ന്യൂദല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകളില്‍ ഇന്ത്യന്‍ രൂപയെ വിനിമയ കറന്‍സിയാക്കിയുള്ള ഇന്ത്യയുടെ പരീക്ഷണം വിജയത്തിലേക്ക്. ഡോളറിനെതിരെ നിരന്തരം രൂപയുടെ മൂല്യം നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ അന്താരാഷ്ട്ര വിപണിയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടിന് രൂപയുടെ ഉപയോഗം വര്‍ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
റഷ്യയുമായുള്ള ഇടപാടുകള്‍ ഇന്ത്യന്‍ രൂപയിലേക്ക് ഇതിനോടകം മാറ്റിക്കഴിഞ്ഞ ഇന്ത്യയുടെ ശ്രമം പടിപടിയായി വിജയിക്കുകയാണ്. ഇപ്പോള്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും 30-35 രാജ്യങ്ങള്‍ ഇടപാടുകള്‍ ഇന്ത്യ രൂപയില്‍ നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്. ഇതിന് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മര് എന്നീ അയല്‍രാഷ്ട്രങ്ങളും രൂപയിലുള്ള ഇടപാടിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഡോളറിലുള്ള കടുത്ത ക്ഷാമം ഈ രാജ്യങ്ങളും നേരിടുന്നുണ്ട്.
റഷ്യയുടെ എണ്ണ വാങ്ങുന്നതിന് ഡോളറിനോ റൂബിളിനോ പകരം രാജ്യം ഇന്ത്യന്‍ രൂപയാണ് ഉപയോഗിക്കുന്നത്. ഇതിനായി ഇന്ത്യയിലെ ബാങ്കുകളില്‍ റഷ്യന്‍ ബാങ്കുകളുടെ ഒമ്പത് വോസ്ട്രോ അക്കൗണ്ടുകള്‍ ആരംഭിച്ചു കഴിഞ്ഞു. റഷ്യയിലെ പ്രധാന ബാങ്കുകളായ സ്പെര്‍ ബാങ്ക്, വിടിബി ബാങ്ക്, ഗാസ് പ്രോ ബാങ്ക് എന്നിവയുമായാണ് ഇടപാട് നടത്തുന്നത്. ഇത് പ്രകാരം ഒരു റഷ്യന്‍ കമ്പനി അതിന്റെ പേരില്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഒരു ഇന്ത്യന്‍ ബാങ്കിനെ സമീപിക്കുമ്പോള്‍ ആ അക്കൗണ്ട് ഒരു വോസ്ട്രോ അക്കൗണ്ടായി കണക്കാക്കും. ഈ റഷ്യന്‍ കമ്പനി ഇന്ത്യയില്‍ നിന്നും സാധനങ്ങള്‍ വാങ്ങേണ്ടി വരുമ്പോള്‍ ബാങ്ക് വോസ്ട്രോ അക്കൗണ്ടില്‍ നിന്നും ഇന്ത്യന്‍ രൂപയില്‍ പണം നല്‍കും. അതുപോലെ ഈ വിധേസ കമ്പനി ഒരു ഉല്പന്നം ഇന്ത്യയ്ക്ക് നല്കുമ്പോള് ആ തുക വോസ്ട്രോ അക്കൗണ്ടില്‍ ഇന്ത്യന്‍ രൂപയില്‍ ബാങ്ക് നിക്ഷേപിക്കും. അതായത് കയറ്റുമതിയും ഇറക്കുമതിയും ഇന്ത്യന്‍ രൂപയില്‍ ആകുമെന്നര്‍ത്ഥം.
എന്താണ് വോസ്ട്രോ അക്കൗണ്ട്?
ലോകത്തിന്റെ തന്നെ കരുതന്‍ കറന്‍സിയായാണ് ഡോളര്‍ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ലോകത്തിലെ മിക്ക വ്യാപാരങ്ങളും നടക്കുന്നത് യുഎസ് ഡോളറിലാണ്. ഉദാഹരണത്തിന് ഒരു ഇന്ത്യന്‍ വ്യാപാരിയ്ക്ക് ജര്‍മ്മനിയിലെ ഒരു വ്യാപാരിയില്‍ നിന്നും ഒരു ചരക്ക് വാങ്ങണമെന്നിരിക്കട്ടെ. ഇന്ത്യന്‍ വ്യാപാരി ആദ്യം തന്റെ രൂപ ഡോളറിലേക്ക് മാറ്റണം. ജര്‍മ്മന്‍ വ്യാപാരിക്ക് ഈ ഡോളര്‍ നല്കിയാല് ഉടനെ ഈ ഡോളര്‍ യൂറോയിലേക്ക് മാറ്റി അയാള്‍ ചരക്ക് ഇന്ത്യന്‍ വ്യാപാരിക്ക് നല്‍കും. ഇതാണ് വ്യാപാര ഇടപാടുകളില്‍ ഡോളര്‍ കൈവശമുണ്ടെങ്കിലുള്ള നേട്ടം. ഇറക്കുമതിയും കയറ്റുമതിയും അനായാസമാകും. ഈ ഡോളറിന്റെ സ്ഥാനത്തേക്ക് രൂപയെ പ്രതിഷ്ഠിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. ലോക വ്യാപാര മേഖലയില്‍ ഡോളറിന്റെ അധീശത്വം കുറയ്ക്കാന്‍ കൂടിയാണ് ഇത്. എങ്കിലെ ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ഭാവിയില്‍ പരിഹാരമുണ്ടാക്കാന്‍ കഴിയൂ. വോസ്ട്രോ അക്കൗണ്ടിലൂടെ ഡോളറില്‍ തുക നല്‍കുകയും വാങ്ങുകയും ചെയ്യുന്നതിന് പകരം ഇന്‍വോയ്സ് ഇന്ത്യന്‍ രൂപയിലാക്കാന്‍ കഴിയും. ഇതിന് വ്യാപാരം നടത്തുന്ന രണ്ടു പേര്‍ക്കും വോസ്ട്രോ അക്കൗണ്ടുണ്ടായിരിക്കണമെന്ന് മാത്രം.
കേന്ദ്രധനകാര്യമന്ത്രാലയം- ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് പ്രചാരണ പരിപാടികള്‍ക്ക് വന്‍സ്വീകാര്യത
കേന്ദ്ര സര്‍ക്കാര്‍ വോസ്ട്രോ അക്കൗണ്ട് സംബന്ധിച്ചും ഇന്ത്യന്‍ രൂപയില്‍ വ്യാപാരം നടത്തിയാലുള്ള നേട്ടത്തെക്കുറിച്ച് വന്‍ പ്രചാരവേലകള്‍ നടത്തുന്നുണ്ട്. ഇതിനായി കേന്ദ്ര ധനകാര്യമന്ത്രാലയം ഇന്ത്യന്‍ ബാങ്കുകളുടെ അസോസിയേഷനുമായി (ഐബിഎ) സഹകരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരികയാണ്. വിദേശ സര്‍ക്കാര്‍ പ്രതിനിധികളുമായും വ്യാപാരികളുമായും ഇന്ത്യന്‍ രൂപയില്‍ ഇടപാട് നടത്താന്‍ വോസ്ട്രോ അക്കൗണ്ടുകള്‍ തുറക്കുന്നതിനായി ബോധവല്‍ക്കരണം നടത്തിവരികയാണ്. ഇതിനോട് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
യൂകോ ബാങ്കും ഇന്‍ഡസിന്‍ഡ് ബാങ്കുമാണ് റഷ്യയുമായുള്ള വോസ്ട്രോ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കാണ് മ്യാന്മറുമായി വോസ്ട്രോ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.
ഈ പരീക്ഷണം ഇപ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കൂട്ടുന്നതിനെ സഹായിച്ചിട്ടില്ല. ഭാവിയില്‍ പടിപടിയായി ഇടപാടുകള്‍ വര്‍ധിക്കുന്നതോടെ രൂപ ശക്തിപ്രാപിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: