ഭുവനേശ്വര്‍: സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകം ഉള്‍പ്പെടെ നിരവധി ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്ത മാവോയിസ്റ്റ് ഭീകരരന്‍ സവ്യസാചി പാണ്ഡ ക്രൈസ്തവ മിഷണറിമാരുടെ മാനസപുത്രന്. അടുത്തിടെ പിടിയിലായ പാണ്ഡയെ ഒഡീഷ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ക്രൈസ്തവ മിഷണറിമാരുമായും ചില സര്‍ക്കാരിതര സംഘടനകളുമായും അയാള്‍ക്കുളള ബന്ധം വെളിപ്പെട്ടത്.
നാല്‍പ്പത്തിയെട്ടുകാരനായ സവ്യസാചി പാണ്ഡ വെറുമൊരു കുറ്റവാളിയല്ല. 65 ലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് നിരവധി നിരപരാധികളെ കൊന്ന ചോരയില്‍ കൈമുക്കിയ ചരിത്രമാണുള്ളത്. 2008 ല്‍ നയാഗഢിലെ ആയുധസംഭരണശാലയില്‍ നിന്ന് ആയുധങ്ങള്‍ കൊള്ളയടിച്ച കേസിലും പാണ്ഡ പ്രതിയാണ്. പതിനഞ്ച് വര്‍ഷക്കാലത്തിനിടയ്ക്കാണ് ഇയാള്‍ ഈ കുറ്റകൃത്യങ്ങളെല്ലാം ചെയ്തു കൂട്ടിയത്.
2008 ല്‍ ജലേഷ് പാടയിലെ ആശ്രമം ആക്രമിച്ച് സ്വാമി ലക്ഷ്മണാനന്ദയെയും മറ്റ് നാല് പേരെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് സവ്യസാചി പാണ്ഡ. കൊലയാളികള്‍ മാവോയിസ്റ്റുകളാണെങ്കിലും അവര്‍ക്ക് പിന്നിലുള്ളത് ക്രൈസ്തവ മിഷണറിമാരാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഒഡീഷയില്‍ നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെ ശക്തമായി ചെറുത്തതാണ് സ്വാമി ലക്ഷ്മണാനന്ദ ക്രൈസ്തവ സഭകളുടെ ശത്രുവാകാന്‍ കാരണം. ലക്ഷ്മണാനന്ദയെ വകവരുത്താന്‍ ക്രൈസ്തവ മിഷണറിമാര്‍ മാവോയിസ്റ്റുകളെ ഉപയോഗിക്കുകയായിരുന്നു.
രാജ്യത്തെ നടുക്കിയ കൊലപാതകമായിരുന്നിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങിയതിന് പിന്നില്‍ ക്രൈസ്തവ മിഷണറിമാരുടെ സമ്മര്‍ദ്ദമായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റുകളുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള തന്ത്രമാണ് ക്രൈസ്തവ മിഷണറിമാര്‍ നടത്തിയത്. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്കുന്ന ബിജെഡി സര്‍ക്കാര്‍ ഇതിന് ഒത്താശ ചെയ്തു.
കൊടിയ കുറ്റവാളിയായിരുന്നിട്ടും പിടിയിലായ സവ്യസാചി പാണ്ഡയോട് പോലീസ് മൃദുസമീപനമാണ് പുലര്‍ത്തുന്നത്. കോടതിയുടെ നിര്‍ദ്ദേശപ്രകാരം ജയിലില്‍ പ്രത്യേക സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്ന പാണ്ഡയ്ക്ക് നിയമവിരുദ്ധമായി ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്താനും അനുമതി നല്‍കിയിരിക്കുകയാണ്. പാണ്ഡയെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് അയാളുടെ അഭിഭാഷകനുപുറമെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലാണെന്നതാണ് ഏറെ വിചിത്രം. മാവോയിസ്റ്റുകളോട് നവീന്‍ പട്നായിക് സര്‍ക്കാര്‍ അനുഭാവം കാട്ടുന്നതാണ് ഇതിന് കാരണം.
മാവോയിസ്റ്റ് ഭീകരനോട് സര്‍ക്കാര്‍ കാണിക്കുന്ന അനുഭാവം ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്ന അഭിപ്രായമാണ് പ്രതിപക്ഷമായ ബിജെപിക്കുള്ളത്. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം നിരോധിക്കപ്പെട്ടിട്ടുള്ള സംഘടനയുടെ നേതാവാണ് സവ്യസാചി പാണ്ഡ. അയാള്‍ ഒരു ഭീകരനാണ്. സര്‍ക്കാരിനെതിരെ യുദ്ധം നടത്തുന്ന സംഘടനയാണ് പാണ്ഡയുടെത്. കുറ്റവാളിയെ ചോദ്യംചെയ്യുമ്പോള്‍ നിരവധി വിവരങ്ങള്‍ വെളിപ്പെടും. അത് മറ്റുള്ളവരുടെ സാന്നിദ്ധ്യത്തിലാവുന്നത് രാഷ്ട്രസുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ പ്രോസിക്യൂഷന് ഇത് അനുവദിക്കാന്‍ പാടില്ല,” ബിജെപി നേതാവ് അശോക് സാഹു പറഞ്ഞു.
മാവോയിസ്റ്റുകളോട് മൃദുസമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സമീപനം ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യം നേടാന്‍ നവീന്‍ പട്നായിക്കിന്റെ പാര്‍ട്ടി മാവോയിസ്റ്റുകളെ ഉപയോഗിക്കുന്നു എന്നാണ് ആരോപണം. 2012ല്‍ ബിജെഡി എംഎല്‍എ ജിന ഹികാകയെ തട്ടിക്കൊണ്ടുപോയത് മാവോയിസ്റ്റുകളും ബിജെഡിയും തമ്മിലുണ്ടാക്കിയ ധാരണ പൊളിഞ്ഞതിനെത്തുടര്ന്നാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: