പുനലൂര്‍: കേരള- തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ ആധുനികവത്കരണം വൈകുന്നത് സ്പിരിറ്റ് മാഫിയയ്‌ക്ക് സഹായകമാകുന്നു. സ്പിരിറ്റ് മാഫിയാകളുടെ പ്രധാന യാത്രാ വഴിയായി ഇവിടം മാറിയിരിക്കുന്നു.
തമിഴ്‌നാട്ടിലെ പുളിയറ ചെക്ക്പോസ്റ്റ് കടന്നെത്തുന്ന സ്പിരിറ്റ് ഇതുവഴി കേരളത്തിലെ മറ്റു ജില്ലകളിലും എത്തുന്നു. കച്ചിലോറികളിലും മുട്ട കയറ്റിവരുന്ന ലോറികളിലുമുള്ള ഡിഷുകള്‍ക്കുള്ളില്‍ വന്‍കന്നാസുകളില്‍ നിറച്ചും പെട്രോള്‍ ടാങ്കറുകളുടെയും മറ്റും സമീപമായി ഉള്ളറകള്‍ പണിത് അതില്‍ നിറച്ചും കാറുകളുടെയും മറ്റു വാഹനങ്ങളുടെയും ഡിക്കികളില്‍ സമാന്തരമായി ബോക്സ് നിര്‍മ്മിച്ച് പെട്രോള്‍ വാല്വ് എന്ന വ്യാജേന വച്ചിരിക്കുന്ന സ്ഥലങ്ങളിലൂടെ ഇതില്‍ നിറച്ചുമാണ് തമിഴ്‌നാട്ടില്‍ നിന്നും ആര്യങ്കാവ് ചെക്ക്പോസ്റ്റു വഴി സ്പിരിറ്റ് എത്തുന്നത്. ഒറ്റുകാര്‍ മുഖേന വല്ലപ്പോഴും നടക്കുന്ന റെയ്ഡുകളില്‍ ലക്ഷങ്ങള്‍ വിലവരുന്ന സ്പിരിറ്റ് ശേഖരം പിടികൂടുമ്പോഴും പരിശോധനയ്‌ക്കായി യാതൊരുവിധ സംവിധാനങ്ങളും ഈ ചെക്ക്പോസ്റ്റില്‍ ഇല്ല. പരിശോധനയ്‌ക്കായി മുന്‍പു ഉണ്ടായിരുന്ന നീളന്‍കമ്പി മാത്രമാണ് ഇപ്പോഴും ഉള്ളത്. ഏറ്റവും പ്രയോജനപ്രദമായ സ്കാനര്‍ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ പരിശോധന സുഗമമാക്കാനും സ്പിരിറ്റ് കടത്ത്, നികുതി വെട്ടിപ്പ് തടയാനും ഉപകരിക്കും. ചെക്കുപോസ്റ്റിന്റെ ആധുനികവല്‍ക്കരണത്തിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 200 കോടി രൂപയുടെ പദ്ധതി തയാറാക്കിയിരുന്നു. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ആ പദ്ധതി കടലാസില്‍ ഒതുങ്ങി.
ആര്യങ്കാവിലെ സെയില്‍ ടാക്സ് ചെക്കുപോസ്റ്റിന്റേതായി രണ്ടരഏക്കര്‍ ഭൂമിയുണ്ട്. ഇവിടെ പരിശോധനയ്‌ക്കായി യാര്‍ഡ് സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുവാന്‍ കഴിയുമെന്നിരിക്കെ അധികൃതര്‍ ഈ ചെക്കുപോസ്റ്റില്‍ യാതൊരു നവീകരണവും നടത്തിയിട്ടില്ല. സെയില്‍ടാക്സ്, എക്സൈസ്, മോട്ടോര്‍വെഹിക്കിള്‍ പരിശോധനകള്‍ നടക്കുന്ന ഈ ചെക്കുപോസ്റ്റില്‍ സ്കാനര്‍ സ്ഥാപിച്ചാല്‍ ഗതാഗതക്കുരുക്കിനും ഒരുപരിധി വരെ പരിഹാരമാകും.
സ്ഥലസൗകര്യം ഏറെയുള്ളതിനാല്‍ വാഹനങ്ങള്‍ ദേശീയപാതയില്‍ നിന്നും അകത്തു കടത്തി പരിശോധന നടത്തുവാനും കഴിയും എന്നിരിക്കെ ഇതിനെയൊക്കെ കണ്ടതായി കൂടി അധികൃതര്‍ നടിക്കാറില്ല. അതിനാല്‍ ഈ ചെക്കുപോസ്റ്റുകള്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയിട്ടുണ്ട്. സ്പിരിറ്റ് കടത്തിനും നികുതി വെട്ടിപ്പിനും പേരുകേട്ട ആര്യങ്കാവ് ചെക്കുപോസ്റ്റിനോടുള്ള സര്‍ക്കാരിന്റെ അനാസ്ഥ തുടരുമ്പോള്‍ ഈ ചെക്കുപോസ്റ്റുവഴി കേരളത്തിലേക്ക് സ്പിരിറ്റ് നിര്‍ബാധം ഒഴുകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇവിടെ നിന്നുള്ള ടാക്സ് വെട്ടിപ്പുമൂലം ഇപ്പോള്‍ ചെക്കുപോസ്റ്റില്‍ നിന്നും ലഭിക്കേണ്ടുന്നതിന്റെ പത്തിലൊരു വരുമാനം കൂടി ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഇതൊക്കെ വകുപ്പ് മേധാവികളും സമ്മതിക്കുമ്പോഴും ഇതുവഴി 250ഓളം ലോറികളാണ് ദിവസവും കടന്നുപോകുന്നത്.
സ്പിരിറ്റിനൊപ്പം കഞ്ചാവ്, മറ്റ് നിരോധിത പാന്‍മസാലകളും ചെക്കുപോസ്റ്റു കടന്ന് കേരളത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇതുവഴി അന്യസംസ്ഥാന തീര്‍ത്ഥാടകരില്‍ നിന്നും അമിത ഫീസ് ഈടാക്കുന്നതായ പരാതിയും ഏറെയാണ്. ഈ ചെക്കുപോസ്റ്റിലെ ആധുനികവത്കരണം വൈകുന്നതു മൂലം സര്‍ക്കാരിന് കിട്ടേണ്ടുന്നതായ വരുമാനം നഷ്ടമാകുമ്പോഴും ഇത് വൈകിപ്പിക്കുന്നതാരെന്ന ചോദ്യമാണ് ഇന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്.
















