കണ്ണൂര്‍ : ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മര്‍ക്കൊപ്പം കളിക്കാനുള്ള ഭാഗ്യം നേടി മലയാളി പ്ലസ്ടു വിദ്യാര്‍ത്ഥി. മാട്ടൂല്‍ സ്വദേശിയായ ഷഹസാദ് മുഹമ്മദ് റാഫിക്കാണ് ഈ അപൂര്‍വ്വ അവസരം ലഭിച്ചിരിക്കുന്നത്. പഴയങ്ങാടി വാദിഹുദ സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ഷഹസാദ്.
2021-ലെ റെഡ്ബുള്‍ നെയ്മര്‍ ജൂനിയേഴ്സ് ഫൈവ് ടീമില്‍ ഇന്ത്യയില്‍നിന്ന് ഇടംനേടിയ രണ്ടുപേരില്‍ ഒരാളാണ് ഷഹസാദ്. ഇതുവഴിയാണ് നെയ്മറിനൊപ്പം പന്തുരുട്ടാന്‍ അവസരം ലഭിക്കുന്നത്. ബെംഗളൂരു സ്വദേശിയായ അവിനാശ് ഷണ്മുഖനാണ് രണ്ടാമതായി തെരഞ്ഞെടുക്കപ്പെട്ടത്. . 2020-ലെ സെലക്ഷനില്‍ ഷഹ്സാദ് പങ്കെടുത്തുവെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല. പിന്നീട് 2021ല്‍ കൂട്ടുകാരുടെയും മറ്റും പിന്തുണയോടെ നടത്തിയ ശ്രമത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഡിസംബറിലോ ജനുവരിയിലോ ഖത്തറില്‍ നടക്കുന്ന കളിയിലാണ് നെയ്മര്‍ക്കൊപ്പം പന്തുതട്ടാനുള്ള ഭാഗ്യം ഷഹസാദിനെ തേടിയെത്തിയിരിക്കുന്നത്.
ഫുട്ബോള്‍ നൈപുണ്യം ഓണ്‍ലൈനായി വിലയിരുത്തിയശേഷമാണ് റെഡ്ബുള്‍ നെയ്മര്‍ ജൂനിയേഴ്സ് ഫൈവ് ടീമിനെ തെരഞ്ഞെടുക്കുന്നത്. റെഡ്ബുള്‍ ജൂനിയര്‍ ഫൈവ്സ് ലോകത്തിലെ ഏറ്റവും വലിയ അമച്വര്‍ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായാണ് അറിയപ്പെടുന്നത്. #Outplaythemall എന്ന ഹാഷ്ടാഗില് ഇന്‍സ്റ്റഗ്രാമില്‍ കാല്പ്പത്തിലെ സ്വന്തം വൈദഗ്ധ്യം 60 സെക്കന്‍ഡ് വീഡിയോയിലൂടെ പങ്കുവെക്കണം. ഇതില്‍നിന്നും നെയ്മറും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ടീമംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഷഹ്സാദിന കാല്‍പ്പന്തിനോട് താത്പ്പര്യം തോന്നിയത്. കുവൈത്തില്‍ ജോലി ചെയ്യുന്ന മാട്ടൂല്‍ സൗത്ത് ശരീഫ മന്‍സിലില്‍ അമ്പലത്തില്‍ മുഹമ്മദ് റാഫിയുടെയും ശെരീഫ റാഫിയുടെയും മകനാണ്. ഷഹ്സാദും പത്താംക്ലാസ് വരെ അവിടെയായിരുന്നു. നിലവില്‍ കുവൈത്തിന്റെ പ്രതിനിധിയായാണ് കളിക്കാനൊരുങ്ങുന്നത്. റിഷാദ, ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ഫാത്തിമ എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: