തിരുവനന്തപുരം: കോംബോ ഓഫറിൽ ഷവർമയും ഷവായയും വാങ്ങിക്കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. വയറിളക്കം, ഛർദി, തലക്കറക്കം, ശ്വാസംമുട്ട് എന്നീ ലക്ഷണങ്ങളോടെ 12 പേർ ചികിത്സയിൽ. കടയ്‌ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിന് സമീപമുള്ള ‘സിഗ്നേച്ചർ ഡിഷ്’ എന്ന കടയിലായിരുന്നു കോംബോ ഓഫറിൽ ഇവ വിറ്റിരുന്നത്. സ്ഥാപനത്തിനെതിരെ പത്തോളം പരാതികൾ കടയ്‌ക്കാവൂ പോലീസ് രജിസ്റ്റർ ചെയ്തു.
മതിയായ രേഖകളില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്ന് കണ്ടെത്തിയതോടെ ആരോഗ്യ വിഭാഗം ഹോട്ടൽ പൂട്ടിച്ചു. ഹോട്ടൽ ഉടമ പോലീസ് കസ്റ്റഡിയിലായെന്നാണ് സൂചന. തുടർനടപടി സ്വീകരിക്കുമെന്ന് കടയ്‌ക്കാവൂർ,അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. അടുത്തിടെ ആരംഭിച്ച റസ്‌റ്റോറന്റിൽ കോമ്പോ ഓഫർ പരസ്യം കണ്ടാണ് പലരും ഭക്ഷണം വാങ്ങിയത്.
കടയ്‌ക്കാവൂർ നിവാസികളായ ഗിരീഷ്,ദീപ,ഹരിത കർമ്മ സേനാംഗം ശുഭ,സ്നേഹ,സംഗീത്, ആയാന്റവിള സ്വദേശികളായ പ്രിയറാണി,രത്നമ്മ,ബിജു,മണി,ആറുവയസുകാരി ദക്ഷിണ എന്നിവർക്കും അഞ്ചുതെങ്ങ് വാടയിൽ സ്വദേശികളായ ഗിരീശൻ (35),ഉദയകുമാർ (58),നിരൂപമ (51),ഗ്രീഷ്മ (33),ഗൗരി നന്ദ (13)ഗൗതം കൃഷ്ണ (7),മാമ്പള്ളി സ്വദേശി ക്രിസ്‌റ്റി (11),ലീമ (35),കടയ്‌ക്കാവൂർ ഊട്ടുപറമ്പ് സ്വദേശികളായ ഷിബിൻ (35 ),ഭാര്യ മിന്നു (25),സെയിൽ (രണ്ടര),ഇആമി (4),ലാലി (60) തുടങ്ങിയവരാണ് ചികിത്സ തേടിയത്.
















