ന്യൂദല്‍ഹി: ഇന്ത്യയൊട്ടാകെ ഭീതി പരത്തിയ വ്യാജ ഇ-മെയില്‍ സന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനാണെന്നതു സംബന്ധിച്ച തെളിവുകള്‍ നല്കാന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. വ്യാജസന്ദേശങ്ങളുടെ പിന്നില്‍ പാക്കിസ്ഥാന് വ്യക്തമായ പങ്കുണ്ടെന്ന് കാട്ടുന്ന തെളിവുകള്‍ എത്രയും പെട്ടെന്ന് ഇന്ത്യ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പാക്ക് ആഭ്യന്തര മന്ത്രി റഹ്മാന് മാലികിനെ ഫോണില്‍ വിളിച്ച് പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ഇന്ത്യയുടെ ആശങ്കയും ഷിന്‍ഡെ അറിയിച്ചതായി ആഭ്യന്തരമന്ത്രാലയത്തിലെ വക്താവ് അറിയിച്ചു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ റംസാനുശേഷം ആക്രമിക്കുമെന്ന ഭീഷണി സന്ദേശം ഫോണിലൂടെയും ട്വിറ്ററിലൂടെയും യൂടൂബിലൂടെയും പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കര്‍ണാടക, മഹാരാഷ്ട്ര,തമിഴ്നാട്,പൂനെ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയായിരുന്നു. കൂട്ടപ്പലായനത്തിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് വ്യാജസന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനിലാണെന്ന് കണ്ടെത്താനായത്. സന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനില്‍ നിന്നാണെന്ന് ആഭ്യന്തര സെക്രട്ടറി ആര് .കെ സിംഗാണ് കഴിഞ്ഞദിവസം അറിയിച്ചത്. ഇരുരാജ്യങ്ങള്‍ക്കിടയിലുമുണ്ടായ ഗുരുതരമായ പ്രശ്നം അന്വേഷിക്കാന്‍ പാക്കിസ്ഥാന്റെ പൂര്‍ണസഹകരണവും ഇന്ത്യ തേടിയിട്ടുണ്ട്. വ്യാജ സന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനില്‍ നിന്നാണെന്ന വാര്‍ത്ത പാക്കിസ്ഥാന് തള്ളിക്കളഞ്ഞിരുന്നു.
അതേസമയം, ഇതു സംബന്ധിച്ച് തെളിവ് നല്കുവാന് പാക്കിസ്ഥാന് ആവശ്യപ്പെട്ടു. തെളിവുനല്‍കുന്ന പക്ഷം പ്രശ്നത്തെപ്പറ്റി അന്വേഷിക്കുമെന്നും പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് പറഞ്ഞു. സന്ദേശം പ്രചരിപ്പിച്ചത് പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ആസാം കലാപത്തെക്കുറിച്ചുള്ള കള്ള വിവരങ്ങളും ഊതിപ്പെരിപ്പിച്ച കാര്യങ്ങളും പ്രചരിപ്പിച്ച് രാജ്യത്തെ മുസ്ലീങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടിബറ്റിലുണ്ടായ ഭൂചലനം ,തായ്ലന്റ് തുടങ്ങി വിവിധ സ്ഥലങ്ങളിലുണ്ടായ ദുരന്തങ്ങളുടെ ചിത്രങ്ങള്‍ എന്നിവ മോര്‍ഫ് ചെയ്താണ് ഭീഷണി സന്ദേശമായി അയച്ചത്. മ്യാന്‍മറിലുണ്ടായ അക്രമസംഭവങ്ങളെത്തുടര്‍ന്നാണ് പാക്കിസ്ഥാനില്‍ നിന്ന് അജ്ഞാത ഭീകരസംഘടനകള്‍ ഇന്ത്യക്കെതിരെ ഓണ്‍ലൈന്‍ യുദ്ധം ആരംഭിച്ചത്. എന്നാല്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചവരെ അമര്‍ച്ച ചെയ്യണമെന്നും ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്രിമം കാട്ടിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ച 76 വെബ്സൈറ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിത്രങ്ങള്‍ ഭൂരിഭാഗവും അപ്ലോഡ് ചെയ്തത് പാക്കിസ്ഥാനില്‍ നിന്നാണെന്നും കണ്ടെത്തിയിരുന്നു. ചില ഇന്ത്യക്കാരും ഇത്തരം ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. റംസാനുശേഷം ആക്രമണമുണ്ടാകുമെന്ന ഭീഷണിയെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ പലായനം ആരംഭിച്ചു. അക്രമഭീതിയെത്തുടര്ന്ന് ബംഗളൂരു, പൂനെ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും പലായനമാരംഭിച്ചിരുന്നുവെങ്കിലും തമിഴ്നാട്ടില്‍ സ്ഥിതി ശാന്തമായിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ തമിഴ്നാട്ടിലെ കാഞ്ചീപുരം, തിരുവള്ളൂര്‍ ,കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്നലെ മുതല്‍ പലായനമാരംഭിച്ചിരിക്കുകയാണ്.
അതേസമയം, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കായി മൂന്ന് ഹെല്‍പ്പ്ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്. ജയലളിത പറഞ്ഞു. റംസാന് ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ കര്‍ശന സുരക്ഷ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയത്. വ്യാജ പ്രചാരണങ്ങളുടെ ഭാഗമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂടുതലുള്ള പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. അതേസമയം പൂനെ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ പലായനം കുറഞ്ഞതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു.
സോഷ്യല്‍ മീഡിയകള്‍
സഹകരിക്കുന്നില്ലെന്ന്
ന്യൂദല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്ക്കെതിരെ ആക്രമണമുണ്ടാകുമെന്ന ഭീഷണിസന്ദേശങ്ങള്‍ വെബ്സൈറ്റുകളില്‍ നിന്നും നീക്കം ചെയ്യുന്നതില്‍ സോഷ്യല്‍ മീഡിയകള്‍ സഹകരിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഗൂഗിളും, ഫേസ്ബുക്കും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും ?ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇതുവരെ ബ്ലോക്ക് ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഭീതിജനിപ്പിക്കുന്ന സന്ദേശങ്ങളുടെ ഉറവിടം സംബന്ധിച്ചും അതിന്റെ വിശദവിവരങ്ങളും വ്യക്തമാക്കിയാല്‍ മാത്രമേ ചിത്രങ്ങള്‍ നീക്കം ചെയ്യൂ എന്ന നിലപാടാണ് ഫേസ്ബുക്കിനും ഗൂഗിളിനും ഉള്ളത്.
89 ഓളം പുതിയ സൈറ്റുകള്‍ നിലവില്‍ നിര്‍ജ്ജീവമാക്കിയിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയ സൈറ്റുകളുടെ എണ്ണം 245 ആയി. 80 ഓളം ഇന്റര്‍നെറ്റ് പേജുകളും യൂസര്‍ അക്കൗണ്ടുകളും നിര്‍ജ്ജീവമാക്കാന്‍ ഇന്നലെ ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: