കൊച്ചി: മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി അയച്ച തുടര്‍ സമന്‍സുകള്‍ രണ്ടു മാസത്തേക്ക് മരവിപ്പിക്കാന്‍ ഹൈക്കോടതി തിങ്കളാഴ്ച തീരുമാനിച്ചു. താല്‍ക്കാലികമായി ഇഡിയുടെ ചോദ്യം ചെയ്യലുകളില്‍ നിന്നും ഇത് തോമസ് ഐസക്കിന് ആശ്വാസമാകും.
പക്ഷെ ഇഡിയ്ക്കെതിരെ നീങ്ങാന്‍ തോമസ് ഐസക്കും കിഫ്ബിയും ഉപയോഗിച്ച മറ്റൊരു വാദമുഖം അവര്‍ക്ക് തന്നെ കുരുക്കായേക്കുമെന്ന ചില വിലയിരുത്തലുകള്‍ ഉണ്ട്. ഫെമ നിയമലംഘനം അന്വേഷിക്കാനാണ് തോമസ് ഐസക്കിനെ ഇഡി വിളിപ്പിച്ചിരിക്കുന്നതെന്ന് പറയുന്നു. എന്നാല്‍ ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നാണ് കിഫ്ബിയുടെയും തോമസ് ഐസക്കിന്റെയും നിലപാട്. പകരം റിസര്‍വ്വ് ബാങ്കിന് മാത്രമേ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ അധികാരമുള്ളൂ എന്നും തോമസ് ഐസക്ക് വാദിച്ചിരുന്നു. ഈ വാദം തന്നെ തോമസ് ഐസക്കിന് പാരയായേക്കുമെന്ന് കരുതുന്നു. കാരണം ഹൈക്കോടതി തിങ്കളാഴ്ചത്തെ ഉത്തരവില്‍ റിസര്‍വ്വ് ബാങ്കിനെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തോമസ് ഐസക്ക് നല്കിയ ഹര്‍ജിയിലും കിഫ്ബി നല്കിയ ഹര്‍ജിയിലും റിസര്‍വ്വ് ബാങ്കിനെ ഹൈക്കോടതി കക്ഷിചേര്‍ത്തു. ഇത് സംബന്ധിച്ച് റിസര്‍വ്വ് ബാങ്കില്‍ നിന്നും വിശദീകരണവും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
റിസര്‍വ്വ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്നാണ് ഹര്‍ജിയില്‍ കിഫ്ബിയുടെയും തോമസ് ഐസക്കിന്റെയും വാദം.ഇതെല്ലാം ഇനി വിശദമായി റിസര്‍വ്വ് ബാങ്ക് പരിശോധിക്കും. ഇതില്‍ എന്തെങ്കിലും വീഴ്ചകള്‍ കണ്ടുപിടിച്ചാല്‍ അത് ഗുരുതരമായ നിയമലംഘനമായി മാറും. ഇനി ഇക്കാര്യത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ വിശദീകരണം കേട്ടശേഷം മാത്രമേ തുടര്‍ നടപടികളിലേക്ക് കടക്കൂ എന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.
ഇഡി അയച്ച സമന്‍സ് റദ്ദാക്കണമെന്നതായിരുന്നു തോമസ് ഐസക്കും കിഫ്ബിയും ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. പക്ഷെ ഈ ആവശ്യത്തിന് ഹൈക്കോടതി വഴങ്ങിയില്ല. പകരം. രണ്ട് മാസത്തേക്ക് ഇഡി സമന്‍സുകള്‍ മരവിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇത് താല്‍ക്കാലിക ആശ്വാസമാണെങ്കിലും രണ്ട് മാസത്തിന് ശേഷം ഇഡിയ്ക്ക് വീണ്ടും സമന്‍സ് അയക്കുകയുമാവാം. മസാല ബോണ്ടുമായി ബന്ധപ്പെട്ട് പ്രധാന തര്‍ക്കവിഷയങ്ങളിലൊന്ന് ഫെമ നിയമലംഘനം ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നതാണ്. അത് വ്യക്തമാക്കേണ്ടത് റിസര്‍വ്വ് ബാങ്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: