ന്യൂദല്‍ഹി:ഗുജറാത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിനെ പുറത്താക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്കി.
ഗുജറാത്തില്‍ നടന്ന അക്രമസംഭവങ്ങളില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടായിരുന്നെന്ന് ഇയാല്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഇയാളെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും ഗുജറാത്ത് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഗുജറാത്ത് സര്‍ക്കാരിന് ഉചിതമായ മേല്‍ നടപടികള്‍ കൈക്കൊള്ളാമെന്ന് ആഭ്യന്തര മന്ത്രാലയം ഗുജറാത്ത് സര്‍ക്കാരിനെ അറിയിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുകയും ചെയ്തിരുന്നു. അതേസമയം സഞ്ജീവ് ഭട്ടിന്റെ പുറത്താക്കല്‍ സംബന്ധിച്ച ഫയല്‍ കണ്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.
ഭട്ടിനെ പുറത്താക്കാന്‍ അനുമതി നല്‍കിയെന്ന വാര്‍ത്തയിലാണ് ഷിന്‍ഡെ വിശദകരണം നല്‍കിയത്. നേരത്തെ സഞ്ജീവ് ഭട്ടിന്റെ അധികാര പരിധിയിലായിരുന്ന സ്റ്റേഷനില്‍ നടന്ന കസ്റ്റഡി മരണത്തിന്റെ പേരില്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍ അടച്ചിരുന്നു.
പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോടതിയില്‍ സത്യവാങ്മൂലം നല്കാന് തന്നെ സഞ്ജീവ് ഭട്ട് പ്രേരിപ്പിച്ചെന്ന പോലീസ് ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഞ്ജീവിനെ വീണ്ടും അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: