കുറെ കൊല്ലങ്ങളായി പാശ്ചാത്യസമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച താഴോട്ടും ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടേത് മേലോട്ടുമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഗതിപ്രവാഹം പ്രതീക്ഷാനിര്‍ഭരമെങ്കിലും അനുഭവം കൊള്ളക്കാരുടെ മാടമ്പിയുഗത്തിന്റെതാണ്. ധനികസമ്പദ്ഘടനയും കൊള്ളക്കാരുടെ ശൈലിയിലുള്ള സമ്പത്ത് സമാഹരണ-ആസ്വദിക്കലുമൊക്കെ എങ്ങും എവിടെയും ദൃശ്യമാണിപ്പോള്‍. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇപ്പോഴത്തെ സമ്മേളനം കള്ളപ്പണവും അഴിമതിയും വിലക്കയറ്റവുംമൊക്ക വിഷയമാക്കി യുപിഎ ഭരണകൂടത്തിനെ പ്രതിക്കൂട്ടിലാക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പക്ഷേ ചില്ലറ വ്യാപാരം എന്ന ചാട്ടുളിപ്രയോഗം വഴി ഒരിക്കല്‍ക്കൂടി ജനങ്ങളെ കബളിപ്പിച്ച് മന്‍മോഹന്‍സിംഗ് ഭരണകൂടം തടിതപ്പുകയാണ്. കോണ്‍ഗ്രസ്സ് ആവിഷ്കരിച്ച് നടപ്പാക്കുന്ന തന്ത്രങ്ങളും കുതന്ത്രങ്ങളും വഴി രാജ്യം ക്ഷയോന്മുഖമാകുന്നു എന്ന സത്യം ചില്ലറ വ്യാപാര വിദേശനിക്ഷേപ വിവാദം വീണ്ടും തെളിയിക്കുന്നു.
ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ബിജെപി കള്ളപ്പണ പ്രശ്നത്തില്‍ സത്യപ്രഖ്യാപനം നടത്തുകവഴി തങ്ങളുടെ നിഷ്കളങ്കതയും സുതാര്യതയും പരസ്യമാക്കി ഭരണകൂടത്തെ വീണ്ടും കെണിയിലാക്കിയിട്ടുണ്ട്. രാംജത്ലാനി ഒഴികെയുള്ള മുഴുവന്‍ രാജ്യസഭാംഗങ്ങളും ലോക്സഭാംഗങ്ങളും തങ്ങള്‍ക്ക് നിയമവിരുദ്ധമായി വിദേശ ഇടപാടുകളോ അക്കൗണ്ടോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ലോക്സഭാ സ്പീക്കര്‍ക്കും രാജ്യസഭാധ്യക്ഷനും അഫിഡവിറ്റ് നല്‍കിയിരിക്കുന്നതെന്നും അവരും ഉടനടി അഫിഡവിറ്റ് നല്‍കുമെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടന അഴിമതി മുക്തദിനമായി ആചരിക്കുന്ന ഡിസംബര്‍ 9നാണ് ബിജെപി ഇപ്പോഴത്തെ നല്ല മാതൃകസ്വയംകാട്ടിയിട്ടുള്ളത്.
ഇന്ത്യക്കാര്‍ കൊള്ളയടിച്ച് വന്‍തോതില്‍ വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവന്നുപയോഗപ്പെടുത്തിയാല്‍ രാജ്യം രക്ഷപ്പെടുമെന്നുറപ്പാണ്. ഇപ്പോഴുള്ള ഗുരുതര സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് അത് പരിഹാരമാകും. മുന്‍കാലങ്ങളില്‍ ഇത്തരം കള്ളപ്പണം ആരാഞ്ഞറിയാനും കൊണ്ടുവരുവാനും അന്താരാഷ്ട്രതലത്തില്‍ നിയമതടസ്സങ്ങളുണ്ടായിരുന്നു. എന്നാലിപ്പോഴതൊക്കെ നീങ്ങികിട്ടിയ സാഹചര്യത്തില്‍ പലരാജ്യങ്ങളും അത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തി കള്ളപ്പണം നാട്ടിലേക്ക് കൊണ്ടുവന്ന് വികസനത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരത്തില്‍ കള്ളപ്പണം നാട്ടിലെത്തിക്കാനുള്ള ഏത് ശ്രമത്തേയും കോണ്‍ഗ്രസ്സ് നിശബ്ദമായി ചെറുത്തുതോല്‍പ്പിക്കുന്നു. ഇക്കാര്യത്തില്‍ മന്‍മോഹന്‍സിംഗ് ഭരണകൂടത്തിന്റെ മൗനം കുറ്റകരമാണ്. അരവ്യാഴവട്ടക്കാലമായി എല്‍.കെ. അദ്വാനിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നിരന്തരമായി ആവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസ്സ് ന്യായമായ ഈയാവശ്യത്തിന് വഴങ്ങിയിട്ടില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ സുപ്രീം കോടതിയുടെ അന്ത്യശാസനത്തിന് വഴങ്ങിയാണ് കേന്ദ്ര സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. കള്ളപ്പണവും കോണ്‍ഗ്രസ്സും സ്വതന്ത്ര ഇന്ത്യയില്‍ ഇരട്ടപ്പെറ്റമക്കളെപ്പോലെ സഹയാത്രികരും പരസ്പരസഹായികളുമാണ്.
വിദേശബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ അറിവില്‍പ്പെട്ട ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന ബിജെപിയുടെ ആവശ്യം ചെവിക്കൊള്ളാന്‍ കോണ്‍ഗ്രസ്സ് തയ്യാറല്ല. കോണ്‍ഗ്രസ്സും സോണിയ കുടുംബവും ഇക്കാര്യത്തില്‍ ആരെയൊക്കെയോ ഭയക്കുന്നുണ്ട്. ഇക്കൂട്ടര്‍ സ്വയം ഭയത്തിന്റെ തടവറയിലാണുള്ളതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ കണക്കാക്കപ്പെട്ടിട്ടുള്ള വിദേശകള്ളപ്പണം ഇവിടെ എത്തിപ്പെട്ടുപയോഗപ്പെടുത്തിയാല്‍ നമ്മുടെ രാജ്യം സമ്പദ്സമൃദ്ധമാകുമെന്ന കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായമില്ല. എന്നിട്ടും കോണ്‍ഗ്രസ്സ് എന്തുകൊണ്ട് ഇത്തരം ശ്രമങ്ങള്‍ക്ക് എതിര് നില്ക്കുന്നു? ബിജെപി എംപിമാര്‍ സ്വയം സത്യവാങ്മൂലംവഴി പ്രഖ്യാപിച്ചതുപോലെ കോണ്‍ഗ്രസ്സ് ഇടതു എംപിമാരും വെളിപ്പെടുത്തലിനും സുതാര്യ രാഷ്ട്രീയശൈലിക്കും തയ്യാറാവുകയാണ് വേണ്ടത്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും രാജനൈതികരംഗവും ആഭാസ- മാടമ്പി യുഗത്തിലേക്ക് അടിതെറ്റിവീഴുകയാണിപ്പോള്‍. അമേരിക്കയില്‍ “ഗില്‍ഡഡ്യുഗം” എന്നറിയപ്പെട്ട കൊള്ളക്കാരുടെ മാടമ്പിയുഗം അവിടത്തെ സാമ്പത്തിക ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. വളരുന്ന സാമ്പത്തിക സ്ഥിതിയും, മോഹാലസ്യജനകുപ്രചരണവും, സൂപ്പര്‍ധനികരായ വ്യാവസായിക-കച്ചവട പ്രമാണികളും കുടിലചിത്തരായ രാഷ്ട്രീയ നേതൃത്വങ്ങളും ചേര്‍ന്ന് അടക്കിവാഴുന്ന സ്ഥിതിയാണ് ‘ഗില്‍ഡഡ്’ യുഗത്തിന്റെ സവിശേഷത. വ്യാപകമായ അഴിമതിയും അധികാരദുര്‍വിനിയോഗവും കെടുകാര്യസ്ഥതയും ഇതിന്റെ പാര്‍ശ്വഫലങ്ങളാണ്. സമകാലിക ഇന്ത്യ ഇത്തരമൊരു പരിതാപസ്ഥിതിയിലാണിപ്പോള്‍ എത്തിപ്പെട്ടിട്ടുള്ളത്. അവിഹിതമാര്‍ഗ്ഗത്തിലൂടെ കുന്നുകൂടിയ സ്വത്തും സൗഭാഗ്യങ്ങളും അനുഭവിക്കുന്ന രാഷ്ട്രീയ-വ്യാവസായിക-ഉദ്യോഗസ്ഥ ദുഷ്പ്രഭുത്തമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
വിപണിയധിഷ്ഠിത മുതലാളിത്തവും അസമത്വവും അഴിമതിയുംകൊണ്ട് തകര്‍ന്നടിഞ്ഞ സോവിയറ്റ്മോഡലും മാതൃകയാക്കി ഇനിയുള്ളകാലം ഒരു വികസ്വര-വികസിത രാജ്യത്തിനും മുന്നേറാനാവില്ല. ക്രമംതെറ്റിയ മുതലാളിത്ത-കമ്യൂണിസ്റ്റ്പാതയിലൂടെ മാനവരാശിക്ക് ഇനി സഞ്ചരിക്കുക ദുഷ്കരമാണ്. ഇവിടെയാണ് ഭാരതത്തിന്റെ പ്രസക്തി. കഴിഞ്ഞ നൂറ്റാണ്ടില്‍ ഗാന്ധിജി, ദീനദയാല്‍ജി, റാംമനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണന് തുങ്ങിയ മഹാരഥന്മാര് മുന്നോട്ടുവെച്ച രാജനൈതിക ചിന്തകളില്‍ ഉചിതമായവ ചികഞ്ഞെടുത്ത് കോര്‍ത്തിണക്കി ഒരു ഭാരതീയ ബദല്‍ മാനവരാശിക്ക് നല്‍കുന്നത് നന്നായിരിക്കും. ലോകം ഇതിനുവേണ്ടി കാത്തിരിക്കയാണ്. ഇന്നത്തെ കുത്തഴിഞ്ഞ ലോകക്രമത്തില്‍ ഭൗതികതയും ആത്മീയതയും കൂട്ടിച്ചേര്‍ത്ത് ശാന്തിയും സമാധാനവും വികസനവും നീതിയും പ്രദാനം ചെയ്യുന്ന പ്രായോഗിക ഭാരതീയ തത്വശാസ്ത്രം മനുഷ്യര്‍ക്ക് വഴികാട്ടിയാകുമെന്നുറപ്പാണ്. പക്ഷേ രാജ്യത്ത് അഴിമതിയും അവസരവാദവും കൊടികുത്തിവാഴുകയും നേതാക്കന്മാരുടെ മനസ്സ് ചുരുങ്ങി എല്ലാം തന്നിലേക്കും കുടുംബത്തിലേക്കും ലോപിക്കട്ടെ എന്ന കുടുസ്സായ ലക്ഷ്യത്തിലെത്തുകയും ചെയ്ത ദു:സ്ഥിതിയാണ് നമ്മുടെ നവോത്ഥാന ശ്രമങ്ങളെ തകര്‍ക്കുന്നത്. മാനവരാശിക്ക് മോചനമാര്‍ഗ്ഗം ഭാരതീയ ബദലിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് മാത്രമാകുന്നു.
ഒരു ധനികജനാധിപത്യത്തേക്കാള്‍ ഇന്ത്യയ്ക്കാവശ്യം ‘ദരിദ്ര ഉള്‍ക്കൊള്ളല്‍’ തുടിക്കുന്ന ജനകീയ ഭരണമാണ്. ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും അഴിമതി നിറഞ്ഞതായി തെളിയിക്കപ്പെട്ടിട്ടുള്ള സര്‍ക്കാരാണിപ്പോള്‍ ഇന്ദ്രപ്രസ്ഥത്തിലുള്ളത്. അന്തസ്സുള്ള അഴിമതിക്കാരനല്ലാത്ത പ്രധാനമന്ത്രിയുണ്ടെന്ന സത്യം വിസ്മരിക്കുന്നില്ല. പക്ഷേ അദ്ദേഹം സ്വതന്ത്രനല്ല. അദ്ദേഹത്തിന്റെ കുറ്റകരമായ മൗനത്തിന്റെ വിലയാണ് ജയിലില്‍ അഴിയെണ്ണുന്ന ആണ്ടിമുത്തുരാജയേപ്പോലുള്ള സഹയാത്രികര്‍. പതിനഞ്ചാം ലോക്സഭയിലെ 25 ശതമാനത്തോളം അംഗങ്ങള്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റത്തിനു വിചാരണ നേരിടുന്നവരാണ്. 2009 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 134 സ്ഥാനാര്‍ത്ഥികള്‍ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവരല്ല. പാവപ്പെട്ടവരുടെ പേരില്‍ അധികാരത്തിലേറിയ മായാവതി രണ്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് പൊതുപ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ അവരുടെ സ്വത്തും സമ്പാദ്യവും വട്ടപ്പൂജ്യമായിരുന്നു. എന്നാലിപ്പോള്‍ പ്രഖ്യാപിത സ്വത്ത് 90 കോടിയുടേതാണ്. പ്രഖ്യാപിക്കാത്തത് ഇതിലുമെത്രയോ വലുതാണ്. രാഷ്ട്രീയമെന്ന ബിസിനസ്സിലൂടെയല്ലാതെ ഇങ്ങനെ സ്വത്തു സമ്പാദനത്തിന് പറ്റിയ മറ്റേതുമേഖലയാണിവിടുള്ളത്?
മൂല്യാധിഷ്ഠിത രാഷ്ട്രീയവും സമര്‍പ്പിത പൊതുജീവിതവും രാജനൈതികതയുടെ അടിത്തറയാക്കി നമുക്കിവിടെ വീണ്ടും പ്രതിഷ്ഠിക്കപ്പെടേണ്ടിയിരിക്കുന്നു. അഴിമതി ആരുനടത്തിയാലും സന്ധി പാടില്ലെന്ന നിലപാടു കൈവരിക്കേണ്ടതുണ്ട്. ഇന്ന് ഇന്ത്യയില്‍ അധികാരം കയ്യാളുന്ന മുഖ്യമന്ത്രിമാരുടെ കൂട്ടത്തില്‍ ഏറ്റവും കുറഞ്ഞ സ്വത്തുള്ള മുഖ്യമന്ത്രിമാര്‍ ബിജെപിയില്‍പ്പെട്ടവരാണ്. അഴിമതി ആരോപണമുണ്ടായാല്‍ അഗ്നിശുദ്ധി വരുത്തി സുതാര്യത തെളിയിക്കുംവരെ അത്തരക്കാരെ അധികാര സ്ഥാനത്തിരുത്തില്ലെന്നുള്ള നിഷ്കര്‍ഷ ബിജെപിക്കുണ്ട്. വിദേശത്ത് കള്ളപ്പണ നിക്ഷേപമില്ലെന്ന് ഉറക്കെ ഉറപ്പിച്ച് പ്രഖ്യാപിക്കാനും ജനങ്ങളെ ബോധ്യപ്പെടുത്താനും ബിജെപി ജനപ്രതിനിധികള്‍ സ്വയം മുന്നോട്ടു വരികയാണുണ്ടായത്. ഇന്നത്തെ അന്ധകാരാവൃത ചുറ്റുപാടില്‍ ഇതൊരു വെള്ളി വെളിച്ചം തന്നെയാണ്. കോണ്‍ഗ്രസ്സിനാവാത്തത് ബിജെപി നടപ്പിലാക്കുന്നു. ബിജെപിയുടെ ഈ വ്യതിരിക്തതയെ അഭിനന്ദിക്കുന്നതോടൊപ്പം മറ്റുപാര്‍ട്ടികളും ഇതേ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ എന്ന് നമുക്ക് ആശിക്കുകയും ചെയ്യാം.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: