കൊല്‍ക്കത്ത: കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്ന ചിട്ടി ഇടപാടില്‍ കേന്ദ്രധനമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനും പങ്കുണ്ടെന്ന് ചിട്ടിക്കമ്പനി ഉടമ സുദീപ്തോ സെന്‍ ആവര്‍ത്തിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസാണ് ഈ അഴിമതിക്ക് പിന്നിലെന്ന പുകമുറ സൃഷ്ടിച്ച് തലയൂരാന്‍ ശ്രമിക്കുകയാണ്.
സിബിഐക്ക് സുദീപ്തോ സെന്‍ നല്കിയ 18 പേജുള്ള കത്തില്‍ ചിട്ടി അഴിമതിക്കു പിന്നിലുള്ള കോണ്‍ഗ്രസിലെയും തൃണമൂല്‍ കോണ്‍ഗ്രസിലെയും നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ശാരദാ ഗ്രൂപ്പിന്റെ തകര്‍ച്ചയ്ക്ക് കാരണം ഈ നേതാക്കളാണ്. മാത്രമല്ല ചിദംബരത്തിന്റെ പത്നി നളിനി ചിദംബരത്തിന് താന്‍ ഒരുകോടി രൂപ കൈക്കൂലി നല്‍കിയതായും സെന്‍ ആരോപിച്ചു. ഇത് കോണ്‍ഗ്രസ് നേതാവ് മാതംഗ് സിംഗിന്റെ മുന്‍ഭാര്യ മനോരഞ്ജന സിംഗ് പറഞ്ഞിട്ടാണെന്നും സെന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സുദീപ്തോ സെന്നിന്റെ ആരോപണങ്ങള്‍ നളിനി ചിദംബരം നിഷേധിച്ചു. താന്‍ സുദീപ്തോ സെന്നില്‍ നിന്നും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശത്ത് ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ സഹായം സ്വീകരിച്ചു എന്നുള്ളത് സത്യമാണ്. മാത്രമല്ല മനോരഞ്ജന സിംഗിന്റെ കേസില്‍ കമ്പനി ലോ ബോര്‍ഡിനു മുന്നില്‍ താന്‍ ഹാജരായതായും അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ശാരദാ ഗ്രൂപ്പ് തന്റെ കക്ഷിയുടെ കമ്പനിയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങിയെങ്കിലും നളിനി ചിദംബരം ഇടപെട്ട് അത്തരം സംരംഭങ്ങളുമായി മുന്നോട്ടു പോകരുതെന്ന് ഉപദേശിക്കുകയാണുണ്ടായതെന്നും അവരോട് അടുപ്പമുള്ളവര്‍ വ്യക്തമാക്കി.
ഗുവാഹതിയില്‍ ഒരു ടിവി ചാനല്‍ തുടങ്ങാന്‍ ശാരദാ ഗ്രൂപ്പ് 42 കോടി രൂപ മുടക്കാന്‍ തയ്യാറാണെന്ന് മനോരഞ്ജന വിശ്വസിച്ചിരുന്നത്രെ. ഈ ഗ്രൂപ്പില്‍ നിന്നും പണം വാങ്ങിയത് കമ്പനിയും നിക്ഷേപകരും സാധാരണയായി ചെയ്യുന്നതാണെന്നും അത് കണക്കുകളും മറ്റും ശരിയാക്കുന്നതിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. ബംഗളൂരു കേന്ദ്രമാക്കിയുള്ള ആഡിറ്റ് സ്ഥാപനവും ഈ ഗ്രൂപ്പില്‍ നിന്നും ഇതേ കാരണത്തില്‍ പണം വാങ്ങിയിട്ടുണ്ടത്രെ.
നളിനി ചിദംബരത്തിന്റെ കൊല്‍ക്കത്ത സന്ദര്‍ശനവേളയില്‍ കനത്ത തുകകളാണ് അവര്‍ക്ക് നല്‍കിയതെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ അവരുടെ താമസം തന്റെ ചെലവിലായിരുന്നെന്നും ശാരദാഗ്രൂപ്പ് ചെയര്മാന് കൂടിയായ സുദീപ്തോ സെന്‍ സിബിഐക്ക് നല്കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മനോരഞ്ജന സിംഗിന്റെ കമ്പനിയില്‍ താന്‍ 42 കോടി രൂപ നിക്ഷേപിച്ചത് നളിനി ചിദംബരത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും സെന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഈ കമ്പനി യഥാര്‍ഥത്തില്‍ നിയന്ത്രിക്കുന്നത് ചിദംബരത്തിന്റെ പത്നിയാണ്.
എന്നാല്‍ ഇപ്പോള്‍ തൃണമൂലും കോണ്‍ഗ്രസും പരസ്പരം പഴിചാരുകയാണ്. സൃഞ്ജോയ് ബോസ്, കുനാല്‍ ഘോഷ് എന്നീ എംപിമാരടക്കമുള്ള തൃണമൂല്‍ നേതാക്കളുടെ പേരുകളും സുദീപ്തോയുടെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ശാരദാ ഗ്രൂപ്പ് ചെയര്‍മാനുമായി ധനമന്ത്രിയുടെ ഭാര്യക്ക് എന്ത് ബന്ധമാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് മമത ചിദംബരത്തോട് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ആള്‍ക്കാരെക്കൊണ്ട് വന്‍തുകകള്‍ നിക്ഷേപം നടത്തിച്ച ശാരദാ ഗ്രൂപ്പിന്റെ അഴിമതി വെളിച്ചത്തുകൊണ്ടുവരാന്‍ നടപടിയെടുക്കണമെന്നും അവര്‍ ചിദംബരത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചിട്ടി ഫണ്ട് കമ്പനിയുടെ പൊന്‍സി പദ്ധതി ആസൂത്രണം ചെയ്തെന്ന് ആരോപിച്ച് ചൊവ്വാഴ്ചയാണ് സുദീപ്തോ സെന്‍ ജമ്മു കാശ്മീരില്‍ നിന്നും അറസ്റ്റിലായത്. തുടര്‍ന്ന് കൊല്‍ക്കത്തയിലേക്ക് കൊണ്ടുവന്ന് സെന്നിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. ചിട്ടി ഫണ്ട് അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ദൗത്യസേനയെ നിയോഗിച്ചിട്ടുണ്ട്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ (എസ്എഫ്ഐഒ) കീഴിലാണ് ഈ ദൗത്യസേന പ്രവര്‍ത്തിക്കുക. മമത സര്‍ക്കാരും അഴിമതിയെക്കുറിച്ചന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ശാരദാ റിയാലിറ്റി ഇന്ത്യ എന്ന കമ്പനിയോട് നിക്ഷേപ പദ്ധതികള്‍ നിര്‍ത്തിവയ്ക്കാനും നിക്ഷേപകരോട് വാങ്ങിയ പണം തിരികെ നല്‍കാനും മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അനുമതി കൂടാതെ ഫണ്ട് ശേഖരിച്ചെന്ന കുറ്റത്തിന് ശാരദാ ഗ്രൂപ്പില്‍ പെടുന്ന കുറഞ്ഞത് പത്തോളം കമ്പനികളും നിരീക്ഷണത്തിലാണ്. ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഐ ടി വകുപ്പും ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: