തിരുപ്പതി: ആന്ധ്രാപ്രദേശിലെ ശേഷാചലം വനത്തില്‍ രണ്ടിടത്തുണ്ടായ ഏറ്റുമുട്ടലില്‍ 20 രക്തചന്ദന മോഷ്ടാക്കളെ പോലീസ് വധിച്ചു. ഇന്നലെ പുലര്‍ച്ചെ ചിറ്റൂര്‍ ജില്ലയിലെ ഏട്ടഗുണ്ട, വാച്ചനോടുബന്ദാ എന്നീ മേഖലകളിലെ ഉള്‍വനങ്ങളിലായിരുന്നു സംഭവങ്ങള്‍. പ്രത്യേക പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന സംയുക്ത സംഘവുമായുള്ള വെടിവെയ്പ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഏട്ടഗുണ്ടയില് ഒമ്പതു പേരും വാച്ചനോടുബന്ദായില് 11 പേരുമാണ് കൊല്ലപ്പെട്ടത്. രക്തചന്ദനക്കള്ളക്കടത്തുകാരുമായി ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇത്. കൊല്ലപ്പെട്ടവരില്‍ കൂടുതലും തമിഴ്നാട്ടുകാരാണ്.
നൂറുകണക്കിന് രക്തചന്ദനകൊള്ളക്കാര് വനമേഖലയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പ്രത്യേക സംഘം ഉള്‍വനങ്ങളില്‍ തെരച്ചില്‍ തുടങ്ങുകയായിരുന്നു. കൊള്ളസംഘങ്ങള്‍ മഴു, കോടാലി, കത്തി, കല്ലുകള്‍ തുടങ്ങിയവയുമായി പോലീസിനെനേരിട്ടു. ജീവന്‍രക്ഷിക്കാന്‍ പോലീസ് തിരിച്ചുവെടിവെച്ചു, പ്രത്യേക ദൗത്യസംഘാംഗം ഡിഐജി കാന്തറാവു പറഞ്ഞു. രണ്ടിടത്തുമായി 20 കൊള്ളക്കാര്‍ വെടിയേറ്റുവീണു. കുറേപ്പേര് ഓടിരക്ഷപ്പെട്ടു. അവര്‍ക്കായി കാടടച്ച് തെരച്ചില്‍ നടത്തുകയാണെന്നും തമിഴ്നാട്ടിലെ വെല്ലൂരില്‍ നിന്നുള്ളവരാണ് കൊള്ളക്കാരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ചിറ്റൂര്‍ ജില്ലയിലെങ്ങും സുരക്ഷ ശക്തമാക്കി. അതിര്‍ത്തികളില്‍ ചെക്ക് പോസ്റ്റുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് സംഭവം ചര്‍ച്ചചെയ്തു.
രക്തചന്ദനം അമൂല്യം
ബെംഗളൂരു: ചന്ദനമരങ്ങള്‍ തന്നെ അപൂര്‍വ്വമാണ്. രക്തചന്ദനം അതിലും അപൂര്‍വ്വവും അമൂല്യവും. ടണ്ണിന് അന്താരാഷ്ട്ര വിപണിയില്‍ 25 ലക്ഷം രൂപയാണ് രക്തചന്ദനത്തിന്റെ വില.
കര്‍ണ്ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ വനങ്ങളിലും ആന്ധ്രാപ്രദേശിലെ ശേഷാചലം വനാന്തരങ്ങളിലുമാണ് കുറച്ച് രക്തചന്ദനമരങ്ങള്‍ ഉള്ളത്.
വലിയ ഔഷധഗുണമുള്ള ഇവ കൊള്ളക്കാരുടെ ഇഷ്ട കടത്തുവസ്തുക്കളുടെ കൂട്ടത്തില്‍പ്പെടുന്നു. നാശം സംഭവിച്ചുകൊണ്ടിരുന്ന രക്തചന്ദനം കാത്തുസൂക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ വലിയ നടപടികള്‍ കൈക്കൊണ്ടുവരുന്നുണ്ട്. ഇവയെ സംരക്ഷിക്കാനും കൊള്ളക്കാര്‍ക്ക് കടുത്തശിക്ഷ നല്‍കാനും ശക്തമായ നിയമം തന്നെയുണ്ടെങ്കിലും രക്തചന്ദനക്കൊള്ള നിര്‍ബാധം തുടരുകയാണ്. നൂറുകണക്കിനാള്‍ക്കാരാണ് ആന്ധ്രയില്‍ രക്തചന്ദനക്കൊള്ളയുടെ പേരില്‍ ജയിലില്‍ കഴിയുന്നത്.
പശ്ചിമഘട്ടത്തിന്റെ തെക്ക് ഭാഗത്ത് മാത്രം കാണപ്പെടുന്ന ഇവ സുഗന്ധദ്രവ്യവും ശരീരത്തിലെ പാടുകളും പുള്ളികളും കലകളും മാറ്റാനുള്ള മരുന്നുമാണ്. രക്തചന്ദനമരത്തിന് എട്ട് മീറ്റര്‍വരെ പൊക്കമുണ്ടാകും. രക്തചന്ദനത്തില്‍ തീര്‍ത്ത ഫര്‍ണിച്ചറും വിഗ്രഹങ്ങളും ശില്‍പ്പങ്ങളും അപൂര്‍വ്വമായ കരകൗശല വസ്തുക്കളില്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: