പാട്ന: ബീഹാര്‍-നേപ്പാള്‍ അതിര്‍ത്തി നദിയായ കോസിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രദേശവാസികള്‍ക്ക് ജാഗ്രാതാ നിര്‍ദ്ദേശം നല്കി. ഇതിനെ തുടര്‍ന്ന് കോസി നദീ തീരങ്ങളില്‍ അണകെട്ടി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇതിനായി പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
കോസി നദി തീരത്തു നിന്നും 10 മീറ്ററിനുള്ളിലുള്ള 1.5 ലക്ഷത്തോളം ആളുകളെയാണ് വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കുന്നത്. ഇതുവരെ 20,000 ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ബാക്കി ജനങ്ങളെ ദുരിതാശ്വസ് കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി സേനയുടെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. നേപ്പാളിലാണ് കോസി നദിയുടെ ഉത്ഭവം. കഴിഞ്ഞ ദിവസം പ്രതികൂല കാലാവസ്ഥയും നേപ്പാള്‍ സിന്ധുപാല്ചോകില് ജുറില് മണ്ണിടിച്ചില്‍ ഉണ്ടായതാണ് കോസി നദിയുടെ നീരൊഴുക്ക് വര്‍ധിക്കാന്‍ കാരണം. നദിയില്‍ അവശിഷ്ടങ്ങളും മറ്റും നിറഞ്ഞ് തടയണ രൂപപ്പെട്ട് നദിയിലെ ജലനിരപ്പ് ക്രമാതീകമായി ഉയര്‍ന്നത് സംസ്ഥാനത്ത് വെള്ളപ്പൊക്ക സാധ്യത ശക്തമാക്കിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഏഴ് അധിക കമ്പനി ദേശീയ ദുരന്ത നിവാരണ സേനയേയും പ്രശ്നബാധിത സ്ഥലത്തേക്ക് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.
കോസി നദിയില്‍ അടിഞ്ഞു കൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്ന് നേപ്പാള്‍ സേനക്ക് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്. മണ്ണിടിഞ്ഞ് അണകെട്ടികിടക്കുന്നത് തകര്‍ക്കുന്നതിനായാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേപ്പാള്‍ ബീഹാര്‍ അതിര്‍ത്തിയില്‍ നിന്നും 260 കിലോമീറ്റര്‍ ദൂരെയായാണ് മണ്ണിടിച്ചില്‍. ഇത് നീക്കം ചെയ്യുന്നതിന് 14 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ജലവകുപ്പ് കമ്മീഷന് (സിഡബ്ല്യുസി) അറിയിച്ചതായി ബീഹാര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡിപ്പാര്‍ട്ടുമെന്റ് (ഡിഎംഡി) പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യാസ്ജി അറിയിച്ചു.
നേപ്പാളില്‍ നിന്നാണ് കോസി നദി ഉത്ഭവിക്കുന്നതെങ്കിലും ഇതിന്റെ 40 ശതമാനവും ബീഹാറിലാണ്. മണ്ണിടിച്ചില്‍ മൂലമുണ്ടായ അണകെട്ട് നീക്കം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത 14 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ പല ജില്ലകളും വെള്ളത്തിനടിയിലാകുമെന്നും വ്യാസ്ജി പറഞ്ഞു. ജലനിരപ്പ് വീണ്ടും ഉയരുകയാണെങ്കില്‍ ബീര്‍പ്പൂര്‍ അണകെട്ട് ഏതു നിമിഷവും തുറക്കുമെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഒരു സെക്കന്‍ഡില്‍ എട്ടു ലക്ഷം ക്യുബിക് ഫീറ്റാണ് ബീര്‍പ്പൂര്‍ അണകെട്ടിന്റെ വിസ്തൃതി. ഇതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രദേശ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നദിയുടെ 10 മീറ്ററിനുള്ളില്‍ താമസിക്കുന്നവരോട് ദുരിതാശ്വസ് കേന്ദ്രങ്ങളിലേക്ക് മാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനു മുമ്പ് 2008ല്‍ കോസി നദിയിലെ വെള്ളപ്പൊക്കത്തില്‍ നൂറിലധികം ആളുകള്‍ കൊല്ലപ്പെടുകയും മുപ്പത് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.ഇതു കൂടാതെ ഏട്ട് ലക്ഷം ഏക്കറെളം സ്ഥലത്ത് കൃഷിക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: