കോഴിക്കോട്: ഒഞ്ചിയത്തെ സി.പി.എം വിമത സംഘടനയായ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ(54) വെട്ടിക്കൊന്നു. ഒഞ്ചിയത്ത് നിന്നും നാല് കിലോമീറ്റര്‍ അകലെ വള്ളിക്കാടിന് സമീപം വെള്ളിയാഴ്ച രാത്രി പത്തേകാല് മണിയോടെയാണ് സംഭവം നടന്നത്.
ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ അക്രമി സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം മഴു ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് അതിക്രൂരമായി വെട്ടുകയായിരുന്നു. അടുത്ത് ചെല്ലാന്‍ ശ്രമിച്ചവരെ അക്രമിസംഘം വിരട്ടിയോടിച്ചു. വെട്ടേറ്റ ചന്ദ്രശേഖരന് 20 മിനിറ്റോളം നടുറോഡില്‍ കിടന്നു. പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് ചന്ദ്രശേഖരനെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ജില്ലാ ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിച്ചുവെങ്കിലും തിരിച്ചറിയാനാവാത്തവിധം മുഖം വികൃതമായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടത് ചന്ദ്രശേഖരനാണെന്ന് തിരിച്ചറിഞ്ഞത്. ദേഹമാസകലം ഇരുപതോളം വെട്ടുകളേറ്റിട്ടുണ്ട്. ഇതിനുമുമ്പ് പലതവണ ഇദ്ദേഹത്തിനുനേരെ ആക്രമണം നടന്നിരുന്നു.
വടകരയ്ക്കടുത്ത് ഏറാമല പഞ്ചായത്തില്‍ ജനതാദളിനു പ്രസിഡന്റ് സ്ഥാനം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് രണ്ടു വര്‍ഷം മുന്‍പ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഏതാനും സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. ഇവര്‍ പിന്നീട് റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒഞ്ചിയത്തെ ആറു വാര്‍ഡുകളില്‍ അഞ്ചിലും റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ് വിജയിച്ചത്.
ഒഞ്ചിയം തൈവച്ചപറമ്പില്‍ പരേതനായ അപ്പുണ്ണി മാസ്റ്ററുടെയും പത്മിനി ടീച്ചറുടെയും മകനാണ് ചന്ദ്രശേഖരന്. ഭാര്യ: രമ (വടകര റൂറല്‍ ബാങ്ക്). മകന്: അഭിനന്ദ് (പ്ളസ്ടു വിദ്യാര്‍ത്ഥി).എസ്. എഫ്. ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സി.പി.എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറച്ചുകാലം ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന നേതാവായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.
അക്രമത്തിനു പിന്നില്‍ സി.പി. എമ്മാണെന്ന് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ജില്ലാ നേതാക്കളായ അഡ്വ. കുമാരന്‍കുട്ടിയും പ്രഭാകരനും പറഞ്ഞു. സംഭവ സ്ഥലത്ത് പടക്കം പൊട്ടിച്ചതിന്റെ അവശിഷ്ടങ്ങള്‍ കാണുന്നുണ്ടെന്ന് വടകര റൂറല്‍ എസ്.പി. രാജ്മോഹന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ. പി. സി. സി പ്രസിഡന്റ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ മറ്റ് പരിപാടികള്‍ റദ്ദ് ചെയ്ത് കോഴിക്കോട്ടേക്ക് തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: