ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരതിലൂടെ സൈനികശക്തി കൂട്ടാന്‍ പ്രതിരോധ മന്ത്രാലയം. ഇതിന്റെ ഭാഗമായി 76,390 കോടി രൂപ ചെലവില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാന്‍ തീരുമാനിച്ചു.
ടാങ്ക് വേധ മിസൈല്‍, ആയുധങ്ങള്‍ കണ്ടെത്താവുന്ന റഡാറുകള്‍, സായുധ യുദ്ധ ചക്രവാഹനങ്ങള്‍, കവചിത വാഹനങ്ങള്‍, പരുക്കന്‍ പ്രതലങ്ങളിലൂടെ ഓടിക്കാവുന്ന ഫോര്‍ക് ലിഫ്റ്റ് ട്രക്കുകള്‍ എന്നിവ വാങ്ങാന്‍ പോകുന്ന യുദ്ധോപകരണങ്ങളുടെ പട്ടികയില്‍ പെടുന്നു. . പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ ആയുധങ്ങള്‍ സംഭരിക്കാനുള്ള പ്രതിരോധ സമിതി 76,390 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. നാവിക സേനയ്ക്ക് ആധുനിക മിസൈൽ വാഹിനികൾ വാങ്ങാന്‍ 36,000 കോടി രൂപ ചെലവഴിക്കും.
നിരീക്ഷണ ദൗത്യങ്ങൾ, അടിയന്തര സൈനിക നീക്കങ്ങൾ, പട്രോളിംഗ്, പരിശോധന, ആക്രമണങ്ങൾ എന്നിവയ്ക്കായാണ് ആധുനിക മിസൈൽ വാഹിനികൾ നാവിക സേന ഉപയോഗിക്കുക. ഈ ആധുനിക മിസൈല്‍ ഇന്ത്യന്‍ നാവികസേന വികസിപ്പിച്ചെടുത്ത ഡിസൈന്‍ പ്രകാരമാണ് നിര്‍മ്മിക്കുക. ഡോണിയർ വിമാനങ്ങൾ, സുഖോയ് 30 വിമാനങ്ങളുടെ യന്ത്രഭാഗങ്ങൾ എന്നിവ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്ക്സില് നിര്‍മ്മിക്കും. തദ്ദേശീയ നിർമ്മാണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
പ്രതിരോധ സാമഗ്രികളുടെ നിർമ്മാണത്തിൽ ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതിന്റെ ഭാഗമായി ഡിജിറ്റൽ കോസ്റ്റ് ഗാർഡ് പപദ്ധതിക്കും പ്രതിരോധ സമാഹരണ സമിതി അംഗീകാരം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: