്രതീക്ഷിച്ചുകൊണ്ട്, സാക്ഷാത്കരിക്കാനാകുമെന്നു വിശ്വസിക്കുന്ന ഒരു പുലര്‍ക്കാലസ്വപ്നത്തെ ഇവിടെ അവതരിപ്പിച്ചുകൊള്ളുന്നു.
ഡോ. ജി. അനില്‍കുമാര്‍, അങ്കമാലി
ഫോ. 9562993899
പ്രതികരിക്കാൻ ഇവിടെ എഴുതുക: