കോതമംഗലം: കൊട്ടിഘോഷിച്ച് നടത്തിയ ഭൂതത്താന്‍കെട്ട് റിവര്‍ഫെസ്റ്റ് തട്ടിപ്പെന്ന് സൂചന. ഡിടിപിസിയുമായി ചേര്‍ന്ന് നടത്തിയതെന്ന് അവകാശപ്പെടുന്ന ഫെസ്റ്റിന്റെ യാതൊരു കണക്ക് വിവരങ്ങളും ഡിടിപിസിയുടെ കൈവശമില്ല. കളക്ടര്‍ ചെയര്‍മാനും എംഎല്‍എ കണ്‍വീനറുമായ സമിതിയായിരുന്നു ഫെസ്റ്റിന്റെ മുഖ്യ സംഘാടകര്‍. എന്നാല്‍ മേല്‍ പറഞ്ഞ പരിപാടിയുടെ കണക്കുകള്‍ കളക്ട്രറേറ്റിലും ലഭ്യമല്ല. പൊതു ജനങ്ങളില്‍ നിന്നും പാസ്സ് മുഖാന്തിരം നടത്തിയ ഫെസ്റ്റ് സ്പോണ്‍സര്‍ഷിപ്പായും ഫണ്ട് സമാഹരിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കണക്കുകള്‍ ബന്ധപ്പെട്ട അധികാരികളുടെ കയ്യില്‍ ഇതുവരെയും എത്തിച്ചിട്ടില്ല.
ലക്ഷങ്ങള്‍ പൊടിപൊടിച്ച ഫെസ്റ്റില്‍ മന്ത്രിമാരും സിനിമാതാരങ്ങളും സാമൂഹ്യ സംഘടന നേതാക്കളും ഉള്‍പ്പെടെയുള്ള വ്യക്തിത്വങ്ങള്‍ പങ്കെടുത്തിരുന്നു.
നേവിയുടെ ബാന്റ് സെറ്റ്, ഫയര്‍ഫോഴ്സ് തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങളും ഇതില്‍ പങ്കെടുത്തിരുന്നു. ഫെസ്റ്റിന്റെ മുഖ്യ ഇനമായി പറഞ്ഞുകേട്ടിരുന്ന കയാക്കിംഗ് മത്സരം തട്ടിപ്പായിരുന്നുവെന്ന് ആദ്യമെ വാര്‍ത്തയുണ്ടായിരുന്നു. രാജ്യം കാണാന്‍ വന്ന വിനോദ സഞ്ചാരികളെ കയാക്കിംഗ് താരങ്ങളായി അവതരിപ്പിച്ചു കൊണ്ടാണ് മത്സരങ്ങള്‍ നടന്നത്. പരിപാടി നടത്താനായി ഡിടിപിസിയുടെ ഭൂമിയും പേരും ലോഗോയും ഉപയോഗിച്ചിരുന്നു. കോതമംഗലം, ഭൂതത്താന്‍കെട്ട്, തട്ടേക്കാട് എന്നിവ കേന്ദ്രീകരിച്ച് എംഎല്‍എ ഉള്‍പ്പെടെ പലര്‍ക്കും ഭൂമിയും റിസോര്‍ട്ടുകളും ഉണ്ട്. ഇവരെ സഹായിക്കാനാണ് ഫെസ്റ്റ് നടത്തിയതെന്ന് ആദ്യമെ ആരോപണം ഉയര്‍ന്നിരുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെയാണ് റിവര്‍ ഫെസ്റ്റ് നടത്തിയത്. എന്നാല്‍ പണം പിരിച്ച് നടത്തിയ പരിപാടി വേണ്ടത്ര നിലവാരമില്ലായെന്ന് കാണികളില്‍ നിന്നു തന്നെ പരാതി ഉയര്‍ന്നിരുന്നു. ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും ഉള്‍പ്പെടെ നിരവധി പൊതുമേഖല സ്ഥാപനങ്ങളും സ്പോണ്‍സര്‍ഷിപ്പ് നല്‍കിയിട്ടുണ്ട്. പരസ്യങ്ങള്‍ക്ക് മാത്രമായി മുടക്കിയത് ലക്ഷങ്ങളാണ്. ഗാനമേളയ്ക്കും റോഡ് ഷോയ്ക്കും ദീപാലങ്കാരങ്ങള്‍ക്കും ലക്ഷങ്ങള്‍ പൊടിപൊടിച്ചിരുന്നു. വൈദ്യുതിക്ക് മാത്രമായി 7ലക്ഷം രൂപ ചെലവായിയെന്നാണ് പറയപ്പെടുന്നത്. കോതമംഗലത്തെ പല ബിസനസ്സ് സ്ഥാപനങ്ങളും ഇതില്‍ പങ്കാളികളായിരുന്നു.
സുജിത്ത് വല്ലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: