രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ നേരിട്ട് സംഘര്‍ഷത്തിലേക്ക് നീങ്ങിത്തുടങ്ങിയ അവസ്ഥ സംജാതമായിരിക്കുന്നു. മുല്ലപ്പെരിയാറിന്റെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയേക്കാളേറെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത സ്ഥിതികൂടി ഉണ്ടായിരിക്കുന്നു. മലയാളിയെ കണ്ടാല്‍ തല്ലണം എന്ന തരത്തിലേക്ക് സാധാരണ തമിഴ്ജനത ഉണര്‍ന്നു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ അതിശയോക്തി ഉണ്ടാവാമെങ്കിലും വാസ്തവം തീരെ ഇല്ലെന്ന് പറയുകവയ്യ. കാരണം അത്തരത്തിലേക്കാണ് കാര്യങ്ങള്‍ ഓരോദിവസവും വഴുതിവീഴുന്നത്.
കഴിഞ്ഞദിവസം അതിര്‍ത്തി പ്രദേശമായ കുമളിയിലും പരിസരങ്ങളിലും വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. ഈ സംഭവത്തില്‍ പരിക്കേറ്റ പലരും ആശുപത്രിയിലാണ്. മുല്ലപ്പെരിയാര്‍ എന്ന ജലബോംബിനേക്കാള് സ്ഫോടനാത്മകമായ രാഷ്ട്രീയബോംബായിരിക്കുന്നു മറ്റുകാര്യങ്ങള്‍. വാളെടുക്കുന്നവരൊക്കെ വെളിച്ചപ്പാടന്മാരായി മാറുന്ന അന്തരീക്ഷമാണ് പരക്കെ. സാധാരണ ജനങ്ങളുടെ ഭീതിയകറ്റാന്‍ പര്യാപ്തമായ നീക്കങ്ങള്‍ ഒരു ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. എന്നാല്‍ പ്രകോപന നീക്കങ്ങളും മറ്റും സജീവമാണ്. ഈയൊരു സ്ഥിതിവിശേഷം തുടരുകയാണെങ്കില്‍ രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ആയുധങ്ങളുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടും, തീര്‍ച്ച.
മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമുപയോഗിച്ച് കൃഷിയിറക്കുന്ന തമിഴ്നാട്ടിലെ കര്‍ഷകര്‍ ഇത്തരം അക്രമങ്ങളില്‍ അങ്ങേയറ്റം അസ്വസ്ഥരാണത്രെ. മനപ്പൂര്‍വം പ്രകോപനമുണ്ടാക്കി അരാജകത്വമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണെന്നാണ് അവരുടെ പക്ഷം. മുല്ലപ്പെരിയാറിലെ വെള്ളത്തെക്കാള്‍ അതു വെച്ചുള്ള രാഷ്ട്രീയമാണ് ചിലര്‍ക്ക് പഥ്യം. ചില തമിഴ് നേതാക്കള്‍ തികഞ്ഞ പ്രകോപനമുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. ഒരു സംസ്ഥാനത്തെ മൊത്തം ജനങ്ങളെ ശത്രുക്കളായി മുദ്രകുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്. തമിഴ്നാട്ടിലെ തേനി, ശിവഗംഗ, രാമനാഥപുരം, ഡിണ്ടിഗല്‍ എന്നിവിടങ്ങളിലുള്ള കര്‍ഷകരാണ് അക്രമത്തിനെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കുമളി, കമ്പംമെട്ട് എന്നീ ചെക്കുപോസ്റ്റുകളിലുണ്ടാവുന്ന ഏതൊരു സംഘര്‍ഷവും തങ്ങളെയാണ് നേരിട്ട് ബാധിക്കുകയെന്ന് അവര്‍ക്കറിയാം. അങ്ങനെയുള്ളപ്പോള്‍ ആയുധങ്ങളുമായി അക്രമത്തിന് തുനിഞ്ഞിറങ്ങിയാലോ? കമ്പം, തേവാരം, ചിന്നമന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ പച്ചക്കറികളും മുന്തിരിയും കേരളത്തിലെ വിപണിവഴിയാണ് വിറ്റഴിക്കുന്നത്. ഏറ്റവും കൂടുതല്‍ ലാഭം കിട്ടുന്നതും ഇവിടുന്നു തന്നെ. അങ്ങനെയുള്ളപ്പോള്‍ സംഘര്‍ഷം അവരുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തും.
മുല്ലപ്പെരിയാറിന്റെ അവസ്ഥകളെക്കുറിച്ചുള്ള തമിഴ്നാട് സര്‍ക്കാറിന്റെ പരസ്യത്തിലെ നിലപാടാണ് തമിഴ് ജനത നെഞ്ചേറ്റുന്നത്. അണക്കെട്ടിന്റെ താഴ്വാരങ്ങളില് കഴിയുന്ന ആയിരങ്ങളുടെ ജീവന് ഒരു വിലയും കല്പിക്കാതുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പരസ്യം ഒരു തരത്തില്‍ ഭീതിതന്നെയാണ് പരത്തിയിരിക്കുന്നത്. അതിനൊപ്പം സംഘടിതമായ ആക്രമണങ്ങളും കൂടിയാവുമ്പോള്‍ ആര്‍ക്കും പിടിച്ചുനിര്‍ത്താന്‍ പറ്റാത്ത തരത്തിലേക്ക് അന്തരീക്ഷം മാറിപ്പോകുന്നു. ഒരു തരത്തില്‍ വിശകലനം ചെയ്താല്‍ സാമ്പത്തികമായും മാനസികമായും തകരുന്ന നിലയാണുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ നിശ്ശബ്ദ നിരീക്ഷകന്റെ റോള്‍ ഇത്തരുണത്തില്‍ ഭംഗിയായി അഭിനയിക്കുന്നുണ്ട്. കേസ് കോടതിയിലായതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന നിസ്സംഗ മനോഭാവമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. അതിനിടെ കേരളത്തില്‍നിന്നുള്ള സര്‍വകക്ഷിസംഘം ഇന്ന് പ്രധാനമന്ത്രിയെ കാണുന്നുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ കാണുന്നത്. നേരത്തെ യുഡിഎഫ് സംഘം പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ആശാവഹമായ പുരോഗതിയൊന്നും ഉണ്ടായില്ല.
മനുഷ്യജീവന് ഫലത്തില്‍ വന്നുചേര്‍ന്നിട്ടുള്ള ഭീഷണി ഒഴിവാക്കുകയും മറ്റുള്ളവര്‍ക്ക് ജീവന് നിലനിര്‍ത്താന്‍ പര്യാപ്തമായ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് വേണ്ടത്. ഇതില്‍ ജീവഹാനി സംഭവിക്കുന്ന കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധപതിയേണ്ടത്. ജലബോംബായി നില്ക്കുന്ന മുല്ലപ്പെരിയാര്‍ ആയിരങ്ങള്‍ക്ക് പേടിസ്വപ്നമായി മാറിയിരിക്കുന്ന അവസ്ഥയ്ക്ക് അടിയന്തരമായ പരിഹാരമാണ് വേണ്ടത്. ശേഷിച്ചതൊക്കെ പിന്നീട് നടപ്പില്വരുത്താവുന്നതേയുള്ളൂ. എന്നാല്‍ ഇതിന്റെ ഗൗരവം തമിഴ്നാട്ടിലെ ജനങ്ങളെയുള്‍പ്പെടെ മനസ്സിലാക്കിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
അണക്കെട്ടിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ബോധവല്‍ക്കരണ പരിപാടി കേരള സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടതാണ്. സംഭവത്തെ രാഷ്ട്രീയമായി വ്യാഖ്യാനിച്ച് നേട്ടം കൊയ്യാനുള്ള ഏതു ശ്രമവും പരാജയപ്പെടുത്താന്‍ ഇതുവഴി സാധിക്കും. അതിനുപകരം തമിഴ്നാട്ടിലെ ചില സംഘടനകളെപ്പോലെ യുഡിഎഫിലെ ഘടകകക്ഷികള്‍ പ്രകോപന നീക്കങ്ങളുമായി മുന്നേറുകയാണ്. മുല്ലപ്പെരിയാറിന്റെ പേരിലുള്ള ഏതു രാഷ്ട്രീയനീക്കവും ആത്മഹത്യാപരമായിരിക്കുമെന്ന് അവര്‍ തിരിച്ചറിയേണ്ടതുണ്ട്. ചെറിയ ചെറിയ പ്രകോപന നീക്കങ്ങളാണ് വന്‍ സംഘര്‍ഷത്തിന് ഇടവെക്കുകയെന്ന് മനസ്സിലാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: