തൃശൂര്‍: കുലം കുത്തികള്‍ എല്ലാം കാലത്തും കുലം കുത്തികള്‍ തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റായത് എങ്ങനെയെന്ന് വി.എസിനോട് ചോദിക്കണമെന്നും പിണറായി പറഞ്ഞു.
ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ പങ്കില്ലെന്ന് പറഞ്ഞത് ജില്ലാ സെക്രട്ടറിയെ ഉദ്ദരിച്ചാണെന്ന വി.എസിന്റെ വാക്കുകളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും പിണറായി വിജയന്‍ പറഞ്ഞു. കൊല്ലപ്പെട്ടയാളിന്റെ ഭൂതകാലം ചികയുകയല്ല ഇപ്പോള്‍ വേണ്ടത്. കൊലയ്‌ക്ക് പിന്നിലെ പ്രതികളെ കണ്ടെത്തുകയാണ് വേണ്ടത്. ചന്ദ്രശേഖരന്റെ കൊലയുടെ ഉത്തരവാദിത്വം സി.പി.എമ്മിനു മേല്‍ കെട്ടിവയ്‌ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിണറായി പറഞ്ഞു.
ചന്ദ്രശേഖരന്‍ വധം ഗുണം ചെയ്തത് യു.ഡി.എഫിനാണ്. സംഭവത്തില്‍ ആദ്യമേ കുറ്റം ചാര്‍ത്തി തെളിവുണ്ടാക്കാനാണ് ശ്രമം. ചന്ദ്രശേഖരന്‍ വധം നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ വിഷയമാക്കാനുള്ള യു.ഡി.എഫിന്റെ ശ്രമം ഹീനമാണ്. നെയ്യാറ്റിന്‍കരയില്‍ മുഖം നഷ്ടപ്പെട്ട യു.ഡി.എഫ് വസ്തുതകളെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നത്.
ഒരു ദുര്‍മോഹിയെ പലവിധ വാഗ്‌ദാനങ്ങള്‍ നല്‍കി യു.ഡി.എഫ് തങ്ങളുടെ ചേരിയിലാക്കി. ജനാധിപത്യ വിരുദ്ധമായ ഈ നടപടിയില്‍ മുഖം നഷ്ടപ്പെട്ട യു.ഡി.എഫ് ചന്ദ്രശേഖരന്റെ കൊലയ്‌ക്ക് കാരണക്കാര്‍ സി.പി.എമ്മാണെന്ന് പ്രചരിപ്പിക്കുന്നുവെന്നും പിണറായി പറഞ്ഞു.
കൊല നടന്ന് മൂന്നു ദിവസമായിട്ടും ആരെയും കസ്റ്റഡിയിലെടുക്കാത്തത് ആശ്ചര്യമാണെന്നും പിണറായി പറഞ്ഞു. പ്രതികളെ കണ്ടെത്തണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്. പോലീസ് അന്വേഷണത്തെ സി.പി.എം ഭയക്കുന്നില്ല. അന്വേഷണത്തില്‍ യഥാര്‍ത്ഥ സത്യം പുറത്തു വരണം. ചന്ദ്രശേഖരന്റെ വീട്ടില്‍ പോകുന്നതിന് സി.പി.എമ്മിന്‍ മടിയില്ല. എന്നാല്‍ സി.പി.എമ്മുകാര്‍ വരേണ്ടെന്നും വന്നാല്‍ പ്രശ്‌നം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞിരുന്നു. ഇത് അവഗണിച്ചു പോയി പ്രശ്‌നമുണ്ടായാല്‍ എന്തിന് പോയി എന്ന് പിന്നീട് ചോദ്യമുയരുമെന്നും പിണറായി പറഞ്ഞു.
മുല്ലപ്പെരിയാര്‍ റിപ്പോര്‍ട്ട് കേരളത്തിന് എതിരാണ്. റിപ്പോര്‍ട്ടിനെക്കുറിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്‌തമാക്കണം. സര്‍വകക്ഷി യോഗം വിളിക്കണോ എന്നു സര്‍ക്കാര്‍ തീരുമാനിക്കണം. മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി അംഗം ജസ്റ്റിസ് കെ.ടി. തോമസിനെതിരെ അഭിപ്രായം പറഞ്ഞ് പ്രശ്‌നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് മന്ത്രിമാര്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: