ബംഗളൂരു: ഇന്ത്യന്‍ എ ടീമും വിന്‍ഡീസ് എ ടീമും തമ്മിലുള്ള ഏകദിന പരമ്പര ഇന്ന് തുടങ്ങും. മൂന്ന് അനൗദ്യോഗിക ഏകദിനങ്ങളും ഒരു ട്വന്റി 20യും മൂന്ന് ചതുര്‍ദ്ദിന ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഏകദിനങ്ങള്‍ക്കും ഏക ട്വന്റി 20ക്കും ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദിയാകുന്നത്.
ഇന്ത്യന്‍ എ ടീമിനെ നയിക്കുന്നത് യുവരാജ് സിംഗാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെയാണ് ഈ പരമ്പരയെ നോക്കിക്കാണുന്നത്. ദേശീയ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട യുവരാജിന് തിരിച്ചുവരവിനുള്ള സുവര്‍ണ്ണാവസരമായാണ് ഈ പരമ്പരയെ ക്രിക്കറ്റ് ലോകം നോക്കിക്കാണുന്നത്.
ന്യൂസിലാന്റ് എ ടീമിനെതിരായ പരമ്പര ഉന്മുക്ത് ചന്ദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ എ ടീം തൂത്തൂവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് യുവരാജിന്റെ ടീം വിന്‍ഡീസിനെതിരെ ഇറങ്ങുന്നത്. ഇന്ത്യന്‍ എ ടീം ന്യൂസിലാന്റുമായുള്ള ഏകദിന പരമ്പര 3-0 ത്തിന് സ്വന്തമാക്കുകയായിരുന്നു.
ന്യൂസിലാന്റ് എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച ഫോമിലായിരുന്ന ഉന്മുക്ത് ചന്ദും റോബിന് ഉത്തപ്പയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ വെസ്റ്റിന്‍ഡീസ് എ ടീമിത്രെയും അണിനിരക്കുന്നുണ്ട്.
ന്യൂസിലാന്റ് എ ക്കെതിരായ അവസാന രണ്ട് മത്സരങ്ങളില്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന കേദാര്‍ ജാദവും മന്ദീപ് സിംഗും യുവിക്ക് മികച്ച പിന്തുണ നല്‍കുമെന്ന് തീര്‍ച്ചയാണ്.
ജാദവ് സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്. പുറത്താകാതെ മൂന്ന് കളികളില്‍ നിന്നും യഥാക്രമം 30, 37, 57 എന്നിങ്ങനെ സ്കോറുകള്‍ അദ്ദേഹം നേടി. ബാറ്റിംഗ് ഓര്‍ഡറില്‍ കൂടുതല്‍ ഉയരങ്ങളിലെത്തി തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മഹാരാഷ്ട്ര താരം.
അതുപോലെ സെലക്ടര്‍മാര്‍ ഒരിക്കല്‍ കൂടി അതിജീവനത്തിന് അവസരം നല്കിയ യൂസഫ് പത്താനും 2011ലെ ലോകകപ്പിന് ശേഷമുണ്ടായ വീഴ്ചകള്‍ പരിഹരിക്കാന്‍ ഈ പരമ്പര സഹായിച്ചേക്കും. എന്നാല്‍ പേസര്‍മാരായ പ്രവീണ്‍ കുമാറും ഇര്ഫാന് പഠാനും പരുക്കു മൂലം പുറത്തിരിക്കുകയാണ്. ഇരുവര്‍ക്കും പകരമായ പഞ്ചാബിന്റെ പേസ് ബൗളര്‍ 23 കാരനായ സിദ്ധാര്‍ഥ് കൗളും കര്‍ണാടകയുടെ വിനയ് കുമാറുമാണ് ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ടീമിന്റെ സിംബാബ്വെ സന്ദര്‍ശനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജയദേവ് ഉനദ്കത് ഈ പരമ്പരയിലും തുടരും. ഇവിടെ അദ്ദേഹം നല്ല പ്രകടനം നടത്തിയാല്‍ അത് സീനിയര്‍ ടീമിലേക്കുള്ള വഴി എളുപ്പമാക്കും. വേഗത്തില്‍ പന്തെറിയുന്ന അദ്ദേഹത്തിന് നല്ല ലൈനും ലെംഗ്തും കാത്തുസൂക്ഷിക്കാനും കഴിയുന്നുണ്ട്.
ഇന്ത്യ എ ടീം: യുവരാജ് സിംഗ് (ക്യാപ്റ്റന്‍), ഉന്മുക്ത് ചന്ദ്, റോബിന് ഉത്തപ്പ, ബാബാ അപരാജിത്, കേദാര്‍ ജാദവ്, നമന്‍ ഓജ, യൂസഫ് പഠാന്, സിദ്ധാര്‍ഥ് കൗള്‍, ജയദേവ് ഉനദ്കത്, വിനയ് കുമാര്‍, സുമിത് നര്‍വാള്‍, ഷഹ്ബാസ് നദീം, മന്ദീപ് സിംഗ്, രാഹുല്‍ ശര്‍മ്മ.
വെസ്റ്റ് ഇന്‍ഡീസ് എ ടീം : കീരണ്‍ പവല്‍ (ക്യാപ്റ്റന്‍), വീരസാമി പെരുമാള്‍, റോന്‍സ്ഫോര്‍ഡ് ബിയാറ്റണ്, നക്രുമാ ബോണര്‍, ജോനാതന് കാര്‍ട്ടര്‍, ഷെല്‍ഡണ്‍ കോട്ട്റല്‍, മിഗ്വല്‍ കുമ്മിന്‍സ്, നര്‍സിംഗ് ഡിയോനരൈന്, കിര്‍ക് എഡ്വേര്‍ഡ്സ്, ആന്‍ഡ്രെ ഫ്ലെച്ചര്‍, ലിയോണ്‍ ജോണ്സണ്, നികിതാ മില്ലര്‍, ആഷ്ലി നര്‍സ്, ആന്‍ഡ്രൂ റസ്സല്‍, ഡെവന്‍ തോമസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: