തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പില്‍ പണമൊഴുക്കിയും അധികാര ദുര്‍വിനിയോഗം നടത്തിയുമാണ് യു.ഡി.എഫ് വിജയിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പിറവത്തെ വിജയത്തില്‍ യു.ഡി.എഫിന് ആഹ്ലാദിക്കാന്‍ യാതൊരു വകയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍.ഡി.എഫിന്റെ വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നും പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജാതി ശക്തികളുടെ പിന്തുണയും പണവും ഉപയോഗിച്ചാണ് പിറവത്ത് യുഡിഎഫ് വിജയിച്ചത്. യു.ഡി.എഫ് സര്‍ക്കാരിനെതിരായ ജനവികാരത്തെ മറ്റ് പല മാര്‍ഗങ്ങളും ഉപയോഗിച്ച് യു.ഡി.എഫ് തിരിച്ചു വിടുകയായിരുന്നു.
ഭരണാധികാരം തെറ്റായി ഉപയോഗിച്ചു പലവിധത്തില്‍ വ്യക്തികളെയും സമുദായ ശക്തികളെയും സ്വാധീനിക്കാന്‍ യു.ഡി.എഫ് മന്ത്രിമാര്‍ ശ്രമിച്ചു. ഇതു സര്‍ക്കാര്‍ വിരുദ്ധ വികാരത്തെ ഒരു പരിധിവരെ തടഞ്ഞു. ഭരണാധികാരികള്‍ അധികാരത്തെ തെറ്റായ വഴിക്ക് ഉപയോഗിക്കാന്‍ മത്സരിക്കുകയായിരുന്നെന്നും പിണറായി പറഞ്ഞു.
പിറവം യു.ഡി.എഫിന്റെ മണ്ഡലം തന്നെയാണ്. എല്‍.ഡി.എഫിനുള്ള വോട്ട് കൃത്യമായി ലഭിച്ചു. അതേസമയം പിറവത്ത് പരാജയപ്പെട്ടെങ്കിലും യു.ഡി.എഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം അതിശക്തമായി തന്നെ തുടരും.
നെയ്യാറ്റികര എം.എല്‍.എ സ്ഥാനത്ത് നിന്ന് സെല്‍വരാജ് രാജിവച്ചത് പിറവത്ത് പ്രതിഫലിച്ചില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. സിന്ധു ജോയിയെക്കുറിച്ചുള്ള വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനയും നെയ്യാറ്റിന്‍കര എംഎല്‍എയുടെ രാജിയും പിറവം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല.
എല്‍.ഡി.എഫ് വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ എല്‍.ഡി.എഫിന് അഭിമാനിക്കാന്‍ വകയുണ്ടെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: