165. വരുണാല്ലബ്ധകേരളഃ – വരുണനില്‍ നിന്നും കേരളം നേടിയവന്. പരശുരാമന് മഹേന്ദ്രപര്‍വതത്തില്‍ തപസ്സുചെയ്യുന്ന കാലത്ത് ഗോകര്‍ണം വരെയുള്ള പുണ്യഭൂമി സമുദ്രം മുക്കക്കളഞ്ഞതായി താപസന്മാര് അദ്ദേഹത്തെ അറിയിച്ചു. സമുദ്രത്തില്‍ നിന്ന് കേരളത്തെ ഉദ്ധരിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.
ധ്യാനിച്ചയുടന് വൈഷ്ണവധനുസ്സ് ഭഗവാന്റെ കൈയിലെത്തി. അതില്‍ ആഗ്നേയാ സ്ത്രം തൊടുത്തപ്പോള്‍ വരുണന് ഭയചകിതനായി. സ്രുവം എറിഞ്ഞ് കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയുള്ള ഭൂമി സമുദ്രത്തില്‍ നിന്ന് ഭഗവാന് വീണ്ടെടുത്തു. (കേരളത്തെ വീണ്ടെടുത്ത കഥ ഭാഗവതത്തിലില്ല. കേരളത്തില്‍ പ്രചാരത്തിലുള്ള ഐതിഹ്യം പരശുരാമന് മഴുവെറിഞ്ഞ് കേരളം വീണ്ടെടുത്തു എന്നാണ്. 156 മുതല്‍ 165 വരെയുള്ള നാമങ്ങള്‍ പരശുരാമാവതാരവുമായി ബന്ധപ്പെട്ടവയാണ്. നാരായണീയം 36-ാം ദശകം വായിക്കുക.)
166. കൗസല്യാതനയഃ കൗസല്യയുടെ പുത്രന്. രാവണനിഗ്രഹത്തിനായി ദേവന്മാര് വൈകുണ്ഠത്തിലെത്തി വിഷ്ണുഭഗവാനോടപേക്ഷിച്ചു. ഭഗവാന് മനുഷ്യനായി അവതരിച്ച് രാവണനെ നിഗ്രഹിക്കാമെന്ന് സമ്മതിച്ചു. അക്കാലത്ത് കോസലരാജാവായ ദശരഥന് സന്താനലാഭത്തിനായി ഋഷ്യശൃംഗന് എന്ന മഹര്‍ഷിയെ കൊണ്ട് പുത്രകാമേഷ്ടി എന്ന യാഗം നടത്തിച്ചു. യാഗത്തില്നിന്നുണ്ടായ ദിവ്യമായ പായസം സേവിച്ച് ദശരഥന്റെ മൂന്നുപത്നിമാരും ഗര്‍ഭം ധരിച്ചു. അവരില്‍ മൂത്തവളും ദശരഥന്റെ പട്ടമഹിഷിയുമായ കൗസല്യാദേവിയുടെ പുത്രനായി മഹാവിഷ്ണു അവതരിച്ചു.
നാമം: 167 – രാമഃ – കൗസല്യയുടെ മകനായി അവതരിച്ച വിഷ്ണുഭഗവാന് ‘രാമന്’ എന്നാണ് പേരുണ്ടായത്. ജമദഗ്നി മഹര്‍ഷിയുടെ മകനായി അവതരിച്ചപ്പോഴും പേര് രാമന് എന്നുതന്നെ ആയിരുന്നു. ദ്വാപര യുഗത്തില്‍ ശ്രീകൃഷ്ണനോടൊപ്പം പൂരക ശക്തിയായി അവതരിച്ചപ്പോഴും പേര് രാമന് എന്നു തന്നെയായിരുന്നു. ജമദഗ്നി പുത്രനെ പരശുരാമനെന്നും ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനെ ബലരാമനെന്നും വേര്‍തിരിച്ചു പറയാറുണ്ട്. രാമായണങ്ങള്‍ പലതുള്ളവയിലും രാമകഥയുടെ അസംഖ്യം രൂപഭേദങ്ങളിലും ‘രാമഃ’ എന്നോ ‘രാമന്’ എന്നോ പറഞ്ഞാല്‍ ദശരഥപുത്രനായ രാമനെ മാത്രമേ ഓര്‍ക്കൂ. ‘രാമഃ’ എന്ന പദത്തിന് രമിപ്പിക്കുന്നവന്‍, സന്തോഷിപ്പിക്കുന്നവന് എന്ന് സാമാന്യമായി അര്‍ഥം പറയാം. “രമയതി ഇതി രാമഃ’ എന്നു നി ഷ്പത്തി. ലോകത്തെ ആനന്ദിപ്പിക്കുന്നവന്‍ എന്നും യോഗികള്‍ക്ക് ആനന്ദം നല്കുന്ന ജ്ഞാനസ്വരൂപനെന്നും ചില ആചാര്യന്മാര് ഈ പദത്തെ നിര്‍വചിക്കുന്നു. രമാ ദേവിയോടൊപ്പം രമിക്കുന്നവനെന്നും രമയുടെ രമണസ്ഥാനമെന്നും മറ്റുചിലര്‍. അഭിരാമമായ ശരീരസൗന്ദര്യം കണ്ട് രാമനെന്ന് പേരുകൊടുത്തു എന്ന് കാളിദാസന്. ‘രാ’ എന്ന ശബ്ദം വിശ്വത്തെയും ‘മ’ എന്ന ശബ്ദം ഈശ്വരനെയും കുറിക്കുന്നുവെന്നും എല്ലാ വിശ്വങ്ങള്‍ക്കും ഈശ്വരന് രാമന് എന്നുകീര്ത്തിക്കപ്പെടുന്നുവെന്നും ബ്രഹ്മവൈവര്ത്തകപുരാണം രാമശബ്ദത്തെ നിര്‍വചിക്കുന്നു. തന്ത്രശാസ്ത്രം രാമശബ്ദത്തിന് നല്കുന്ന നിര്‍വചനം ഉള്‍ക്കൊള്ളണമെങ്കില്‍ കുറേയേറെ കാര്യങ്ങള്‍ അറിയണം. അതിന് തുനിയുന്നില്ല. ‘രാ, മ’ എന്നീ മന്ത്രാക്ഷരങ്ങളുടെ തുടര്‍ച്ചയായ ജപം കൊണ്ട് പാമരനായ കാട്ടാളന് വാല്മീകി മഹര്‍ഷിയും ആദികവിയുമായി വളര്‍ന്നത് രാമ ശബ്ദത്തിന്റെ മന്ത്രഘടന കൊണ്ടാണ്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: