328. രുക്മിണീഹാരകഃ – രുക്മിണിയെ അപഹരിച്ചവന്‍. വിദര്‍ഭരാജാവിന്റെ മകളായ രുക്മിണി ശ്രീകൃഷ്ണനെക്കുറിച്ചു കേട്ടറിഞ്ഞ് അദ്ദേഹത്തില്‍ അനുരക്തയായിത്തീര്ന്നു. രുക്മിണിയുടെ സഹോദരനായ രുക്മി തന്റെ സ്നേഹിതനും ചേദി രാജാവുമായ ശിശുപാലന് രുക്മിണിയെ വിവാഹം ചെയ്തുകൊടുക്കാന്‍ തീരുമാനിച്ചു. അച്ഛനായ ഭീഷ്മകന്റെയോ രുക്മിണിയുടെയോ സമ്മതം ചോദിക്കാന്‍ പോലും രുക്മി തുനിഞ്ഞില്ല. ദുഃഖിതയായ രുക്മിണി ഒരു ബ്രാഹ്മണനെ ദ്വാരകയിലേക്ക് ദൂതനായി അയച്ചു. ബ്രാഹ്മണന് രുക്മിണിയുടെ പ്രേമവും രുക്മിയുടെ തീരുമാനം കൊണ്ടുണ്ടായ ദുഃഖവും ഭഗവാനെ അറിയിച്ചു. ഇങ്ങോട്ടുള്ളതിലധികം സ്നേഹം തനിക്ക് രുക്മിണിയോടുണ്ടെന്നും ശിശുപാലനുമായുള്ള വിവാഹം തടഞ്ഞ് രുക്മിണിയെ താന്‍ കൊണ്ടുപോരുമെന്നും ഭഗവാന് ദൂതന്‍വഴി രുക്മിണിയെ അറിയിച്ചു. ഉടനെ തന്നെ ബ്രാഹ്മണനെയും കൂട്ടി ഭഗവാന് കുണ്ഡിനത്തിലേക്ക് തിരിച്ചു. അനുജന് ഒറ്റയ്ക്കു രഥത്തില്‍ കുണ്ഡിനത്തിലേക്ക് പോയതറിഞ്ഞ് ബലരാമന് യാദവസേനയുമായി കൃഷ്ണനെ പിന്തുടര്ന്നു. ഇരുവരും ഒരുമിച്ചു തന്നെ കുണ്ഡിനത്തില്‍ എത്തി. വിദര്‍ഭരാജാവായ ഭീഷ്മകന് അവരെ ബഹുമാനത്തോടെ സ്വീകരിച്ചു. ഭഗവാനോടൊപ്പം തിരിച്ചെത്തിയ ബ്രാഹ്മണന് ഭഗവാന് വന്ന വിവരം രുക്മിണിയെ അറിയിച്ചു. അടുത്ത പ്രഭാതത്തില്‍ രുക്മിണി വിവാഹാവസരത്തിന് ചേര്‍ന്ന മംഗലവേഷമണിഞ്ഞ് പരിവാരങ്ങളുടെ അകമ്പടിയോടെ പാര്‍വതീദേവിയുടെ അമ്പലത്തിലെത്തി. ദേവിയെ നമസ്കരിച്ച് ശ്രീകൃഷ്ണന് തന്റെ ഭര്‍ത്താവാകണമെന്ന് പ്രാര്‍ഥിച്ചു. അമ്പലത്തില്‍ നിന്ന് പുറത്തുവന്നു. രുക്മിണിയെ അവിടെ കാത്തുനിന്ന ശ്രീകൃഷ്ണന് സ്നേഹത്തോടെ കൈപിടിച്ചു തന്റെ തേരില്‍ കയറ്റി എല്ലാ രാജാക്കന്മാരും നോക്കിനില്‍ക്കെ തോരോടിച്ചുപോയി.
ശിശുപാലന്, ജരാസന്ധന് തുടങ്ങിയവര്‍, സൈന്യങ്ങളോടെ കൃഷ്ണനെ പിന്തുടരാന് ശ്രമിച്ചു. ബലരാമന്റെ നേതൃത്വത്തിലുള്ള യാദവസേന അവരെ പരാജയപ്പെടുത്തി.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: