ഭുവനേശ്വര്‍: ഒഡീഷയില്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് 11000 പെണ്‍കുട്ടികള്‍ ഗര്ഭംധരിച്ചിട്ടുണ്ടെന്ന് പഠനം. 2011ലെ സെന്‍സസ് കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും 15 വയസ്സില്‍ താഴെയുള്ളവരാണ്.
സംസ്ഥാനത്തെ മൊത്തം 59.09ലക്ഷം സ്ത്രീകള്‍ ഉള്ളതില്‍ 41729 പേര് 15 വയസ്സിനു മുമ്പ് വിവാഹിതരായവരാണ്. ഇതില്‍ നാലില്‍ ഒരു ശതമാനം പെണ്‍കുട്ടികള്‍ മാത്രമാണ് 15 വയസ്സിനുശേഷം വിവാഹിതരാകുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് സംസ്ഥാന വനിതാ ശിശുക്ഷേമ വികസന മന്ത്രി ഉഷാദേവി അറിയിച്ചു.
പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനും ഗര്‍ഭം ധരിക്കുന്നതിനുമെതിരെ മാതാപിതാക്കള്‍ക്കിടയില്‍ അവബോധന പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി വനിതാവകാശ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വിപുലപരിപാടികള്‍ ആസൂത്രണം ചെയ്യും.
ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ചെറുപ്പത്തില്‍ തന്നെ വിവാഹം ചെയ്യുന്ന പ്രവണത ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വര്ഷങ്ങള്ക്കുമുമ്പുതന്നെയുള്ളതാണ്. കൂടാതെ സാമ്പത്തികമായി പിന്നോക്കമുള്ള വിഭാഗങ്ങളിലെ പെണ്‍കുട്ടികളെ സാമൂഹ്യ സുരക്ഷിതത്വത്തിനായി ബാല്യത്തില്‍ തന്നെ വിവാഹം ചെയ്യുന്ന രീതിയും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ഗര്‍ഭം ധരിക്കേണ്ടിവരുന്നത് അമ്മയ്ക്കും കുട്ടിയ്ക്കും ഒരു പോലെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
സംസ്ഥാനത്തെ ശിശുമരണ നിരക്ക് കൂടുതലാണെന്ന് ഗൈനക്കോളജിസ്റ്റായ ആര്‍കെ പുരോഹിത് അറിയിച്ചു. കൂടാതെ ഒഡീഷയില്‍ പ്രസവത്തിനിടെ മരിക്കുന്നവരുടെയെണ്ണവും വളരെക്കൂടുതലാണ്. ആയിരം സ്ത്രീകളില്‍ 235 പേര് പ്രസവത്തോടെ മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ആറുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധമായും വിദ്യാഭ്യാസം നല്‍കണമെന്നതാണ് ഭാരതത്തിലെ വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ പെണ്‍കുട്ടികളില്‍ നല്ലൊരു ശതമാനം പേരും കുട്ടികളുടെ പരിപാലനത്തിനായാണ് ഈ കാലയളവ് ഉപയോഗിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളായ ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേയും സ്ഥിതി വ്യത്യസ്തമല്ല. ഛത്തീസ്ഗഢില്‍ 6,400 പെണ്‍കുട്ടികളും ഝാര്‍ഖണ്ഡില്‍ 12000 പേരും 15 വയസ്സിനു മുമ്പ് വിവാഹിതരായവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: