കൊട്ടാരക്കര: ക്ഷേത്രങ്ങളില്‍ പൂജാരി ചമഞ്ഞ് വിവാഹതട്ടിപ്പ് നടത്തിയ യുവാവിനെ ചെന്നൈയില്‍ നിന്നും പിടികൂടി. ആവണീശ്വരം നെടുവത്തൂര്‍ സരസ്വതിഭവനില്‍ അജയകുമാര്‍(32)നെയാണ് പോലീസ് പിടികൂടിയത്. താമരക്കുടി മുരുകന് ക്ഷേത്രത്തില്‍ അജയ് ശര്‍മ്മ എന്ന പേരില്‍ പൂജാരിയായെത്തിയ ഇയാള്‍ ഒന്നരമാസം മുമ്പ് 17കാരിയെ വിവാഹവാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയില്‍മേല്‍ അന്വേഷണം നടക്കവെ കൊട്ടാരക്കര റൂറല്‍ എസ്പി വി.സി. മോഹനന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈയില്‍ നിന്നും ഇരുവരെയും പിടികൂടിയത്.
കഴിഞ്ഞ 15 ദിവസമായി ഇവര്‍ ചെന്നൈയിലുണ്ടായിരുന്നുവെന്ന് അജയകുമാര്‍ പറഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് പത്തനാപുരം പാതിരിക്കല്‍ സ്വദേശിനി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. 2009ല്‍ വെഞ്ചേമ്പ് സ്വദേശിനി ശ്രീജയെ കൂനമ്പായിക്കുളത്തുവച്ച് വിവാഹം കഴിച്ചിരുന്നു. പുനലൂരിനു സമീപത്തെ ക്ഷേത്രത്തില്‍ പൂജാരിയായിരിക്കെയാണ് ശ്രീജയെ പരിചയപ്പെട്ടത്. ചില പൂജാമന്ത്രങ്ങള്‍ മനപാഠമാക്കിയ ഇയാള്‍ നിരവധി ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി നോക്കിയതായി പോലീസ് പറഞ്ഞു. കൊട്ടാരക്കര സിഐ വിജയകുമാര്‍, എസ്ഐ ബെന്നിലാലു, എസ്ഐ ഷിജി, സീനിയര്‍ സിപിഒമാരായ ഉണ്ണികൃഷ്ണന്, ഷൈജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: