ന്യൂദല്‍ഹി: മഹാരാഷ്ട്രസദനില്‍ എംപിമാര്‍ക്ക് മോശം ഭക്ഷണം വിളമ്പിയതിനെ തുടര്‍ന്ന് ശിവസേന എംപിമാര്‍ ജീവനക്കാരനോട് രോഷാകുലരായി. ഇതു നിങ്ങള്‍ കഴിച്ചുനോക്കുവെന്ന് പറഞ്ഞ് ഭക്ഷണം ജീവനക്കാരന്റെ വായില്‍ വച്ചുകൊടുത്ത് പ്രതിഷേധിച്ച എംപി രാജന് വിചാരെയുടെ നടപടി വിമര്‍ശന വിധേയമായി. എന്നാല്‍ ഇൗ വിഷയം പ്രതിപക്ഷവും മാധ്യമങ്ങളും അതിന്‍േറതായ ഗൗരവത്തില്‍ കാണുന്നതിനു പകരം വര്‍ഗീയവല്‍ക്കരിച്ചു.ജൂലൈ 17ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്.
റംസാന് വ്രതത്തിലായിരുന്ന ജീവനക്കാരനോടുള്ള എംപിമാരുടെ പെരുമാറ്റത്തെ മതപരമായ അവഹേളനമായി ചിത്രീകരിക്കാനാണ് ശ്രമം നടന്നത്. എന്നാല്‍ ജീവനക്കാരന് മുസ്ലീമാണെന്നും റംസാന് വ്രതത്തിലാണെന്നും തങ്ങള്‍ക്കറിയില്ലായിരുന്നെന്നാണ് ശിവസേന എംപിമാര്‍ പറയുന്നത്. തങ്ങള്‍ മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടില്ലെന്നും മോശം ഭക്ഷണം നല്കിയതിനോടാണ് പ്രതികരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മോശം ഭക്ഷണം വിളമ്പിയതിന്റെ പേരില്‍ കഴിഞ്ഞ ആഴ്ചയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദല്‍ഹിയിലെ ഗസ്റ്റ് ഹൗസായ മഹാരാഷ്ട്ര സദനില്‍ ജീവനക്കാരനുമായി എംപിമാര്‍ വഴക്കുണ്ടാക്കിയത്.
ഭക്ഷണം നല്ലതാണെന്ന് ന്യായീകരിച്ച കാറ്ററിംഗ് സര്‍വ്വീസ് മാനേജരായ അര്‍ഷാദ് സുബൈറിന്റെ വായിലേക്ക് ഭക്ഷണം വച്ചതാണ് വിവാദമായത്. സംഭവത്തെ തുടര്‍ന്ന് ഒരാഴ്ചയായി മഹാരാഷ്ട്രസദന്‍ ക്യാന്റീന് അടച്ചിട്ടിരിക്കുകയാണ്.
ശിവസേന എംപിയുടെ നടപടിയെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ അപലപിച്ചു. എംപിയുടെ നടപടി ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളത്തിനു കാരണമായി. നടന്ന സംഭവം തെറ്റാണെന്നും എംപി മാപ്പുപറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപി നേതാവ് എല്‍.കെ അദ്വാനി പറഞ്ഞു.
ആരുടേയും മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമം സംഭവത്തിനു പിന്നിലില്ലെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ പറഞ്ഞു. സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അറിയില്ലെന്നും പുറത്തുവരട്ടെയെന്നും പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: