ബെംഗളൂരു: ഐഎസ്ആര്‍ഒയുമായി കൈകോര്‍ത്ത് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍). ഐഎസ്ആര്‍ഒയുടെ ഉത്പാദന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുത്തന്‍ സംവിധാനമാണ് എച്ച്എഎല്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സൗകര്യങ്ങള്‍ ഭാരതത്തിന്റെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3യുടെയും (എല്‍വിഎം 3) മറ്റ് വിക്ഷേപണ വാഹനങ്ങളുടെയും ഉത്പാദനത്തിനും മുതല്‍ക്കൂട്ടാകും.
എയ്റോസ്പേസ് ഡിവിഷനിലെ അഡ്വാന്‍സ്ഡ് പ്രൊപ്പല്ലന്റ് ടാങ്ക് ഉത്പാദനവും സിഎന്‍സി മെഷീനിങ് സൗകര്യങ്ങളും കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ് ഉദ്ഘാടനം ചെയ്തിരുന്നു. ഐഎസ്ആര്‍ഒയുടെ ഭാവി ദൗത്യങ്ങളില്‍ എച്ച്എഎല്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും സാങ്കേതിക വിദ്യകള്‍, ഡിസൈന്‍ വെല്ലുവിളികള്‍, എന്‍ഡ്-ടു-എന്‍ഡ് ടാസ്കുകള് തുടങ്ങിയവയില്‍ എച്ച്എഎല്‍ ആശ്വാസം പകരുമെന്നും സോമനാഥ് പറഞ്ഞു. നിലവില്‍ ഒരു വര്‍ഷത്തില്‍ രണ്ട് എല്‍വിഎം-3 റോക്കറ്റുകള്‍ വിക്ഷേപിക്കാനുള്ള സൗകര്യമാണ് ഐഎസ്ആര്ഒക്കുള്ളത്. എന്നാല്‍ എച്ച്എഎല്ലിന്റെ സഹകരണത്തോടെ പ്രതിവര്‍ഷം ആറ് റോക്കറ്റ് വരെ വിക്ഷേപിക്കുന്നതിന് ആവശ്യമായ ഘടകങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കും. ഉത്പാദന വിടവ് നികത്തി കൂടുതല്‍ വിക്ഷേപണങ്ങള്‍ നടത്താന്‍ ഇത് സഹായിക്കും.
എല്‍വിഎം 3 റോക്കറ്റിന്റെ നിര്‍ണായക ഘടകങ്ങളായ ഓക്സിഡൈസര്‍ ടാങ്കുകളും പ്രവര്‍ത്തനക്ഷമതയേറിയ ഇന്ധനവും ഉത്പാദിപ്പിക്കുന്നതില്‍ പ്രൊപ്പല്ലന്റ് ടാങ്ക് പ്രൊഡക്ഷന്‍ ഫെസിലിറ്റി സുപ്രധാന പങ്ക് വഹിക്കും. പ്രൊപ്പല്ലന്റ് ടാങ്ക് ഡോമുകളെ നിയന്ത്രിക്കാന്‍ കഴിയുന്ന വിപുലമായ കമ്പ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്ട്രോള് (സിഎന്‍സി) മെഷീനുകള്‍ സജ്ജമാക്കാന്‍ സിഎന്‍സി മെഷീനിങ് സാങ്കേതികവിദ്യക്ക് കഴിയും. എല്‍വിഎം-3 യുടെ നിര്‍മാണത്തിലും വിപുലീകരണത്തിലും വമ്പന്‍ മാറ്റങ്ങളാണ് ഇതിലൂടെ സാധ്യമാക്കുന്നത്. ഇത് ഭാരതത്തിന്റെ ബഹിരാകാശ ഭാവിയെ തന്നെ മാറ്റിമറിക്കുമെന്നതില്‍ സംശയമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന, ഐഎസ്ഐആര്‍ഒയുടെ ഭാവി തലമുറ വിക്ഷേപണ വാഹനങ്ങളുടെ (എന്‍ജിഎല്‍വി) നിര്‍മാണം വേഗത്തിലാക്കുമെന്ന് എച്ച്എഎല്‍ സിഎംഡി സി.ബി. അനന്തകൃഷ്ണന് വ്യക്തമാക്കി. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബഹിരാകാശ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: