കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശിശുശസ്ത്രക്രിയാ ഡോക്ടര്‍മാരുടെ കുറവ് കുട്ടികളുടെ വിദഗ്ദ്ധ ചികിത്സയെ സാരമായിബാധിക്കുന്നു. രണ്ട് ശിശു ശസ്ത്രക്രിയാ വിദഗ്ദ്ധരാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉള്ളത്. അത്യാവശ്യ ഘട്ടങ്ങളില്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ സേവനവും തേടാറുണ്ട്. ഈ വര്‍ഷം ഇതുവരെ 1,500ഓളം കുട്ടികള്‍ക്കാണ് ശസ്ത്രക്രിയ നടത്തിയത്. നാനൂറോളം കുട്ടികളെ അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയരാക്കി. വിദഗ്ദ്ധ ചികിത്സ തേടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികള്‍ക്ക് നാലും അഞ്ചും മാസങ്ങള്‍ക്കു ശേഷമാണ് പലപ്പോഴും ശസ്ത്രക്രിയയ്ക്കുള്ള തീയതി നിശ്ചയിച്ചു നല്‍കുന്നത്. ഇത് കുട്ടികളുടെ രോഗം മൂര്‍ച്ഛിക്കാന്‍ ഇടയാക്കുന്നു.
അടുത്ത കാലത്തായി കുട്ടികളില്‍ ശസ്ത്രക്രിയ വേണ്ടിവരുന്ന രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നതും ആശങ്ക ഉയര്‍ത്തുന്നു. ഹെര്‍ണിയ, ശ്വാസകോശ രോഗങ്ങള്‍, ജനിക്കുമ്പോള്‍ തന്നെ വയര്‍ തുറന്ന് കുടല് പുറത്തേക്ക് വരുന്ന അവസ്ഥ, ഞരമ്പ് സംബന്ധമായ പ്രശ്നങ്ങള്‍, വൃഷണം താഴോട്ട് ഇറങ്ങിക്കിടക്കാതിരിക്കല് തുടങ്ങിയവയാണ് കുട്ടികളില്‍ ശസ്ത്രക്രിയ അത്യാവശ്യമായി വരുന്ന രോഗാവസ്ഥകള്‍.
അതിനിടെ കോട്ടയം മെഡിക്കല്‍ കോളേജിലെ എംസിഎച്ച് പീഡിയാട്രിക് സര്‍ജറി കോഴ്സിന്റെ അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ വര്‍ഷമാണ് പീഡിയാട്രിക് സര്‍ജറിക്ക് കോട്ടയത്തിന് ഒരു സീറ്റ് അനുവദിച്ചത്. എന്നാല്‍ കോഴ്സിന് ആരും ചേരാത്തതിനാല്‍ സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. മൂന്നു വര്‍ഷം കോഴ്സില്‍ ആരും ചേരാതിരുന്നാല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോഴ്സിന്റെ അംഗീകാരം റദ്ദ് ചെയ്യും. പിന്നീട് അംഗീകാരം ലഭിക്കണമെങ്കില്‍ കടമ്പകള്‍ ഏറെയാണ്. സംസ്ഥാനത്ത് തന്നെ 11 സീറ്റകളാണ് ഈ കോഴ്സിന് നിലവിലുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആറും കോഴിക്കോട് നാലും കോട്ടയത്ത് ഒന്നും സീറ്റുകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: