ന്യൂദല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് തണുത്തറഞ്ഞ സമാധാനമെന്ന് പാകിസ്ഥാന് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി. ഈ തണുത്തുറഞ്ഞ സമാധാനം നേരെയാക്കാന്‍ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കുമോ എന്ന പത്രപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ നിന്നും ബിലാവല്‍ ഭൂട്ടോ ഒഴിഞ്ഞുമാറി.
ഗോവയില്‍ നടക്കുന്ന ഷാങ് ഹായി കോ ഓപ്പറേഷന് ഓര്‍ഗനൈസേഷന്റെ (എസ് സി ഒ) വിദേശ കാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബിലാവല്‍ ഭൂട്ടോ. പത്രപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയാണ് ഒരു അഭിമുഖത്തില്‍ ബിലാവല്‍ ഭൂട്ടോയ്ക്ക് മുന്നില്‍ ദാവൂദ് ഇബ്രാഹിമിന്റെ കാര്യം എടുത്തിട്ടത്.
“ദാവൂദ് ഇബ്രാഹിം ജീവിക്കുന്ന കറാച്ചിയിലെ ക്ലിഫ്റ്റന്‍ കോളനിയിലാണ് താങ്കളും ജീവിക്കുന്നത്. അങ്ങിനെയിരിക്കെ എങ്ങിനെയാണ് തീവ്രവാദത്തിനെതിരെ നിങ്ങള്‍ നടത്തുന് പോരാട്ടത്തെ വിശ്വസിക്കാനാവുക?”- രാജ് ദീപ് സര്‍ദേശായി ചോദിച്ചു. പാകിസ്ഥാന് ദാവൂദ് ഇബ്രാഹിമിനെ വിട്ടുനല്‍കുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാതെ കശ്മീര്‍ വിഷയം എടുത്തിട്ട് ഒഴിഞ്ഞുമാറുകയായിരുന്നു ബിലാവല്‍ ഭൂട്ടോ. ഇന്ത്യയുമായുള്ള സമാധാനം തണുത്തുറഞ്ഞത് കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞത് മൂലമാണെന്നായിരുന്നു ബിലാവര്‍ ഭൂട്ടോ അതിന് നല്കിയ മറുപടി.
1993ലെ സ്ഫോടന പരമ്പര ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന ഒട്ടേറെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്ത്യ വിട്ടുകിട്ടാന്‍ ആഗ്രഹിക്കുന്ന അധോലോക നായകനാണ് ദാവൂദ് ഇബ്രാഹിം. 2.5 കോടി ഡോളറാണ് ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് 2003ല്‍ ഐക്യരാഷ്ട്ര സമിതി വിലയിട്ടിരിക്കുന്നത്. ലഷ്കര്‍ ഇ ത്വയിബ മേധാവി ഹഫീസ് സയീദ്, ജെയ്ഷ് ഇ മുഹമ്മദ് മേധാവി മൗലാന മസൂദ് അസ് ഹര്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ സയ്യിദ് സലാഹുദ്ദീന്, അദ്ദേഹത്തിന്റെ അനുയായി അബ്ദുള്‍ റൗഫ് അസ് ഗര്‍ എന്നിവരില്‍ ഇന്ത്യ ആദ്യം വിട്ടുകിട്ടാന്‍ ആഗ്രഹിക്കുന്ന തീവ്രവാദിയാണ് ദാവൂദ് ഇബ്രാഹിം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: