ന്യൂദല്‍ഹി: സംസ്ഥാനത്തിന്റെ ഫെഡറല്‍ സംവിധാനത്തിനെ അട്ടിമറിക്കുന്ന ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ രൂപീകരണത്തെ അംഗീകരിക്കാനാവില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും യു.പി.എയിലെ പ്രധാന ഘടകകക്ഷിയുമായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷയുമായ മമതാബാനര്‍ജി അഭിപ്രായപ്പെട്ടു.
എന്‍.സി.ടി.സിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ചുകൂട്ടിയ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത. ദേശീയ ഭീകര വിരുദ്ധ കേന്ദ്രത്തിന്റെ രൂപീകരണത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം. ഭരണഘടനയുടെ ഫെഡറല്‍ സംവിധാനത്തിനെ ചോദ്യം ചെയ്യുന്ന എന്‍.സി.ടി.സി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ വിടവ് കൂട്ടുന്നതിനെ സഹായിക്കൂവെന്നും മമത ചൂണ്ടിക്കാട്ടി.
എന്നാല്‍ എന്‍.സി.ടി രൂപീകരണം സംസ്ഥാന താത്പര്യങ്ങള്‍ക്ക് എതിരല്ലെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യക്തമാക്കി. ദേശീയ സുരക്ഷയ്‌ക്കു വലിയ വെല്ലുവിളിയാണു തിവ്രവാദികള്‍ ഉയര്‍ത്തുന്നത്. ഭീകരവിരുദ്ധ പ്രവര്‍ത്തനം ശക്തമാക്കേണ്ടതുണ്ട്. അതിനാണ് എന്‍.സി.ടിക്ക് രൂപം നല്‍കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ ഇതിലൂടെ സാധിക്കും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളെ എന്‍സിടിസി സഹായിക്കുമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
തീവ്രവാദികള്‍ക്ക് കേന്ദ്ര-സംസ്ഥാന അതിര്‍ത്തികള്‍ തമ്മില്‍ വ്യത്യാസമില്ലെന്നും അതിനാല്‍ രാജ്യസുരക്ഷയ്‌ക്കായി കേന്ദ്രവും സംസ്ഥാനസര്‍ക്കാരുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം പറഞ്ഞു. രാജ്യത്ത് നിലവിലുള്ള ഭീകരവിരുദ്ധ നിയമത്തിന് ദേശീയ ഭീകര വിരുദ്ധ കേന്ദ്രത്തിന്റെ രൂപീകരണം കരുത്തുപകരും. എന്നാല്‍ വിദ്‌ഗധരുമായുള്ള കൂടിയാലോചനയ്‌ക്ക് ശേഷം മാത്രമേ നിലവിലെ ഭീകരവിരുദ്ധ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷ മാനദണ്ഡത്തിന്റെ നെടുംതൂണായി എന്‍.സി.ടി.സിയുടെ രൂപീകരണം മാറും. അതിര്‍ത്തിയില്‍ തീവ്രവാദികളുടെ സ്വാധീനം കൂടുതലാണ്. വിവിധ സംഘടനകളുടെ സഹായത്തോടെ മാത്രമേ അതിര്‍ത്തിയില്‍ നിന്നും തീവ്രവാദത്തെ തുടച്ച് നീക്കാന്‍ കഴിയൂ. തീവ്രാദത്തെ പ്രതിരോധിയ്‌ക്കുകയെന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീവ്രവാദത്തിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നതെന്നും ചിദംബരം പറഞ്ഞു.
















