287. ദുരിതാരണ്യദാഹകഃ – ദുരിതമാകുന്ന വനത്തെ ദഹിപ്പിക്കുന്നവന്‍. അറിഞ്ഞും അറിയാതെയും മനുഷ്യര്‍ പാപം ചെയ്തുപോകും. എല്ലാ കര്‍മങ്ങള്‍ക്കും ഫലം ഉണ്ടാകുമെന്നത് പ്രകൃതിയുടെ സനാതനനിയമമായതുകൊണ്ട് പാപഫലമായ ദുരിതം ഏറിയും കുറഞ്ഞും എല്ലാ മനുഷ്യര്‍ക്കും അനുഭവിക്കേണ്ടിവരും. ഭഗവാനെ ആശ്രയിക്കുന്നവരുടെ പാപങ്ങള്‍ സൂര്യപ്രകാശത്തില്‍ ഇരുട്ടെന്നപോലെ സ്വാഭാവികമായ നശിച്ചുപോകും. ഈനാമത്തില് പാപത്തില്‍ നിന്നുണ്ടാകുന്ന ദുരിതത്തെ കൊടുംകാടായും ഗുരുവായൂരപ്പനെ ആ കാടിനെ എരിച്ചുകളയുന്ന കാട്ടുതീയായും കല്പിച്ചിരിക്കുന്നു. ഭഗവാന്റെ കാരുണ്യത്തിന് പാത്രമായാല്‍ പിന്നെ ദുരിതമില്ല. സുഖവും ശാന്തിയും മാത്രം.
288. ധേനുകാസുരനാശകഃ – ധേനുകന്‍ എന്ന അസുരനെ നശിപ്പിച്ചവന്. വൃന്ദാവനത്തിന്റെ ഒരു ഭാഗത്ത് പനകള്‍ ധാരാളമായി വളര്‍ന്ന ഒരു വനപ്രദേശം ഉണ്ടായിരുന്നു. അവിടെ ധേനുകന്‍ എന്നൊരു ദാനവന്‍ വസിക്കുന്നതിനാല്‍ പൊഴിഞ്ഞുവീഴുന്ന സുഗന്ധമുള്ള പനംപഴങ്ങള്‍ ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയാതെയായി. കൂട്ടുകാരനായ ശ്രീദാമന്‍ പറഞ്ഞ് ഈ വിവരമറിഞ്ഞ കൃഷ്ണനും ബാലരാമനും തലാലവനത്തിലേക്ക് കടന്നുചെന്നു. ബാലവാനായ ബലരാമനും താലവൃക്ഷങ്ങളെ പിടിച്ചുകുലുക്കി. കുറ്റന്‍ കരിമ്പനകള്‍ ഇളകി ആടി. പഴുത്തതും പച്ചയുമായ പനയ്ക്കായ്കള് തുരുതുരെ പൊഴിഞ്ഞു. ശബ്ദം കേട്ടു കോപിച്ച ധേനുകല് അവിടെ പാഞ്ഞെത്തി. അനുജന്റെ നിര്‍ദ്ദേശമനുസരിച്ച് ബലരാമന് ധേനുകനെ പിടിച്ചു ചുഴറ്റി താലങ്ങളുടെ മുകളിലേക്കെറിഞ്ഞു. ധേനുകന്റെ അനുചരന്മാര് കുറുക്കന്മാരുടെ രൂപത്തില്‍ രാമനെയും കൃഷ്ണനെയും ആക്രമിച്ചു. രാമനും കൃഷ്ണനും ചേര്‍ന്ന് അവരെയും കൊന്നു. ഗോപാലബാലന്മാര്‍ സന്തോഷത്തോടെ പനമ്പഴം ശേഖരിച്ച് ആവോളം നിന്നു. ചുമടാക്കി വീടുകളിലേക്ക് കൊണ്ടുപോവുകയും ചെയ്തു. (നാരായണീയം 53-ാം ദശകത്തില്‍ ഈ ലീല വിവരിച്ചുട്ടുണ്ട്.)
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: