ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ വാദം കേള്‍ക്കല്‍ സുപ്രീംകോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് ജഗന് ജാമ്യാപേക്ഷ പിന്‍വലിച്ചത്.
ജഗനേയും കൂട്ടാളി വിജയ് സായ് റെഡ്ഡിയേയും നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി നല്‍കുമെന്ന സിബിഐയുടെ ഹര്‍ജി പ്രത്യേക കോടതി ഇതിന് മുമ്പ് തള്ളിയിരുന്നു. അന്വേഷണവുമായി ജഗന് സഹകരിക്കുന്നില്ലെന്ന് കാണിച്ചാണ് സിബിഐ കഴിഞ്ഞ മാസം അദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്തത്. അന്വേഷണവുമായി സഹകരിക്കാതെ ജഗനേയും അദ്ദേഹത്തിന്റെ ഓഡിറ്ററേയും നുണ പരിശോധന പോളിഗ്രാഫ്, ബ്രെയിന്‍ ഇലക്ട്രിക്കല്‍ ആക്ടിവേഷന് പ്രൊഫയില്‍ (ബിഇഎപി) എന്നിവയ്ക്ക് വിധേയമാക്കാന്‍ അനുവദിക്കണമെന്ന് സിബിഐ വാദിച്ചിരുന്നു.
ഇവര്‍ക്കുമേല്‍ ചുമത്തിയിരുന്ന കേസിനെക്കുറിച്ച് ഒരു കാര്യം വെളിപ്പെടുത്താനോ ചോദ്യത്തിന് മറുപടി പറയാനോ ഇരുവരും തയ്യാറാകുന്നില്ലെന്ന് സിബിഐ കോടതി മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ജഗന്റെ കമ്പനികള്‍ക്ക് വന്‍തോതില്‍ വിദേശ നിക്ഷേപം ലഭിച്ചിരുന്നതായും അദ്ദേഹത്തിനും വിജയ് സായ് റെഡ്ഡിക്കും ഹവാല പണം ലഭിച്ചിരുന്നതായും സിബിഐ വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മെയ് 27 നാണ് സിബിഐ ജഗനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: