തിരുവനന്തപുരം: വെജ് ബിരിയാണി, എഗ്ഗ് ഫ്രൈഡ് റൈസ്, കാരറ്റ് റൈസ്, ലെമണ്‍ റൈസ്… മുട്ട റോസ്റ്റ്, കടല മസാല, പനീര്‍ കറി, വെജിറ്റബിള്‍ കുറുമ, വെണ്ടയ്ക്ക മപ്പാസ്… പരിഷ്കരിച്ച സ്കൂള്‍ ഉച്ചഭക്ഷണ മെനു വായിച്ച് നെഞ്ചത്ത് കൈവച്ച് പാചകത്തൊഴിലാളികള്‍. ഭക്ഷണ തുക വര്‍ദ്ധിപ്പിക്കാതെ ഫൈവ്സ്റ്റാര്‍ മെനു ഒരുക്കാനുള്ള നിര്‍ദേശത്തില്‍ നക്ഷത്രമെണ്ണി അധ്യാപകരും.
കഴിഞ്ഞ വര്‍ഷം ഉച്ചഭക്ഷണത്തിന് ചോറും മൂന്നുകറികളും തൊടുകറിയും ആയിരുന്നു. പാചകവാതകം, അരി കൊണ്ടുവരുന്നതിന്റെ കടത്തുകൂലി, പച്ചക്കറി, പലവ്യഞ്ജനം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്ക് അതിന് സര്‍ക്കാര്‍ അനുവദിച്ചതാക്കട്ടെ ഒരുകുട്ടിക്ക് എല്‍പി വിഭാഗത്തില്‍ (ഒന്നുമുതല്‍ അഞ്ചുവരെ) 6.78 രൂപയും യുപി വിഭാഗത്തില്‍ (ആറു മുതല്‍ എട്ടുവരെ) 10.17 രൂപയും. അതിന് പുറമെ സംസ്ഥാന പോഷാഹാര പദ്ധതിയിലൂടെ പാലും മുട്ടയും കൂടി നിര്‍ദേശിച്ചു. അതിന് സര്‍ക്കാര്‍ ഇട്ട വിലയാകട്ടെ ഒരു കുട്ടിക്ക് 4.32 രൂപയും. ഒരുമുട്ട പോലും ഈ തുകയ്ക്ക് കിട്ടില്ല. എന്നിട്ടും അദ്ധ്യാപകര്‍ കടംവാങ്ങി കുട്ടികള്‍ക്ക് ഭക്ഷണം നല്കി. പക്ഷെ സര്‍ക്കാര്‍ പണം നല്‍കാതെ കുടിശ്ശികയാക്കി. ഇതോടെ കുട്ടികള്‍ക്ക് ഭക്ഷണം ഒരുക്കാന്‍ ആധാരം പണയപ്പെടുത്തിയ അദ്ധ്യാപകര്‍വരെയുണ്ട്. ഒടുവില്‍ ഹൈക്കോടതി ഇടപെട്ടാണ് കുടിശ്ശിക അനുവദിച്ചത്.
ഇതിന് പിന്നാലെയാണ് ഈവര്‍ഷം 6.78 രൂപയ്ക്കും 10.17 രൂപയ്ക്കുമൊക്കെ ബിരിയാണിയും മുട്ട ഫ്രൈഡ് റൈസുമൊക്കെ നല്കാന് നിര്‍ദേശിച്ചിരിക്കുന്നത്. മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ബിരിയാണിയും ഫ്രൈഡ് റൈസും എന്നാണെന്ന ചോദ്യവുമായി കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരോട് ചോദിച്ചും തുടങ്ങി. കൂടാതെ കഞ്ഞിയും പയറും നല്‍കിയിരുന്ന കാലത്തെ കണക്ക് അനുസരിച്ചാണ് ഇപ്പോഴും പാചകതൊഴിലാളികളെ നിശ്ചയിച്ചിരിക്കുന്നത്. 500 കുട്ടികള്‍ക്ക് ഒരു പാചകത്തൊഴിലാളി എന്നാണ് കണക്ക്. എന്നാല്‍ പുതിയ മെനു അനുസരിച്ച് 100 കുട്ടികള്‍ക്ക് ഭക്ഷണം ഒരുക്കാന്‍ രണ്ട് പാചകത്തൊഴിലാളിയെങ്കിലും വേണം. ഇപ്പോഴത്തെ വേതനം
തന്നെ കുറവായതിനാല്‍ പാചകത്തൊഴിലാളികള്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
ചക്കക്കുരുവുണ്ടോ കുറച്ചെടുക്കാന്‍…?
പതിമൂന്നാം ദിവസം ചക്കക്കുരു പുഴുക്ക് നല്‍കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ഇപ്പോള്‍ത്തന്നെ ചക്കക്കുരു കിട്ടാനില്ല. ചക്ക സീസണ് കഴിഞ്ഞാല്‍ ചക്കക്കുരു കാണാന്‍പോലും കിട്ടില്ല. ഓരോ കുട്ടിയുടെ വീട്ടിലും അയല്പ്പക്കത്തുമൊക്കെ ചക്കക്കുരു അന്വേഷിച്ച് അദ്ധ്യാപകര്‍ കയറി ഇറങ്ങേണ്ടിവരും. അതുപോലെതന്നെ ചീരത്തോരനും കോവയ്ക്കായുമൊക്കെ സംഘടിപ്പിക്കാനും അരിഞ്ഞെടുക്കാനുമെല്ലാം പെടാപ്പാടുപെടും. പനീറും വേണ്ടത്ര സുലഭമല്ല. കൂടാതെ തേങ്ങയ്ക്ക് കിലോയ്ക്ക് 80നോടടുത്ത് വിലയുണ്ട്. ഇത്രയും കുട്ടികള്‍ക്ക് തേങ്ങാചമ്മന്തി ഒരുക്കാന്തന്നെ നല്ലൊരു തുക ചെലവാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: