കോട്ടയം: വികാരങ്ങള്‍ ഉള്‍ക്കൊണ്ടുള്ള സംഭാഷണത്തേക്കാള്‍ ഫലപ്രദം നിശബ്ദമായ പ്രകടനങ്ങളാണെന്ന് പ്രശസ്ത രാജസ്ഥാനി സംവിധായകന് രാജേന്ദ്ര പഞ്ചല്‍ പറഞ്ഞു. ദേശീയ നാടകോത്സവത്തിന്റെ മൂന്നാം ദിവസം മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികാരങ്ങള്‍ മനസ്സിലാക്കാനും അവതരിപ്പിക്കാനും ഭാഷയുടെ ആവശ്യമില്ല. ശരീരഭാഷയിലൂടെ ആശയങ്ങളെ ഫലപ്രദമായി പകരാന്‍ സാധിക്കും. സംഭാഷണമല്ല, ഭാവമാണ് പ്രധാനം. ഗിബ്രിഷ് ഭാഷയ്ക്ക് (കോപ്രായങ്ങള്‍) പ്രത്യേക അര്‍ഥങ്ങളില്ല. വിമര്‍ശനങ്ങള്‍ ഏറെ ലഭിക്കാറുണ്ടെങ്കിലും ഈ രീതിയില്‍ അവതരിപ്പിക്കാനാണ് തനിക്ക് താത്പര്യം. കേരളീയ ക്ളാസിക് കലാരൂപങ്ങളായ കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം എന്നിവ തന്നെ ഒരു നാടകപ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും മൈ ഫാദര്‍ മൈ മോം എന്ന നാടകത്തിലൂടെ നാടകോത്സവത്തില്‍ ശ്രദ്ധേയനായ പഞ്ചല്‍ പറഞ്ഞു. പ്രവാസി നാടകങ്ങള്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്ന് മലയാളി സംവിധായകനായ വിളപ്പില്‍ മധു നിരീക്ഷിച്ചു. മുംബൈയിലെ വിവിധ പ്രദേശങ്ങളില്‍ വിവിധ തൊഴിലുകള്‍ ചെയ്തു കഴിഞ്ഞുള്ള സമയം നാടകത്തിനും അഭിനയത്തിനും വിനിയോഗിക്കുന്നു. നാടകം എന്ന കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഇതിനു പ്രേരകമായതെന്നും അദ്ദേഹം പറഞ്ഞു. ഒരു മനുഷ്യന് പ്രത്യേകിച്ച് നാടക കലാകാരന് എത്ര ഭാവങ്ങള്‍ ഉള്‍ക്കൊള്ളാനാകുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കഥാപാത്രങ്ങളും പങ്കെടുത്തവരും എന്ന നാടകം.പരിമിതികള്‍ക്കിടയിലും നാടകപ്രവര്‍ത്തനവുമായി മുന്നോട്ടു പോകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്.മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരായതിനാല്‍ ഒരുമിച്ച് റിഹേഴ്സല്‍ നടത്താനുള്ള സ്ഥലത്തിന്റേയും സമയത്തിന്റെയും കുറവ് പലപ്പോഴും ഉണ്ടാകാറുണ്ട്.നിരവധി ത്യാഗങ്ങള്‍ സഹിച്ചാണ് നാടക റിഹേഴ്സലും മറ്റും നടത്തുന്നത്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന പുതുതലമുറയ്ക്ക് മലയാളഭാഷ അത്ര വശമല്ല. ശുദ്ധമലയാളം പഠിപ്പിച്ചതിന് ശേഷമാണ് ഇവരെ അഭിനയത്തിലേക്കെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.നാടകത്തോടുള്ള ഇഷ്ടം കൊണ്ടാണ് ഈ രംഗത്തെത്തിയത്.കലാകാരനാകുന്നതിന് ഔപചാരിക വിദ്യാഭ്യാസം ആവശ്യമുണ്ടെന്ന് കരുതുന്നില്ല.അരങ്ങിലെത്തുന്ന നാടകം തന്റെ ചിന്തകളുടെ ആവിഷ്ക്കാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. രാജാവാര്യര്‍ മോഡറേറ്ററായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: