പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെതിരെയുള്ള അന്വേഷണം അട്ടിമറിക്കാന്‍ വിവരാവകാശ കമ്മീഷന്‍ അംഗവും മുന്‍ ഡിഐജിയുമായ കെ.നടരാജന്റെ ശ്രമം അടിവരയിടുന്നത് വിഎസ് പ്രഥമ ദൃഷ്ട്യാ സ്വജനപക്ഷപാതം നടത്തി തന്റെ ബന്ധുവിന് 2.3 ഏക്കര്‍ സ്ഥലം പതിച്ചുനല്‍കിയത് സത്യമാണെന്ന വസ്തുതയ്‌ക്കാണ്. ഈ കേസില്‍ വിഎസിനെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കേസന്വേഷിക്കുന്ന ഡിവൈഎസ്പി വി.ജി.കുഞ്ഞന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് തന്നെ ഇത് വ്യക്തമാക്കുന്നു. വിമുക്ത ഭടന്മാര്‍ക്ക് ഭൂമി പതിച്ച് നല്‍കുന്ന പതിവ് നിന്നിട്ടും വിഎസ് നേരിട്ടിടപെട്ടാണ് ഭൂമി നല്‍കിയത്.
ഇതിന് ഇപ്പോള്‍ പത്ത് കോടി വില വരുമത്രെ. നടരാജന്‍ ഉപയോഗിക്കുന്ന മൊബെയില്‍ ഫോണ്‍ വഴിയുള്ള സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. വിവരാവകാശ കമ്മീഷനംഗം ഈ കേസില്‍ ഇടപെടാന്‍ ശ്രമിച്ചതിനെതിരെ കുഞ്ഞന്‍ വിജിലന്‍സിന് പരാതി നല്‍കിക്കഴിഞ്ഞു. എഫ്‌ഐആര്‍ തയ്യാറാക്കുമ്പോള്‍ വിഎസ്സിനെ കുറ്റവിമുക്തനാക്കണമെന്ന് നടരാജന്‍ ആവശ്യപ്പെട്ടത് കുഞ്ഞന്‍ റിക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഡിഐജി ആയിരുന്നപ്പോള്‍ നല്ല പ്രതിഛായ ഇല്ലാതിരുന്ന നടരാജനെ സര്‍വീസില്‍നിന്നും വിരമിച്ചശേഷം വിവരാവകാശ കമ്മീഷന്‍ അംഗമാക്കിയത് വിഎസിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരമായിരുന്നു. അതിനുള്ള പ്രത്യുപകാരമായിട്ടാണ് ഇപ്പോള്‍ കേസ് ഒതുക്കി വിഎസിനെ രക്ഷപ്പെടുത്താനുള്ള നടരാജന്റെ ശ്രമത്തെ കാണുന്നത്. ആരുടേയും നിര്‍ദ്ദേശപ്രകാരമല്ല താനിത് ആവശ്യപ്പെടുന്നതെന്നും തമ്മില്‍ തമ്മിലുള്ള വ്യക്തിബന്ധം കൊണ്ട് പറഞ്ഞുവെന്നേയുള്ളൂ എന്നും പറയുന്ന നടരാജന്‍ വിഎസ് എ.കെ.ആന്റണിയെപ്പോലെ സംശുദ്ധ രാഷ്‌ട്രീയത്തിനുടമയല്ലേ എന്നും ചോദിക്കുന്നു.
കൈക്കൂലി കേസില്‍ ഉള്‍പ്പെടെ അന്വേഷണം നടക്കുന്നു എന്ന വിജിലന്‍സ് എഡിജിപി റിപ്പോര്‍ട്ട് പൂഴ്‌ത്തിവച്ചായിരുന്നു വിവരാവകാശ കമ്മീഷനില്‍ നടരാജന്റെ നിയമനം എന്നും അഴിമതിക്കറപുരണ്ടവരെ നിയമിച്ചാല്‍ അഴിമതി തടയാനുള്ള സംവിധാനം അഴിമതി പ്രോത്സാഹിപ്പിക്കും എന്നും കാണിച്ച് കേരള ആര്‍ടി ഫെഡറേഷന്‍, സെക്രട്ടറി ഡി.ബി.ബിനു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കമ്മീഷനുകള്‍ പലതും ഈ വിധം കളങ്കിത വ്യക്തികളുടെ അഭയ കേന്ദ്രമായി മാറുന്ന കാഴ്ചയുടെ ഒടുവിലത്തെ തെളിവാണ് നടരാജന്റെ പ്രകടനം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തേയും വിവരാവകാശ കമ്മീഷണറായി സിപിഐ നേതാവ് തെങ്ങമം ബാലകൃഷ്ണന്റെ മകന്റെ നിയമനത്തെയും ആര്‍ടി ഫെഡറേഷന്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. രാഷ്‌ട്രീയ പശ്ചാത്തലമുള്ളവരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിച്ചാലുള്ള ഭവിഷ്യത്ത് ഊഹിക്കാവുന്നതേയുളളൂ. പക്ഷെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയും വിയോജനക്കുറിപ്പെഴുതാതെ ഒപ്പിട്ടു കൊടുത്താണ് അഴിമതി ആരോപണവിധേയനായ നടരാജനെ വിവരാവകാശ കമ്മീഷന്‍ അംഗമാക്കിയത്. രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുടെ പരസ്പ്പര സഹായ സ്വഭാവത്തിലേയ്‌ക്കുള്ള വിരല്‍ ചൂണ്ടല്‍ കൂടിയാണിത്. ആരോപണ വിധേയര്‍ നിയമന പട്ടികയിലുണ്ടെങ്കില്‍ നിയമനത്തിന് മുന്‍പ് റിപ്പോര്‍ട്ട് തേടേണ്ടതാണ്. നടരാജനെതിരെ അഴിമതി ആരോപണങ്ങളെപ്പറ്റി അന്നത്തെ എഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നതുമാണ്.
ഇപ്പോള്‍ നടരാജന്റെ ഇടപെടലിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വിഎസും നടരാജനും തമ്മിലുള്ള ദൃഢബന്ധം പാര്‍ട്ടിയ്‌ക്കറിയാം. രണ്ടു വിജിലന്‍സ് കേസില്‍ പ്രതിയാണ് നടരാജന്‍. ഈ നടരാജന് ഐപിഎസ് കൊടുത്തതും വിഎസ് സര്‍ക്കാര്‍ ആണ്. ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് വിവരാവകാശ കമ്മീഷന്‍ അംഗമായ നടരാജനെതിരെ നടപടി എടുക്കേണ്ടത് സംസ്ഥാന ഗവര്‍ണര്‍ ആണെന്നാണ്. വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് കമ്മീഷന്‍ അംഗത്തെ പുറത്താക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കാണ്. സ്വഭാവ ദൂഷ്യം തെളിയിക്കപ്പെട്ടാല്‍ ഗവര്‍ണര്‍ ഇത് സുപ്രീംകോടതിയെ അറിയിക്കും. നടരാജനെ ഉടനടി സസ്പെന്‍ഡ് ചെയ്യണമെന്ന് ആര്‍ടി ഫെഡറേഷന്‍ സെക്രട്ടറി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ തിരുവല്ലയിലെ ബാങ്ക് കവര്‍ച്ച കേസില്‍ പോലീസ് പിടിച്ചെടുത്ത 81 പവന്‍ കാണാതായ സംഭവത്തിലും നടരാജനെതിരെയുള്ള ആരോപണത്തിലെ വിശദാംശങ്ങളും നല്‍കിയിരുന്നു.
ഏതായാലും വിവരാവകാശ കമ്മീഷന്‍ പോലുള്ള ഒരു സംവിധാനത്തില്‍ ഒരു അഴിമതി ആരോപണ വിധേയനെ നിയമിച്ചു എന്നതും അതിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവായ ഇന്നത്തെ മുഖ്യമന്ത്രിയും അനുകൂലിച്ചു എന്നതും സുപ്രധാനമായ ഇത്തരം നിയമനങ്ങളിലെ പ്രതിബദ്ധതയില്ലായ്‌മയും ചേരിഭേദമില്ലാതെയുള്ള രാഷ്‌ട്രീയ ഒത്തൊരുമയുമാണ് പുറത്തുവന്നിരിക്കുന്നത്.
















