2012 നവംബര്‍ 20-ാം തീയതി കൂടിയ കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ (കേരള തീരദേശ പരിപാലന അതോറിറ്റി)യോഗം മുളവുകാട് വില്ലേജിലെ കണ്വെന്ഷന് ആന്റ് എക്സിബിഷന് സെന്ററിനായി കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് പാട്ടത്തിന് കൊടുക്കാനായി നിര്‍ദ്ദേശിക്കപ്പെട്ട ഭൂമിയെക്കുറിച്ച് പഠിക്കുവാനായി ഒരു കമ്മറ്റിയെ നിയോഗിച്ചിരുന്നു. ബോള്‍ഗാട്ടി ദ്വീപിലെ കണ്വെന്ഷന് ആന്റ് എക്സിബിഷന് സെന്റര്‍ തീരദേശപരിപാലന നിയമത്തിന് അനുസൃതമായിട്ടാണോ പണി തീര്‍ക്കുക എന്നതാണ് കാതലായ പ്രശ്നം. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് സര്‍ക്കാര്‍ ഭൂമി അതായത് മണ്ണിട്ട് നികത്തിയെടുത്തതിന് ശേഷം അത് ഒരു സ്വകാര്യ സംരംഭത്തിന് ഭൂമി പാട്ടത്തിന് കൈമാറാന്‍ ഒക്കുമോ എന്നതാണ് കാതലായ ചോദ്യം. വേമ്പനാട്ട് കായല്‍ നികത്തിയെടുക്കാന്‍ തീരദേശപരിപാലന നിയമപ്രകാരം പോര്‍ട്ട് ട്രസ്റ്റിന് അധികാരമുണ്ടോ? അതിനായി അവര്‍ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ? പൊതുഭൂമിയായ കായലിനെ സ്വകാര്യ സംരംഭകര്‍ക്ക് പാട്ടത്തിന് നല്കുമ്പോള് തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം 2011 ന്റെ ലംഘനമാവില്ലേ? കായല്‍ നികത്തുന്നത് മത്സ്യത്തൊഴിലാളികള്‍ക്കും മറ്റ് പ്രാദേശിക സമൂഹത്തിനും സുരക്ഷിതമായ ജീവിതമാര്‍ഗ്ഗം ഉറപ്പാക്കുന്നതിന്റെ ലംഘനമല്ലേ? തുടങ്ങിയ അനേകം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാണ് കമ്മറ്റി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 380 കോടി രൂപയുടെ പദ്ധതി എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കില്‍ മുളവുകാട് വില്ലേജിലെ ബോള്‍ഗാട്ടി ദ്വീപിലെ 31/4, 31/20 എന്ന സര്‍വേ നമ്പറുകളിലാണ് പണി തീര്‍ക്കുക. ഇതിനായി 508.6 കിലോലിറ്റര്‍ ജലം പ്രതിദിനം ആവശ്യമായി വരും.
കണ്വെന്ഷന് ആന്റ് എക്സിബിഷന് സെന്ററിന് വേണ്ടത് ഒരുലക്ഷത്തി അയ്യായിരത്തി തൊള്ളായിരം സ്ക്വയര്‍ മീറ്റര്‍ സ്ഥലമാണ്. അതില്‍ ഒരുലക്ഷത്തി നാല്‍പ്പത്തി ഒമ്പതിനായിരത്തി എണ്ണൂറ്റി ഇരുപത് സ്ക്വയര്‍ മീറ്റര്‍ കെട്ടിടമുണ്ടാകം. 217 ഹോട്ടല്‍ മുറികളും 572 അപ്പാര്‍ട്ടുമെന്റുകളും 3400 സീറ്റുകളുമുള്ള കണ്വെന്ഷന് സെന്ററും റസ്റ്റോറന്റും ഹെല്‍ത്ത് ക്ലബും അടങ്ങുന്നതാണ് പ്രോജക്ട്. നിര്‍ദ്ദിഷ്ടസ്ഥലം വേമ്പനാട്ട് കായലിന്റെ നികത്തിയെടുത്ത ഭൂമിയാണ്. ഈ ഭൂമിയുടെ അതിര്‍ത്തിയില്‍ ലക്ഷദ്വീപു കടലിലെ വേലിയേറ്റത്തിന്റെ ഉയര്‍ന്ന രേഖ വരെ എത്തുന്നുണ്ട്. കൊച്ചിന് പോര്‍ട്ട് നികത്തിയ ഈ ഭൂമി സിആര്‍ സെഡ് വിജ്ഞാപനത്തിന്റെ പരിധിയില്‍പ്പെടുന്ന ഭൂമിയാണ്. കടലുമായി ബന്ധപ്പെട്ടിരിക്കുന്നതും വേലിയേറ്റയിറക്കങ്ങളാല് സ്വാധീനിക്കപ്പെടുന്നതുമായ ജലാശയങ്ങളില്‍ വേലിയേറ്റ രേഖ മുതല്‍ കരയുടെ ദിശയിലേക്ക് (ഇവിടെ ദ്വീപ് എന്ന പ്രത്യേകത കൂടിയുണ്ട്) 100 മീറ്റര്‍ വരെയുള്ള പ്രദേശം അഥവാ തീരത്തെ ചെറിയ കടലിടുക്കുകളുടെ വീതി ഏതാണ്ട് കുറവെങ്കില്‍ ആ പ്രദേശത്ത് സിആര്‍ സെഡ് ബാധകമായിരിക്കും. കടലിലെ വേലിയേറ്റങ്ങള്‍ സ്വാധീനിക്കുന്ന ജലാശയമാണ് കൊച്ചി കായല്‍. അതിലെ ബോള്‍ഗാട്ടി ദ്വീപ് വേലിയേറ്റയിറക്കങ്ങളാല് സ്വാധീനിക്കപ്പെടുന്ന ഗണത്തില്‍ ഉള്‍പ്പെടുന്നതാണ്. സംരക്ഷണ ഭിത്തി കെട്ടി തിരിച്ചു എന്നത് യാതൊരു ഇളവുകള്‍ക്കും ബാധകമല്ല. വേലിയേറ്റ സ്വാധീനത്തില്‍പ്പെടുന്ന ഇത്തരം ജലാശയങ്ങളിലെ ദ്വീപുകളില്‍ എത്ര ദൂരത്തേയ്ക്ക് വേലിയേറ്റ സ്വാധീനം പ്രകടമാകുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് എത്ര ദൂരത്തേയ്ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നത് നിശ്ചയിക്കുന്നത്. ബോള്‍ഗാട്ടി ദ്വീപ് എന്നതിനാലും വേമ്പനാട്ട് കായല്‍ റാംസാര്‍ കരാറില്‍ ഉള്‍പ്പെട്ട സ്ഥലമായതിനാലും കടലിനോട് ചേര്‍ന്ന പ്രദേശമായതിനാലും കണ്വെന്ഷന് ആന്റ് എക്സിബിഷന് സെന്റര്‍ പോലെ ബൃഹത്തായ പദ്ധതികള്‍ ഇവിടെ നിര്‍മിക്കുന്നത് തീരദേശ പരിപാലനനിയമപ്രകാരം വിലക്കിയിട്ടുള്ളതാണ്.
പദ്ധതിയുടെ പരിസ്ഥിതി പ്രശ്നങ്ങള്‍ വിലയിരുത്തിയ കേരള തീരദേശ പരിപാലന അതോറിറ്റിയുടെ കമ്മറ്റി കണ്ടെത്തിയത് 2005-2006 കാലഘട്ടത്തില്‍ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് മതിയായ അനുമതികള്‍ നേടാതെയാണ് വേമ്പനാട്ട് കായലിന്റെ ഭാഗമായ ബോള്‍ഗാട്ടി ദ്വീപിലെ നിര്‍ദ്ദിഷ്ട പ്രോജക്ടിന് വേണ്ടി നികത്തിയതെന്നാണ്. കേരള കോസ്റ്റല്‍ ഡോണ്‍ മാനേജ്മെന്റ് അതോറിറ്റിയില്‍നിന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നും ആവശ്യമായ രേഖകളും അനുമതികളും സമ്പാദിക്കാതെയാണ് കായല്‍ നികത്തില്‍ നടന്നിട്ടുള്ളത്. ബോള്‍ഗാട്ടി ദ്വീപ് 2011 ലെ ദ്വീപ് സംരക്ഷണ മേഖല വിജ്ഞാപനത്തിന്റെ പരിധിയില്‍പ്പെടുന്നതാണ്. സിആര്‍ സെഡ് നിയമങ്ങള്‍ 1991, 2011 എന്നിവയുടെ ലംഘനം കായല്‍ നികത്തലില്‍ നടന്നിട്ടുണ്ട്. 2010 ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമവും അന്താരാഷ്ട്ര റാംസാര്‍ കരാര്‍ ലംഘനവും ദ്വീപ് സംരക്ഷണ മേഖല വിജ്ഞാപന ലംഘനവും ബോള്‍ഗാട്ടി ദ്വീപിനോടനുബന്ധിച്ചുള്ള കായല്‍ നികത്തലുമായി നടന്നിട്ടുണ്ട്. ബോള്‍ഗാട്ടി ദ്വീപില്‍ നടത്താനുദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ട വികസന പ്രവര്‍ത്തനങ്ങള്‍ പോര്‍ട്ടുമായി ബന്ധപ്പെട്ട് കാര്യങ്ങളല്ലെന്ന് കമ്മറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് വ്യക്തമായ സിആര്‍ സെഡ് നിയമലംഘനം നടത്തി കഴിഞ്ഞു. എന്നാല്‍ പോര്‍ട്ട് ആവശ്യങ്ങള്‍ക്കല്ലാതെ കായല്‍ നികത്തിയെടുക്കുവാനുള്ള അനുവാദം പോര്‍ട്ട് വാങ്ങിയിട്ടുണ്ടെന്ന് കൊച്ചിന് പോര്‍ട്ട് അവകാശപ്പെടുന്നതായി കമ്മറ്റി വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ വ്യക്തത വരുത്തുവാന്‍ കേരള തീരദേശ പരിപാലന അതോറിറ്റിയോട് കമ്മറ്റി ആവശ്യപ്പെടുന്നുണ്ട്.
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ തീരദേശപരിപാലന നിയമത്തിന് കീഴില്‍ വരുന്ന സ്ഥലം നികത്തിയെടുത്ത് പോര്‍ട്ട് അനുബന്ധ കാര്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കാമെന്ന് കൊച്ചിന് പോര്‍ട്ടിന് എങ്ങനെ നിര്‍ദ്ദേശം കൊടുക്കാനാകും? പോര്‍ട്ട് ആവശ്യത്തിന് നികത്തിയെടുത്ത ഭൂമി എങ്ങനെ സ്വകാര്യ സംരംഭകര്‍ക്ക് പാട്ടത്തിന് നല്‍കാനാകും? ഇങ്ങനെയാണെങ്കില്‍ സര്‍ക്കാര്‍ ഭൂമികള്‍ ഒന്നാകെ സ്വകാര്യ വ്യക്തികള്‍ക്കും സംരംഭകര്‍ക്കുമായി പാട്ടത്തിലൂടെ കൈമാറ്റം ചെയ്യാമെന്നാകുന്നത് രാജ്യസുരക്ഷയ്ക്ക് ആപത്തല്ലേ? ഇങ്ങനെ ചെയ്യുന്നത് ജനവഞ്ചനയല്ലേ? ഇവിടെ ബോള്‍ഗാട്ടി ദ്വീപ് കൊച്ചിയുടെ മാത്രമല്ല ഭാരതത്തിന്റെ തന്നെ രാജ്യ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലമാണ്. ലക്ഷദ്വീപ് കടല്‍, കൊച്ചിന് ഷിപ്പ്യാര്ഡ്, കൊച്ചിന് പോര്‍ട്ട്, സതേണ്‍ നാവിക സേനാ ആസ്ഥാനം, കണ്ടെയ്നര്‍ ടെര്‍മിനല്‍, കൊച്ചി നഗരം തുടങ്ങിയ അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ വളരെ അടുത്തുള്ള ബോള്‍ഗാട്ടി ദ്വീപിലെ സ്ഥലമാണ് പാട്ടകരാറിന്റെ പേരില്‍ സ്വകാര്യ സംരംഭകന്റെ കൈവശം കെട്ടിടങ്ങള്‍ പണിയുവാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇത് രാജ്യതാല്‍പ്പര്യ വിരുദ്ധമാണ്. കര, കടല്‍, വായു എന്നീ മൂന്നു മാര്‍ഗ്ഗങ്ങളിലൂടെയും ബോള്‍ഗാട്ടി ദ്വീപുമായി ബന്ധപ്പെടാനാകും. ഭാവിയില്‍ ഈ പ്രോജക്ട് ഏരിയ സ്പെഷ്യല്‍ ഇക്കണോമിക് സോണായി മാറുന്ന അവസ്ഥയുണ്ടായാല്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണികരമായ സ്ഥാപനങ്ങള്‍, ആളുകള്‍ എന്നിവര്‍ക്കെല്ലാം യഥേഷ്ടം കയറിയിറങ്ങാവുന്ന സ്ഥലമായി ഇത് മാറിയേക്കാം. ഈ രാജ്യത്തിന്റെ പൗരന്മാര് എന്ന നിലയില്‍ നമ്മെ ഉത്കണ്ഠപ്പെടുത്തേണ്ട ഒരു പദ്ധതിയാണിത്.
സതേണ്‍ നാവികസേനാ ആസ്ഥാനത്തിന് അടുത്ത് ഈ 380 കോടി രൂപയുടെ പദ്ധതി സ്വകാര്യ സംരംഭകര്‍ നടത്തുന്നത് അപകടകരമായി മാത്രമേ കാണാനാകൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം പദ്ധതിയെ അനുകൂലിക്കുന്നുവെന്നത് രാജ്യതാല്പ്പര്യമായി കാണാനാകില്ല. കാരണം ഭരണം മാറി മാറി വരും എന്നാല്‍ പാട്ടക്കരാര്‍ പ്രകാരം വീണ്ടും വീണ്ടും പുതുക്കാവുന്ന തരത്തിലും വേറെ ചെറുപാട്ടങ്ങള്ക്കുവരെ അവകാശമുള്ള എഗ്രിമെന്റാണ് ഒപ്പിട്ടിരിക്കുന്നത്. ഒരുപക്ഷേ രാഷ്ട്രീയ നേതാക്കള്‍ക്ക് തീരദേശ നിയമലംഘനങ്ങളെ കുറിച്ച് അറിയാത്തതും സ്ഥലത്തിന്റെ രാജ്യസുരക്ഷാ രംഗത്തുള്ള സുരക്ഷാ പ്രാധാന്യത്തെക്കുറിച്ചുമുള്ള കാര്യങ്ങളിലെ അജ്ഞതയും മൂലമാകാം ബോള്‍ഗാട്ടി ദ്വീപിലെ (മുളവുകാട് ദ്വീപ്)നിര്‍ദ്ദിഷ്ട കണ്വെന്ഷന് ആന്റ് എക്സിബിഷന് സെന്ററിനെ എതിര്‍ക്കാതിരിക്കുന്നത്. അന്തര്‍വാഹിനി കപ്പലുകള്‍ക്കും ചെറു പോര് വിമാനങ്ങള്‍ക്കും വരെ ഞൊടിയിടയില്‍ എത്തിച്ചേരാവുന്ന ബോള്‍ഗാട്ടി ദ്വീപില്‍ സ്വകാര്യ കെട്ടിടങ്ങള്‍ ഉയരുന്നതിന്റെ അപകട ഭീഷണി മനസ്സിലാക്കുവാന്‍ നമ്മുടെ നേതാക്കള്ക്കായിരുന്നെങ്കില് എന്ന് ആശിച്ചു പോകുകയാണ്. ബോള്‍ഗാട്ടിയിലെ നിര്‍ദ്ദിഷ്ട പദ്ധതിയ്ക്കായി കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് സെക്രട്ടറിയും കണ്വെന്ഷന് ആന്റ് എക്സിബിഷന് സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും ചേര്‍ന്ന് ഒപ്പിട്ട കരാര്‍ പ്രകാരം 30 വര്‍ഷത്തേയ്ക്ക് (9/2/201 മുതല്‍ 8/2/2014 വരെ) കൈവശാവകാശത്തിന് നല്‍കിയിരിക്കയാണ്. ഇതിന്റെ വെളിച്ചത്തില്‍ പോര്‍ട്ട് ട്രസ്റ്റ് അപ്പ്ഫ്രന്‍ഡ് പ്രീമിയം എന്ന നിലയില്‍ പാട്ട കരാര്‍ പ്രകാരം 71,37,66,000 രൂപ കൈപ്പറ്റി കഴിഞ്ഞു. ഓരോ വര്‍ഷവും പാട്ടക്കരാര്‍ പ്രകാരം പോര്ട്ട്ട്രസ്റ്റിന് 105900 രൂപയ്ക്കും അവകാശമുണ്ട്. ഈ പാട്ടക്കരാര്‍ അനുസരിച്ച് സംരംഭകര്‍ ഒരു പൈസപോലും സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കേണ്ടതില്ല. എന്നാല്‍ സംരംഭകര്‍ കരാര്‍ ലംഘനം നത്തിയാല്‍ സെക്യൂരിറ്റി തുകയില്‍നിന്നും വസൂലാക്കുമെന്നും പരാമര്‍ശിക്കുന്നുണ്ട്. നല്‍കാത്ത സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയില്‍നിന്നും പാട്ട കുടിശിക വരുത്തിയാല്‍ തുക പിടിച്ചെടുക്കുമെന്നും കരാറില്‍ വ്യക്തമാക്കുന്നുണ്ട്.
തീരദേശ പരിപാലന നിയമപ്രകാരം ഒരു സാധാരണ ഇന്ത്യന്‍ പൗരന് വീട് പണിയണമെങ്കില്‍ നിയമപ്രകാരം ഒരു പറ്റം അനുമതികള്‍ ആവശ്യമാണെന്നിരിക്കെ, തീരദേശ പരിപാലന നിയമത്തില്‍ ഇളവുകള്‍ അനുവദിക്കുവാന്‍ നിയമപ്രകാരം അധികാരമില്ലാത്ത കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന് എങ്ങനെയാണ് 217 ഹോട്ടല്‍ മുറികളും 572 അപ്പാര്‍ട്ട്മെന്റുകളും പണിയുവാന്‍ കായല്‍ നികത്തിയെടുത്ത ഭൂമിയില്‍ സ്വകാര്യ സംരംഭകരുമായി കരാറുണ്ടാക്കുവാന്‍ കഴിയുക? തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം 2011 ന്റെ ലക്ഷ്യങ്ങള്‍ താഴെ പറയുന്നവയാണ്. തീരദേശ മേഖലയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും മറ്റ് പ്രാദേശിക സമൂഹത്തിനും സുരക്ഷിതമായ ജീവിതമാര്‍ഗം ഉറപ്പാക്കുക. തീരദേശം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക. ശാസ്ത്രീയ തത്വങ്ങള്‍ അനുസരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമായ നിലയില്‍ പുരോഗമിപ്പിക്കുക. ആഗോള താപനം മൂലം സമുദ്ര നിരപ്പ് ഉയരുന്നതും തീരദേശങ്ങളില്‍ പ്രകൃത്യാ ഉള്ള തടസ്സങ്ങളും അവയില്‍ നിന്നുള്ള അപകടങ്ങളും കണക്കിലെടുത്തുകൊണ്ട് വേണം ഇത് ചെയ്യാന്‍. മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ക്കെല്ലാം വിരുദ്ധമായിട്ടാണ് ബോള്‍ഗാട്ടിയിലെ നിര്‍ദ്ദിഷ്ട ഹോട്ടലും അപ്പാര്‍ട്ട്മെന്റുകളും മറ്റും ഉയര്‍ന്നു പൊങ്ങുക. ബോള്‍ഗാട്ടി ദ്വീപിലെ മത്സ്യത്തൊഴിലാളികള്‍ക്കും പ്രാദേശിക സമൂഹത്തിനും ഈ പദ്ധതി മൂലം എന്ത് സുരക്ഷിതമായ ജീവിതമാര്‍ഗമാണ് പ്രധാനം ചെയ്യുക? തീരദേശം സംരക്ഷിക്കുകയും പരിപാലിക്കുന്നതിനും പകരം രാജ്യസുരക്ഷാ ഭീഷണിയ്ക്കുവരെ ബോള്‍ഗാട്ടി ദ്വീപിലെ നിര്‍ദ്ദിഷ്ട വികസന പ്രവര്‍ത്തനങ്ങള്‍ വഴി വെയ്ക്കില്ലേ?
മദ്രാസിലും ആലപ്പുഴയിലും കൊച്ചിയിലും വരെ എത്തിയ സുനാമി നേരിടുവാന്‍ ഈ വികസന പദ്ധതിയ്ക്ക് എങ്ങനെയാണാകുക. ആഗോള താപനം വഴി മഞ്ഞുമലകള്‍ ഉരുകി കടല്‍നിരപ്പ് ഉയരുമെന്ന ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പിനെ അവഗണിക്കുന്ന ഒരു പദ്ധതിയല്ലേ ഇത്. പ്രോജക്ട് പ്രദേശത്ത് കണ്ടല്‍ കാടുകള്‍ ഇല്ലെങ്കിലും കൊച്ചി കായലിന്റെയും അനുബന്ധ ദ്വീപുകളുടെ തീരത്തും ബോള്‍ഗാട്ടി ദ്വീപിലും (മുളവുകാട് ദ്വീപ്)കണ്ടല്‍ ആവാസ വ്യവസ്ഥയുള്ളതിനാല്‍ സ്ഥലം സിആര്‍ സെഡ് ഒന്ന് എയില്പ്പെടു ന്നതാണെന്ന് സ്ഥലം സന്ദര്‍ശിച്ച കേരള തീരദേശ പരിപാലന അതോറിറ്റിയുടെ പഠന സംഘം കണ്ടെത്തിയതാണ്. എന്നിട്ടും നിയമങ്ങളില്‍ ഇളവുനേടാതെ പദ്ധതിയ്ക്ക് വേണ്ട അനുമതികളും പരിസ്ഥിതി ആഘാതപഠനവും പബ്ലിക് ഹിയറിംഗും നടത്താതെ 380 കോടി രൂപയുടെ പദ്ധതി ബോള്‍ഗാട്ടി ദ്വീപില്‍ നടപ്പാക്കുന്നതെങ്ങനെ? നിയമങ്ങള്‍ ഉണ്ടാക്കിയ സര്‍ക്കാര്‍ തന്നെ നിയമങ്ങളില്‍ ഇളവുകളും കിഴിവുകളും നടത്തി വികസനത്തിന്റെ പേരില്‍ നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കുവാന്‍ കൂട്ടുനില്‍ക്കുന്നത് ജനദ്രോഹപരമാണ്.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: