306. വിരഹക്ലേശനാശക – വിരഹക്ലേശം നശിച്ചവര്‍ ഗോപികമാരുടെ ഗര്‍വം നശിപ്പിക്കാന്‍ കൃഷ്ണന് അപ്രത്യക്ഷനായത് മുന്‍നാമത്തില്‍ നാം കണ്ടു. ഭഗവാനെ പിരിഞ്ഞപ്പോള്‍ തങ്ങളുടെ അഹങ്കാരത്തില്‍ പശ്ചാത്തപിച്ച ഗോപികമാര്‍ ഒരുമിച്ചുകൂടി ഭഗവാനെപ്പറ്റി പരസ്പരം പറഞ്ഞുകരയാന്‍ തുടങ്ങി. ഭക്തകളായ അവരുടെ ദുഃഖം ഭഗവാനെയും ദുഃഖിപ്പിച്ചു. അതിസുന്ദരമായ വേഷത്തില്‍ മന്ദഹാസമധുരമായ മുഖകാന്തിയോടെ ഭഗവാന് അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
ആത്മസാക്ഷാത്കാരം ലഭിച്ച ഗോപികമാരും ഭഗവാനും ചേര്‍ന്നപ്പോള്‍ വിരഹക്ലേശം നശിച്ചു. ഇതിനെ തുടര്‍ന്നാണ് പ്രഥിതമായ രാസനൃത്തം. (നാരായണീയം 67-ാം ദശകം ഈ രംഗം അതീവഹൃദ്യമായി വര്‍ണിച്ചിട്ടുണ്ട്.)
307. സുദര്‍ശനചക്രധരഃ – സുദര്‍ശനചക്രം ധരിച്ചവന്. ഗുരുവായൂരപ്പന്റെ ആയുധങ്ങളില്‍ മുഖ്യമാണ് സുദര്‍ശനചക്രം. കാലരൂപമായ ഈ ആയുധത്തിന്റെ ഭ്രമണവേഗത്തിന് നശിപ്പിക്കാനാകാത്തതായി ഒരു ശക്തിയുമില്ല. അദൃശ്യമായ ഈ ആയുധം കൃഷ്ണാവതാരത്തില്‍ ഭഗവാനോടൊപ്പം ഉണ്ടായിരുന്നു.
308. ശാപമുക്തസുദര്‍ശനഃ – സുദര്ശനന് എന്ന വിദ്യാധരനെ ശാപത്തില്‍ നിന്ന് മോചിപ്പിച്ചവന്.
സുദര്ശനന് അതിസുന്ദരനായ ഒരു വിദ്യാധരനായിരുന്നു. തന്റെ ശരീരസൗന്ദര്യത്തില്‍ അഹങ്കരിച്ചിരുന്ന സുദര്ശനന് ഒരിക്കല്‍ ചില മഹര്‍ഷിമാരെ വിരൂപര്‍ എന്നുപറഞ്ഞ് ആക്ഷേപിച്ചു. അവര്‍ അയാളെ ശപിച്ച് പെരുമ്പാമ്പാക്കി. അയാളുടെ അഹങ്കാരം നശിപ്പിക്കാനായി. ശപിച്ചുവെങ്കിലും ഭഗവാന്റെ പാദസ്പര്ശമുണ്ടാകുമ്പോള് സ്വന്തരൂപം തിരിച്ചുകിട്ടുമെന്ന് അനുഗ്രഹിക്കുകയും ചെയ്തു.
കൃഷ്ണാവതാരത്തിലാണ് സുദര്ശനന് ശാപമോക്ഷം കിട്ടിയത്. ഒരിക്കല്‍ അംബികാവനത്തിലുള്ള അംബികാപതിയുടെ ക്ഷേത്രത്തില്‍ ഉത്സവത്തില്‍ പങ്കെടുക്കുന്നതിന് നന്ദഗോപനും ഗോപന്മാരും കൃഷ്ണനും പോയി ഉത്സവം കഴിഞ്ഞ് ക്ഷേത്രപരിസരത്തുതന്നെ എല്ലാവരും ഉറങ്ങി. രാത്രിയില്‍ പെരുമ്പാമ്പായ സുദര്ശനന് നന്ദഗോപരെ വിഴുങ്ങാന്‍ തുടങ്ങി. ഗോപന്മാര് തീക്കൊള്ളികള്‍ കൊണ്ടും മറ്റും അടിച്ചിട്ടും പാമ്പ് പിടിവിട്ടില്ല. അവര്‍ കൃഷ്ണനെ വിളിച്ചുകരഞ്ഞു. ഭഗവാന് അടുത്തുചെന്ന് പാമ്പിനെ കാലുകൊണ്ട് സ്പര്‍ശിച്ചു. ഭഗവാനെ പാദസ്പര്‍ശം ലഭിച്ചപ്പോള്‍ സുദര്ശനന് ശാപമുക്തനായി. ഭഗവാനെ സ്തുതിച്ചു പ്രസാദിപ്പിച്ച് സുദര്ശനന് വിദ്യാധരലോകത്തേക്ക് മടങ്ങി. (നാരായണീയം 7-ാം ദശകത്തില്‍ ഈ ലീല കാണാം.)
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: