എവിടെയാണ് തെറ്റ് പതിയിരിക്കുന്നത്? കത്തോലിക്കാസഭ യേശു സ്ഥാപിച്ചതാണെന്നാണ് ദൈവശാസ്ത്രം പഠിപ്പിക്കുന്നത്. എന്നാല്‍ യേശുവിന്റെ പഠനങ്ങള്‍ക്ക് കടകവിരുദ്ധമായ ഘടനയാണ് ഇന്ന് സഭയ്ക്കുള്ളത്. ഈ ഘടന നിലനിര്‍ത്തുന്നിടത്തോളം കാലം സഭയില്‍ മാറ്റമുണ്ടാക്കുക അസാധ്യമാണ്. ഈ ഘടന സഭക്ക് നല്‍കിയത് ക്രിസ്തുവല്ല.
ക്രിസ്തുവിന്റെ സഭ പ്രചരിപ്പിക്കുന്നു എന്ന വ്യാജേന സാമ്രാജ്യ കൊളോണിയലിസത്തോടൊപ്പം സഭയും അവരുടെ അതിര്‍ത്തി വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു; തെക്കേ അമേരിക്കയില്‍ പ്രത്യേകിച്ചും. ഇറ്റലിക്കാരനാണെങ്കിലും തെക്കേ അമേരിക്കയില്‍ ജനിച്ച ഒരാളെന്ന നിലയില്‍ അവിടെ സംഭവിച്ചത് എന്താണെന്ന് മാര്‍പ്പാപ്പ പഠിക്കുന്ന പക്ഷം ലോകമെമ്പാടും നടക്കുന്ന സഭയുമായുള്ള സാധാരണക്കാരന്റെ വഴിപിരിയല്‍ എന്തുകൊണ്ടുണ്ടായി എന്നു കാണാവുന്നതാണ്.
രാജകീയമായി ആഡംബരവും അധികാരവും സഭ പിശാചില്‍നിന്നും ഏറ്റെടുത്തു. പിശാച് പ്രത്യേകം പറയുന്നുണ്ട്. ഇത് എനിക്ക് തന്നിട്ടുള്ളതാണ്. അത് നിനക്ക് തരാം. ഈ പ്രലോഭനത്തില്‍നിന്നും സഭയ്ക്ക് രക്ഷപ്പെടാനായില്ല എന്ന് മാത്രമല്ല പിശാചിനെ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് സ്വാധീനമേഖലകള്‍ വിസ്തൃമാക്കിക്കൊണ്ടിരിക്കുന്നു. തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് എനിക്ക് പുസ്തകങ്ങള്‍ വായിച്ചു മാത്രമേ അറിയൂ. പക്ഷേ കേരളത്തിലും ഇന്ത്യയിലും നടക്കുന്നതെന്തെന്ന് എനിക്ക് നേരിട്ട് അനുഭവമുണ്ട്.
556 നാട്ടുരാജാക്കന്മാര് മുടിചൂടിനിന്ന് രാജകീയമായ എല്ലാ പ്രതാപാശ്വൈര്യങ്ങളോടുംകൂടി ഭരിച്ചിരുന്ന കാലം. അന്ന് മെത്രാന്മാരുടെ ആടയാഭരണങ്ങള്‍ രാജാക്കന്മാരുടേതയിരുന്നു. രാജാക്കന്മാരുമായി സന്ധിചെയ്തുകൊണ്ടാണ് സഭ തങ്ങളുടെ സ്വാധീന വലയം വര്‍ധിപ്പിച്ചിരുന്നത്. ആ രാജകീയ ഭരണം പോയി. അന്ന് മെത്രാന്മാര് സ്വര്ണകുരിശും മാലയും ധരിച്ചായിരുന്നു ജനമുമ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഈ രാജകീയത സഭയുടെ ആന്തരീകാര്ത്ഥത്തെ വ്യാഖ്യാനിക്കുന്നതായിരുന്നു. മെത്രാന്മാര്ക്ക് മുട്ടുകുത്താനും കൈവയ്ക്കാനും കുഷ്യനുകളുണ്ടായിരുന്നു. ഇരിക്കാന്‍ സിംഹാസനങ്ങളുണ്ടായിരുന്നു. (ഇന്നും ഈ സിംഹാസനങ്ങള്‍ ചില കത്തീഡ്രല്‍ പള്ളികളില്‍ സൂക്ഷിക്കുന്നുണ്ട് എന്നോര്‍ക്കുക) സാധാരണ ജനങ്ങളില്‍നിന്നും ദൂരെ മാറി അധികാരഗണങ്ങളോടൊപ്പം വിഹരിക്കാനാണ് കേരളത്തിലെ സഭ തയ്യാറായത്.
യൂറോപ്പില്‍ മെത്രാന്മാര് ഫ്യൂഡലിസവുമായിട്ടാണ് അഭിരമിച്ചത്. കേരളത്തിലാകട്ടെ സഭ വിദ്യാഭ്യാസ മണ്ഡലമാകെ കയ്യടക്കിവെച്ചിരിക്കുകയാണ്. ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവന് പ്രവേശിക്കാനാകില്ല. സ്കൂളുകളും കോളേജുകളും തുറക്കുന്ന അവസരമാണിപ്പോള്‍. ഓരോ ഭാഗത്തുനിന്നും എനിക്ക് കിട്ടുന്ന പരാതികള്‍ അച്ചടിക്കണമെങ്കില്‍ ധാരാളം പേജുകള്‍ വേണ്ടിവരും.
പതിനൊന്നാം സ്റ്റാന്ഡിര്ഡിലേക്ക് അമ്പതിനായിരം രൂപ തന്നോട് മേടിച്ചു എന്ന് പരാതി പറഞ്ഞ ഒരാളെ ഞാന്‍ ഓര്‍ക്കുന്നു. ലക്ഷക്കണക്കിന് രൂപ ഇന്നും പകിടിയായി അധ്യാപക നിയമനത്തിന് വാങ്ങുന്നുണ്ട്. സഭയുടെ വോട്ട് സ്വാധീനം എന്ന പുകമറയുടെ പിന്നിലിരുന്നുകൊണ്ട് നടത്തുന്ന ഈ കച്ചവടം സാധാരണമായിക്കഴിഞ്ഞു. ഇന്ന് ആര്‍ക്കും പരാതിയില്ല. കാരണം ഇതൊക്കെ ഇങ്ങനെയാണ് എന്ന് മനസിലാക്കിക്കൊണ്ട് അഴിമതിക്കെതിരെ സംസാരിക്കാന്‍ പോലും കഴിയാത്ത ഒരു അവസ്ഥ ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഒരു കോടി രൂപ മുതല്‍ താഴോട്ട് വിലമതിക്കുന്ന ചലിക്കുന്ന കൊട്ടാരങ്ങളാണ് നസ്രസിലെ യേശുവിന്റെ പേരില്‍ മെത്രാന്മാര് സമ്പാദിച്ചിരിക്കുന്നത്. ഇത് എത്രകാലം തുടരാന്‍ കഴിയും? പരാതികള്‍ പറഞ്ഞിട്ട് ഫലമില്ലെന്ന് മനസിലാക്കി പലരും മിണ്ടക്കം പാലിക്കുന്നുണ്ട്. പക്ഷേ എത്രകാലം?
ഇന്ത്യയിലെ ക്രൈസ്തവസഭ ഇന്ന് കഠിനമായ അപകടസന്ധിയിലാണ്. ഇതിന് പരിഹാരമായി മെത്രാന്മാര് കാണുന്നത് കൂടുതല്‍ കൂടുതല്‍ പണം വാങ്ങി സ്ഥാപനങ്ങള്‍ നിര്‍മിക്കുക എന്നതാണ്. ഈ സ്ഥാപനങ്ങള്‍ ഉള്ളിടത്തോളം കാലം ഗവണ്മെന്റിനെ ഭയപ്പെടുത്തി തങ്ങളുടെ അഴിമതിക്ക് മൂടപടമിടാന് കഴിയും എന്ന് അവര്‍ വ്യാമോഹിക്കുന്നു. എത്രകാലം? വിദൂരസ്ഥനായ ഫ്രാന്‍സീസ് മാര്‍പ്പാപ്പയ്ക്ക് തന്റെ ‘മഹാസാമ്രാജ്യ’ത്തിന്റെ ഒാരോ ഭാഗങ്ങളിലും നടക്കുന്നത് എന്തെന്ന് അറിഞ്ഞുകൂട എന്നതാണ് സത്യം. പക്ഷേ ഇവിടുത്തെ ജനതയ്ക്കറിയാം. എതിര്‍ക്കാന്‍ കഴിയാത്ത ഒരു ജനത അധര്‍മത്തോട് എതിര്‍ത്ത് നിശബ്ദമായി പുറത്തേക്ക് പോകുകയാണ്. കുറെപേര്‍ക്ക് അംഗീകാരപത്രം നല്‍കിക്കൊണ്ട് സഭാവേദികളില്‍ അവരെ പിടിച്ചിരുത്തി വിമര്‍ശനങ്ങളെ അവരുടെ പൊയ് ആയുധംവെച്ച് സംഹരിച്ചുകളയാം എന്നാണ് ഇന്ന് മെത്രാന്മാര് ചിന്തിക്കുന്നത്. മെത്രാന്മാരോടൊപ്പം നില്ക്കുന്നു എന്ന് ഭാവിക്കുന്ന ഇവരില്‍ എത്രപേര്‍ക്ക് സഭയോട് കൂറുണ്ട് എന്ന് പുറത്ത് ജീവിക്കുന്ന ഞങ്ങള്‍ക്കറിയാം.
സീറോ മലബാര്‍ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത ആയിരുന്ന മാര്‍ വര്‍ക്കി വിതയത്തില്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്നുവരുന്ന അഴിമതിയെക്കുറിച്ച് ശക്തമായി എഴുതുകയുണ്ടായി. എന്തു ഫലം? അത് പുസ്തകത്തില്‍ അച്ചടിച്ചുകിടക്കുന്നു.
മനംമടുപ്പിക്കുന്ന ഈ അധര്‍മാന്തരീക്ഷത്തില്‍ അധികഫലം മനഃസാക്ഷിയുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല. അവര്‍ നിശബ്ദരായി സഭയില്‍നിന്ന് പുറത്തുപോകുന്നു. ഈ അഴിമതിയുടെ സന്താനങ്ങളായ വിദ്യാര്‍ത്ഥികള്‍ നാളെ മുതിര്‍ന്നവരാകും. അപ്പോള്‍ ഈ അഴിമതിക്ക് കാരണക്കാരായവരോട് തീര്‍ച്ചയായും വിരോധമുണ്ടാകും.
ധ്യാനങ്ങളും സമ്മര്‍ക്ലാസുകളും ഒന്നും സഭക്കുള്ളിലെ പ്രശ്നത്തിന് ഇന്ന് പരിഹാരമല്ല. ഫ്രാന്‍സീസ് മാര്‍പ്പാപ്പയെ നാക്കുകൊണ്ട് പുകഴ്ത്തുന്നവര്‍ ഏത്വഴിക്കാണ് ചലിക്കുന്നതെന്ന് ഒരിക്കലെങ്കിലും അദ്ദേഹം അന്വേഷിക്കാറുണ്ടോ?
സീറോ മലബാര്‍ സഭ ഇന്ന് ലോകമെമ്പാടും വികസിപ്പിക്കുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ആഗോള കാത്തോലിക്കാ സഭയുമായുള്ള അവരുടെ ബന്ധം വളരെ ലോലമാണ്. കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തുമുള്ള സീറോ മലബാര്‍ അംഗങ്ങളെ ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരാനുള്ള ഈ പരിശ്രമത്തിനിടയില്‍ നഷ്ടപ്പെടുന്നത് കത്തോലിക്കാ സഭയുടെ സാര്‍വലൗകികതയാണ്. ലത്തീന്‍ കത്തോലിക്കാ സഭയില്‍നിന്നും വ്യത്യസ്തമാണ് നമ്മള് എന്ന് വേദപാഠ ക്ലാസുകളില്‍ പഠിച്ചിറങ്ങുന്നവര്‍ എങ്ങനെ നാം വ്യത്യസ്തരായി എന്ന ചോദ്യം ഉയര്‍ത്തിയാല്‍ ഉത്തരം പറയാന്‍ മെത്രാന്മാര്ക്ക് അതീവക്ലേശമുണ്ട്.
ഇന്ന് സീറോ-മലബാര്‍ മെത്രാന്മാര് സഭയുടെഘടനയില് ഒരു മാറ്റവും വരുത്താതെ സഭയെ ഭരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഫ്രാന്‍സീസ് മാര്‍പ്പാപ്പ കാണിച്ച മാതൃകകളൊന്നും ഇവിടെ ഒരു മെത്രാനും സ്വീകരിച്ചിട്ടില്ല. കാരണം അവര്‍ പറയുന്നത് മാര്‍പ്പാപ്പ ലത്തീന്‍സഭയുടെ തലവനാണെന്നാണ്. ഞങ്ങളാകട്ടെ ഒരു വ്യത്യസ്ത സഭയാണ്. ഇവിടുത്തെ കാര്യം ഇവിടെ തീരുമാനിക്കണം. അതിന്റെ മാതൃക അന്വേഷിച്ച് ഇറ്റലിയിലേക്ക് പോകേണ്ട കാര്യമില്ല. അതിന്റെ മാതൃക പേര്‍ഷ്യനാണ്. അല്ലെങ്കില്‍ കാര്‍ഡിയല്‍ മാതൃക. ഇവര്‍ പറയുന്ന പേര്‍ഷ്യന്‍ മാതൃകയില്‍ എത്ര അംഗങ്ങളുണ്ടെന്ന് അന്വേഷിക്കുമ്പോഴാണ് ആ വാദത്തിന്റെ പൊള്ളത്തരം നമുക്ക് മനസിലാകുന്നത്. പക്ഷേ സാധാരണക്കാരെ സംബന്ധിച്ച് അതില്‍ കാര്യവുമില്ല. അവര്‍ ജീവിക്കുന്നതിനുവേണ്ടി അധ്വാനിക്കുന്നു. ഈ അധ്വാനത്തിന്റെ ഫലമായി മെത്രാന്മാര് സുഖമായി ജീവിക്കുന്നു.
ഫ്രാന്‍സീസ് പാപ്പാ തന്റെ വിലയേറിയ കാറിന്പകരം ഇപ്പോള്‍ ചുരുങ്ങിയ വിലയുള്ള കാറിലാണ് സഞ്ചരിക്കുന്നത്. ഇത് ഇവിടുത്തെ മെത്രാന്മാര്ക്ക് കഴിയുമോ? അവര്‍ വിവാഹിതരായി കുടുംബജീവിതം നയിച്ചിരുന്നെങ്കില്‍ ഒരു സൈക്കിള്‍ പോലും വാങ്ങാനുള്ള സമ്പത്ത് ഉണ്ടാകുമായിരുന്നില്ല. ഇന്ന് അവര്‍ ബെന്‍സ് കാറിലും ഔഡി കാറിലാണ് സഞ്ചരിക്കുന്നത്. മാര്‍പ്പാപ്പയുടെ മാതൃകയൊന്നും ഇവിടെ ചെലവാകുകയില്ല.
സഭയുടെ ഘടനയുടെ ഗുണഭോക്താക്കളായ മെത്രാന്മാരും പുരോഹിതരും നാളെ ഫ്രാന്‍സിസ് മാര്‍പ്പാക്ക് എതിരാകും. റോമിലെ കുരിയ എന്ന ക്രൂരസംഘം ഒരുപക്ഷേ ഫ്രാന്‍സിസ് പാപ്പായെ ഏതെങ്കിലും വിധത്തില്‍ ഒതുക്കാന്‍ സകല അടവുകളും പയറ്റുമെന്നതിന് സംശയമില്ല.
ഒരുപക്ഷേ വിഷം കഴിച്ച് പാപ്പാ സ്ഥാനത്തുനിന്നു മാറ്റുന്നതിനെക്കാള് എളുപ്പമായി സ്ഥാനത്യാഗം ചെയ്ത് തടി രക്ഷിക്കാനായിരിക്കും ഫ്രാന്‍സിസ് പാപ്പാ ആഗ്രഹിക്കുക. നസ്രസിലെ തച്ചന്റെ ജീവിതശൈലിയിലേക്ക് മാറി ഒരു ദിവസം ജീവിക്കാന്‍ ഈ ഘടനയുടെ ഉപഭോക്താക്കള്‍ക്ക് കഴിയുകയില്ല. വത്തിക്കാന്‍ കൊട്ടാരം ഉപജാപങ്ങളുടെ ഒരു വേദിയാണ്. അവിടെ എന്ത് സംഭവിക്കുന്നു എന്നതിന്റെ അഞ്ച് ശതമാനം പോലും ലോകം അറിയുന്നില്ല. അവിടെനിന്നും ഇവിടെനിന്നും ഊര്ന്നൊലിച്ചുവരുന്ന വാര്‍ത്തകളാണ് പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.
ഒറ്റ നോട്ടത്തില്‍ ഇന്ന് സഭയുടെ സമ്പത്ത് ചൂണ്ടിക്കാണിച്ച് കണ്ടോ നമ്മുടെ പുരോഗതി എന്ന് പറയാനാകുമോ? അത് പൗരോഹിത്യാധിപത്യം കൊണ്ട് നേടിയതാണെന്ന് അഹങ്കരിക്കുകയും ചെയ്യാം. പക്ഷേ യൂറോപ്പിലേക്ക് നമ്മുടെ ദൃഷ്ടി തിരിക്കുമ്പോള്‍ അവിടെ മുടിചൂടി നിന്ന സഭക്ക് എന്തുപറ്റി എന്ന് നാം സ്വയം ചോദിക്കുന്നു. ഫ്യൂഡല്‍ വ്യവസ്ഥയിന്‍കീഴില്‍ ആയിരക്കണക്കിന് കൃഷിഭൂമി കൈവശംവെച്ച് ചൂഷണം ചെയ്ത് സമ്പാദിച്ച ആ ഭൗതിക പ്രതാപങ്ങള്‍ ഇന്ന് പൂര്‍ണമായും നഷ്ടപ്പെട്ടുകാണ്ടിരിക്കുകയാണ്. പ്രവേശനഫീസ് വാങ്ങിയും പകിടി വാങ്ങിയും ഇന്ന് സഭയുടെ ഭൗതിക സമ്പത്ത് വര്‍ധിക്കുന്നുണ്ട് എന്നത് സത്യം. പക്ഷേ ഈ ഭൗതിക സമ്പത്തിന് ക്രിസ്തുവിന്റെ ആത്മീയതയെ ഉള്ക്കൊള്ളാനാകുമോ? കഴിയില്ല.
മാര്‍പ്പാപ്പയോ മെത്രാനോ തന്നെ പരിശ്രമിച്ചാല്‍ സഭയില്‍ മാറ്റം വരുത്താന്‍ സാധിക്കുകയില്ല. ഓരോ അരമനയിലും സ്ഥാനചലനം സംഭവിക്കാതെ പതിറ്റാണ്ടുകള്‍ കസേരയില്‍ തൂങ്ങിയിരിക്കുന്ന കുറേപ്പേരുണ്ട്. അവരുടെ പൂര്വശൈലി മാറ്റുക സാധ്യമല്ല. അവരെത്തന്നെ മാറ്റാതെ സഭയ്ക്കുള്ളില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയുകയില്ല.
പത്തുകൊല്ലത്തില്‍ കൂടുതല്‍ മെത്രാന് സ്ഥാനിയായി അരമനയില്‍ വാഴാന്‍ ആരെയും അനുവദിച്ചുകൂടാ. അതുപോലെതന്നെ പുതിയ മെത്രാനെ നിയമിക്കപ്പെടുമ്പോള്‍ അന്നുവരെ അധികാരത്തില്‍ ഇരുന്നവര്‍ സ്വയം രാജിവെച്ച് പോകണം. എല്ലാ രൂപതകളിലും സത്യസന്ധരും കഴിവുള്ളവരുമായ അനേകരുണ്ട്. പക്ഷേ സഭയുടെ ഭരണ മണ്ഡലത്തെ അതീവ ജീര്ണതയില് അമര്‍ത്തിയ കുറേപ്പേര് ചരടുവലികളിലൂടെ അധികാരത്തില്‍ തൂങ്ങിനില്ക്കുന്നു. ഇതിന് പരിഹാരമുണ്ടാക്കാന്‍ ഓരോ രൂപതയിലെയും പുരോഹിതന്മാര് പരിശ്രമിക്കേണ്ടിയിരിക്കുന്നു. പത്ത് കൊല്ലത്തില്‍ കൂടുതല്‍ വികാരി ജനറാളന്മാരെ വെച്ച് വാഴിക്കാനാകില്ല. അവര്‍ സ്വയം ഒഴിഞ്ഞുമാറണം. പുതിയ അനുഭവങ്ങളുമായി അടുത്ത ഒരു തലമുറ അധികാരവേദിയിലേക്ക് കടന്നുവരണം.
ജോസഫ് പുലിക്കുന്നേല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: