രാജ്യം സാമ്പത്തിക പ്രതിസന്ധിയുടെ ആഴക്കയങ്ങളിലാണെന്ന സത്യം ഭംഗ്യന്തരേണ ഇന്ത്യന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വെളിപ്പെടുത്തല്‍ പ്രസ്താവനവഴി സമ്മതിച്ചിരിക്കുന്നു. സാമ്പത്തിക വളര്‍ച്ച 4.4 ശതമാനത്തിലേക്കു മുതലക്കൂപ്പുനടത്തുകയും ഇന്ത്യന്‍ കറന്‍സി ദയനീയമാംവിധം തകര്‍ന്നു എന്നതും വസ്തുതയാണ്. പാകിസ്ഥാന് നമ്മുടെ ജവാന്മാരുടെ ശിരഛേദം നടത്തുകയും ജഡത്തെ അപമാനിക്കുകയും ചെയ്യുന്ന ദുരവസ്ഥയ്ക്കു മുന്പില് മന്‍മോഹന്‍സിംഗ് ഭരണകൂടം എന്തുകൊണ്ട് നിസ്സഹായരായി ? വിദേശനയം അപ്പാടെ പരാജയപ്പെട്ടിരിക്കയാണ്. രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഗുരുതരങ്ങളാണ്. കുറ്റവാളിയുടെ കുമ്പസാരമാണ് ആഗസ്റ്റ് 30 ന് പാര്‍ലമെന്റില്‍ മുഴങ്ങിയത്.
സാമ്പത്തിക തകര്‍ച്ചയുടെ പിന്നാമ്പുറങ്ങള്‍ രാജ്യത്തെ ജനങ്ങളില്‍നിന്നും ബോധപൂര്‍വ്വം മറച്ചു വെച്ച് തെറ്റിദ്ധരിപ്പിച്ച കുറ്റത്തിന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ക്യാബിനറ്റും കോണ്‍ഗ്രസ്സും ജനങ്ങളോട് മാപ്പു പറയേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ മൗനം മിക്കപ്പോഴും കുറ്റകരമാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദമാകേണ്ടവനാണ് പ്രധാനമന്ത്രി. സാമ്പത്തിക ദുരിതത്തിന്റെ ആഴക്കയങ്ങളിലാണ് ഇന്ത്യയുള്ളതെങ്കില് എന്തിന് 40 ലക്ഷം ബില്ല്യണ്‍ യൂറോപ്പിനും 10 ലക്ഷം ബില്ല്യണ്‍ അഫ്ഗാനിസ്ഥാനും സഹായമായി നമ്മുടെ രാജ്യം നല്കി എന്നതിന് യുപിഎ മറുപടി നല്‍കേണ്ടതുണ്ട്. സബ്സിഡിയും ചുവപ്പുനാടയുമാണ് സാമ്പത്തിക പ്രതിസന്ധിക്കുള്ള ഒരു പ്രധാന കാരണമെങ്കില്‍ അതിന് പ്രതിപക്ഷത്തെ പഴിക്കുന്നതിലെന്തര്ത്ഥമാണുള്ളത്. സര്‍ക്കാര്‍ പ്രതിപക്ഷ നിയന്ത്രണത്തിന്കീഴിലുള്ളതല്ലല്ലോ? റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ സുബ്ബറാവു തന്നെ സര്‍ക്കാരിന്റെ നയപരമായ വീഴ്ചകൊണ്ടാണ് ധനപ്രതിസന്ധി ഉണ്ടായതെന്ന് തുറന്നുപറഞ്ഞിരിക്കയാണ്.
ടൂജി, കോള്‍ഗേറ്റ്, കോമണ്‍വെല്‍ത്ത് അഴിമതിയും കൊള്ളയുംകൊണ്ട് 4.5 ലക്ഷം കോടിരൂപയാണ് രാജ്യത്തിന് നഷ്ടമായിട്ടുള്ളതെന്ന കാര്യം സിഎജി റിപ്പോര്‍ട്ടു ചെയ്യുകയും സുപ്രീം കോടതി മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ബാങ്കിങ്ങ് മേഖല, ടെലികോം, സിവില്‍ ഏവിയേഷന്‍, ആന്തരികഘടനാരംഗം എന്നിവിടങ്ങളിലെല്ലാം വന്‍ തകര്‍ച്ചയാണ് നാടനുഭവിക്കുന്നത്. ഇത് ഭരണകൂടവീഴ്ചയും പിടിപ്പുകേടുമാണ് വിളിച്ചോതുന്നത്.
എന്‍.ഡി.എ.യില്‍നിന്നും സാമ്പത്തിക കെട്ടുറപ്പുള്ള സമ്പദ്വ്യവസ്ഥയാണ് യുപിഎ ഏറ്റെടുത്തത്. പക്ഷേ ഇപ്പോള്‍ എല്ലാം താറുമാറായിരിക്കുന്നു. കറന്‍സിതന്നെ നാണംകെട്ട തകര്‍ച്ചയാല്‍ എത്തിയിരിക്കുന്നു. 1971 ല്‍ ഗരീബിഹഠാവോ ഉയര്‍ത്തി ജനങ്ങളെ പറ്റിച്ചവര്‍ 2013 ല്‍ ഭക്ഷ്യ സുരക്ഷ ഉയര്‍ത്തി രക്ഷപ്പെടാന്‍ നോക്കുകയാണ്. ആത്മാര്‍ത്ഥത ലവലേശവും കോണ്‍ഗ്രസ്സില്‍ കണ്ടെത്താനാവില്ല.
രാഷ്ട്രീയ ഭാരതം വസ്തുനിഷ്ഠമായ പരിശോധനയ്ക്കും സംവാദത്തിനും തയ്യാറാകേണ്ട സന്ദര്‍ഭമാണിത്. രാഷ്ട്രീയരംഗവും സാമ്പത്തികരംഗവും ഒരേപോലെ അപചയത്തിന്റെ ആഴക്കയങ്ങളില്‍ ആണ്ടുപോയിരിക്കുന്നു. കൊള്ളക്കാരായി വന്ന വെള്ളക്കാര്‍ ചൂഷണം ചെയ്തതിലും മോശപ്പെട്ട രീതിയിലാണ് വെള്ളത്തൊപ്പിക്കാരിപ്പോള് നാടുകൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്. ഒന്നാം സ്വാതന്ത്ര സമരത്തിലൂടെ ദൃശ്യമായ ജനങ്ങളുടെ യോജിപ്പുകണ്ട് വിറളിപൂണ്ട ഇംഗ്ലീഷുകാര്‍ ‘ഭിന്നിപ്പിച്ചു ഭരിക്കല്‍’ ആവിഷ്കരിച്ചു നടപ്പാക്കിയത് കൂടുതല്‍ ശക്തവും സമര്‍ത്ഥവുമായി കോണ്‍ഗ്രസ് സ്വതന്ത്ര ഇന്ത്യയില്‍ നടപ്പാക്കി നേട്ടമുണ്ടാക്കുകയാണ്. കാര്‍ഷികരംഗം മുതല്‍ കായികരംഗംവരെ സമസ്ത മേഖലകളിലും പരാജയപ്പെട്ട വര്‍ത്തമാന ഭരണരാഷ്ട്രീയം നാടിനും നാട്ടുകാര്‍ക്കും ശാപവും ഭാരവുമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ജാതിമതപ്രീണനത്തില് അഭിരമിച്ച് കോണ്‍ഗ്രസ്സിനോളം നോട്ടമുണ്ടാക്കിയ മറ്റൊരു പാര്‍ട്ടിയും ചരിത്രത്തിലില്ല.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വാല്‍ക്കണ്ണാടിയില്‍ എപ്പോഴും ദൃശ്യമാകുന്ന കാഴ്ചയാണ് ബഹുകക്ഷി സമ്പ്രദായത്തിലൂന്നിയ രാഷ്ട്രീയമുഖം. ഇതിനെ ആഭാസക്കാഴ്ചയായിക്കാണുന്നവരുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തും വൈവിദ്ധ്യത്തിലൂന്നിയ ചാരുതയുമിത് വിളിച്ചോതുന്നു. നമ്മുടെ സ്വാതന്ത്ര്യ സമ്പാദനശേഷമുള്ള കാല്‍നൂറ്റാണ്ടുകാലം മൊത്തത്തില്‍ പരിശോധിച്ചാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒന്നാമതും കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാമതും, ജനസംഘം, സോഷ്യലിസ്റ്റുകള്‍, സ്വതന്ത്രാ പാര്‍ട്ടി തുടങ്ങിയവകള്‍ പിന്നിലുമെന്ന നിലയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ജനകീയ അംഗീകാരം നേടിയിരുന്നത്. എന്നാല്‍ 1975 ലെ അടിയന്തരാവസ്ഥയെ തുടര്‍ന്നുണ്ടായ 1977 ലെ അപ്രതീക്ഷിത ജനവിധി സിപിഎമ്മിനെയും ഇടതുപക്ഷത്തേയും മൂന്നാം സ്ഥാനത്തേക്ക് തള്ളിമാറ്റുകയാണുണ്ടായത്. പൊതുവായ വിശകലനത്തില്‍ ആദ്യ പൊതുതിരഞ്ഞെടുപ്പ് മുതല്‍ 1971 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ കമ്യൂണിസ്റ്റ് ജനസ്വാധീനത്തിന്റെ സൂചിക മേലോട്ടാണുണ്ടായിരുന്നത്. കമ്യൂണിസ്റ്റ് പിളര്‍പ്പിനുശേഷവും ഈ വര്‍ദ്ധന ദൃശ്യമായിരുന്നു. 1967 ല്‍ സിപിഎമ്മിനു മാത്രമായി ഇന്ത്യയില്‍ പത്തു ശതമാനത്തിനടുത്തു വോട്ടുലഭിച്ചിരുന്നു. തുടര്‍ന്നുണ്ടായ കോണ്‍ഗ്രസ്സിലെ പിളര്‍പ്പും ഇന്ദിരാഗാന്ധിയുടെ ബജറ്റിനെ പിന്താങ്ങിക്കൊണ്ടുള്ള കോണ്‍ഗ്രസ്സ് അനുകൂല നിലപാടുകളും കമ്യൂണിസ്റ്റ് ഗ്രാഫ് താഴോട്ടാക്കുകയാണുണ്ടായത്. ബീഹാറില്‍ പ്രധാന പ്രതിപക്ഷമായിരുന്ന സിപിഐ എന്തുകൊണ്ട് ഇപ്പോള്‍ അവിടെ സീറ്റൊന്നും ലഭിക്കാത്ത അവസ്ഥയിലായെന്ന ചോദ്യത്തെ കമ്യൂണിസ്റ്റ് ആത്മാംശത്തിലൂന്നിയ വിശകലനത്തിനു വിധേയമാക്കുന്നതു നന്നായിരിക്കും. അന്ധമായ ബിജെപി വിരോധം ആര്‍ക്കും ഗുണകരമല്ലെന്ന പാഠം ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.
1957 ല്‍ കേരളത്തില്‍ കിട്ടിയ വന്‍ വിജയം കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ കോണ്‍ഗ്രസ്സിനു ബദലാകാന്‍ പോകുന്നു എന്ന സന്ദേശം നല്‍കിയതായി എ.കെ.ജി. ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍തന്നെ വിലയിരുത്തിയിട്ടുണ്ട്. 1977 ല്‍ ജനതാ പാര്‍ട്ടി അധികാരമേറ്റതും തുടര്‍ന്നുണ്ടായിട്ടുള്ള രാഷ്ട്രീയ സാഹചര്യങ്ങളും ഇടതുകക്ഷികള്‍ക്ക് ബാലറ്റു യുദ്ധത്തില്‍ മുന്നോട്ടുപോക്കിനു തടസ്സം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇടതുപക്ഷ സ്വാധീനം അപ്പോഴും ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകവും നിയാമകവുമായിരുന്നു. വരകളും വാക്കുകളും സഭാതല വോട്ടിങ്ങുകളും അടിസ്ഥാനമാക്കുമ്പോള്‍ രാഷ്ട്രീയ വേലിയേറ്റങ്ങളില്‍ നെഞ്ചുറപ്പുള്ള അമരക്കാരുടെ റോള്‍ ഇടതുപക്ഷം ഏതാണ്ട് 2004 വരെ കയ്യാളിയിരുന്നു. എന്നാല്‍ ഇപ്പോളതില്ല. തിരിച്ചുവരവിന് സാദ്ധ്യതയും കാണാനില്ല. യുപിഎ.യുടെ ആവിര്‍ഭാവത്തോടെ ഇടതുപക്ഷത്തിനുള്ള ജനപിന്തുണയും ദേശീയ രാഷ്ട്രീയത്തിലെ സ്വാധീനവും ഒരേപോലെ പടവലങ്ങാ രീതിയില്‍ താഴോട്ടു അവര്‍ വളര്‍ത്തുകയായിരുന്നു. 2009 ലെ തിരഞ്ഞെടുപ്പുഫലങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി കാര്യമായി കുറച്ചിരിക്കുന്നു. ഈ രാഷ്ട്രീയ തിരിച്ചടിവഴി ലോക്സഭയില്‍ സിപിഎം ഏഴാമത്തെ കക്ഷിയായി ചുരുങ്ങുകയാണുണ്ടായത്. മറ്റ് ഇടതുകക്ഷികളുടെ സ്ഥിതി അതിലും പരിതാപകരമാണ്.
ഒടുവില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുഫലങ്ങളും ബംഗാളില്‍ നടന്ന കഴിഞ്ഞ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്- ഉപതെരഞ്ഞെടുപ്പ്-പ്രാദേശിക തെരഞ്ഞെടുപ്പ് ചിത്രങ്ങളും ഇടതുപക്ഷ രാഷ്ട്രീയത്തിന് ദേശീയതലത്തില്‍ ഫലപ്രദമായ ഒരു മൂന്നാം ശക്തിയാകാന്‍ കഴിയില്ലെന്ന സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടാം യുപിഎ ഭരണത്തിന്‍കീഴില്‍ ജനസ്വാധീനത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ടായിരുന്ന ഡിഎംകെ, തൃണമൂല്‍ കക്ഷികള്‍ വഴക്കുകൂടി മുന്നണിയില്‍നിന്നും വിട്ടുപോയിരിക്കുന്നു. ഇപ്പോഴവര്‍ കോണ്‍ഗ്രസ്സിനൊപ്പമില്ല. ഭരണകൂട-ധനശക്തി ഉപയോഗിച്ച് കൂറുമാറ്റവും ചേരിമാറ്റവുംവഴി ഓക്സിജന്‍ നല്കി ഐസിയുവില്‍ കിടക്കുന്ന അവസ്ഥയിലാണ് യുപിഎ ഭരണമുള്ളത്. ലോക്സഭയില്‍ സീറ്റുകളുടെ എണ്ണംകൊണ്ട് മുന്നില്‍ നില്ക്കുന്ന രാജ്യത്തുള്ള ആദ്യത്തെ പത്തു സംസ്ഥാനങ്ങളില്‍ ഒന്നില്‍പ്പോലും ജനവിധിവഴി ഒന്നാമത്തെ കക്ഷിയാവാന്‍ കോണ്‍ഗ്രസ്സിന് ഇപ്പോള്‍ കഴിയില്ല. കഴിഞ്ഞ 66 കൊല്ലത്തിനിടയിലെ ഏറ്റവും ദയനീയവും പരിതാപകരവുമായ അവസ്ഥയില്‍ കോണ്‍ഗ്രസ്സ് ഇപ്പോഴെത്തിയിരിക്കുന്നു. ആന്ധ്രയും കേരളവും ഇത്തവണ കോണ്‍ഗ്രസ്സിനെ തറപറ്റിക്കുമെന്ന കാര്യം ഉറപ്പാണ്.
സ്വാഭാവികമായും ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് വിരുദ്ധ ജനവികാരം ഒപ്പിയെടുക്കാനും സമാഹരിക്കാനും ബിജെപി.ക്കും സഖ്യകക്ഷികള്‍ക്കും മാത്രമേ കഴിയുകയുള്ളൂ. മറ്റൊരു മൂന്നാം ചേരി ആരും സ്വപ്നം കാണുന്നുപോലുമില്ല. യുപിഎ ഭരണമേറ്റെടുക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഭദ്രമാണെന്ന് അവരുടെ ധനമന്ത്രിയുടെ കന്നി ബജറ്റില്‍തന്നെ പറഞ്ഞിരുന്നു. വിലക്കയറ്റമോ ഭക്ഷ്യദൗര്ലഭ്യതയോ, പണപ്പെരുപ്പമോ, കറന്‍സി വിലയിടിവോ പ്രതിപക്ഷങ്ങള്‍ പാര്ലമെന്റിലുന്നയിക്കാത്ത കാലഘട്ടമായി 2000-2004 നെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. അന്ന് സാമ്പത്തിക വളര്‍ച്ച 8.4 ശതമാനമായിരുന്നു. എന്നാലിപ്പോള്‍ എല്ലാം തകിടംമറിഞ്ഞിരിക്കുന്നു. 1991 ലെ സാമ്പത്തിക പ്രതിസന്ധി വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. 18-12-1991 ല്‍ ധനമന്ത്രിയുടെ കുപ്പായമിട്ട് റൂള്‍ 193 പ്രകാരം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ന്നിരിക്കുന്നു എന്ന ഗുരുതരാവസ്ഥ ബോദ്ധ്യപ്പെടുത്തിക്കൊണ്ട് പാര്‍ലമെന്റില്‍ അനുശോചന പ്രമേയംപോലെ പ്രസ്താവന അവതരിപ്പിച്ച മന്‍മോഹന്‍സിംഗ് ഇപ്പോള്‍ വീണ്ടും അതേ സാമ്പത്തിക ഗുരുതരസ്ഥിതി പ്രധാനമന്ത്രിയുടെ റോളില്‍ 2013 ആഗസ്റ്റില്‍ ഇന്ത്യയിലെ ജനങ്ങളുടെ മുന്നിലവതരിപ്പിച്ചിരിക്കുന്നു. ഇത്തരമൊരു കുറ്റവാളിക്കൂട്ടത്തെ ഇനി തുടരാന്‍ അനുവദിക്കുന്നതിന് എന്തു ന്യായീകരണമാണുള്ളത് ?
1738 മെയ് 10 ന് ഇന്ത്യയെ കൊള്ളയടിക്കാന്‍ ഖൈബര്‍ചുരത്തിലൂടെ നമ്മുടെ നാട്ടിലേക്ക് കയറവേ നാദിര്‍ഷാ നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞ വാക്കുകള്‍ പേര്‍ഷ്യന്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് “ഹിന്ദുസ്ഥാന്‍-ഹോ! കൊള്ളയടിക്കാന്‍ എത്ര സുന്ദരമായ രാജ്യമാണിത്” എന്നാണ്. ഇന്ദ്രപ്രസ്ഥത്തിലെ സിംഹാസനങ്ങളില്‍ ഇപ്പോള്‍ ആസനസ്ഥരായിട്ടുള്ള വെള്ളത്തൊപ്പിക്കാരും നാദിര്ഷയേപ്പോലെ ഇന്ത്യയെ നല്ല ഇരയായി മുതലാക്കി അനുഭവിച്ചാസ്വദിക്കുകയാണ്. ഗാന്ധി സന്ദേശം കോണ്ഗ്രസ്സുകാര്ക്കിടയിലൊരിക്കലും ശാന്തി സന്ദേശമായിട്ടില്ലാത്ത നാടാണിത്. ബ്രിട്ടീഷുകാര്‍ അടിച്ചേല്‍പ്പിച്ച ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രം ഇവിടെ ഇന്നും അഭംഗുരം കോണ്‍ഗ്രസ്സ് അവലംബിക്കുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയ്ക്ക് നല്‍കിയത് വെല്ലുവിളിയും അവസരവുമായിരുന്നു. പക്ഷേ പ്രസ്തുത അവസരം ഉപയോഗിക്കാതെ വെല്ലുവിളിക്കു മുമ്പില്‍ ഇന്ത്യ മുതലക്കൂപ്പു നടത്തി തകര്‍ന്നിരിക്കുന്നു. ഗാന്ധിയന്‍ നയങ്ങള്‍ ഒരു മേഖലയിലും ഒരിക്കല്‍പ്പോലും നടപ്പാക്കാത്തവരാണ് കോണ്‍ഗ്രസ്സ് ഭരണകൂടങ്ങള്‍. ഗാന്ധിജിയില്‍നിന്നും ബഹുദൂരമകന്നവരാണിന്ന് ഇന്ത്യ ഭരിക്കുന്നത്. ഗാന്ധിജി ചുമര് ചിത്രത്തിനും കറന്‍സി അലങ്കരിക്കാനുമുള്ള ഒരു ഉപാധി മാത്രമാക്കി കോണ്‍ഗ്രസ്സ് മാറ്റിയിരിക്കുന്നു.
മതേതരത്വം അപകടത്തില്‍ എന്ന അടിസ്ഥാനമില്ലാത്ത മുദ്രാവാക്യം കോണ്‍ഗ്രസ്സ് സ്ഥാനത്തും അസ്ഥാനത്തുമുയര്ത്തുകയാണ്. സര്‍വ്വധര്‍മ്മ സമഭാവം ഹൃദയമിടിപ്പാക്കിയ ഭാരതീയ സംസ്കാരത്തിനും ചരിത്രത്തിനും ഒരു മത ഭരണകൂടമാവാന്‍ ഒരിക്കലുമാവില്ല. മതഭരണം ഇന്ത്യയ്ക്കെന്നും അന്യമാണ്. ബിജെപിയുടെ അടിസ്ഥാന പ്രമാണം കൂടിയാണിത്. നിലനില്‍പ്പിനുവേണ്ടി അടിസ്ഥാന പ്രശ്നങ്ങളില്‍നിന്നും ജനശ്രദ്ധമാറ്റാനുള്ള ഗൂഢതന്ത്രമാണ് കോണ്‍ഗ്രസ്സ് മതേതരത്വ അജണ്ടവഴി പയറ്റുന്ന്. കോണ്ഗ്രസ്സാകുന്ന ചീത്ത വൈദ്യന് പണത്തോടൊപ്പം പ്രാണനേയും അപഹരിക്കുമെന്ന സത്യം ജനങ്ങള്‍ അറിയേണ്ടതുണ്ട്. 2014 ലെ ബദല്‍ ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ മാത്രമാണെന്ന തിരിച്ചറിവ് ജനങ്ങളില്‍ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്.
email: [email protected]
അഡ്വ. പി.എസ് ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: