ഹൈദരാബാദ്: ‘താനെ’ ചുഴലി കൊടുങ്കാറ്റില്‍ തിരകള്‍ ആഞ്ഞടിച്ചതോടെ ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളില്‍ ഭീതിനിറഞ്ഞു. തമിഴ്നാട്ടിലെ കൂടല്ലൂരിനും ആന്ധ്രാപ്രദേശിനുമിടക്കുള്ള സ്ഥലങ്ങളില്‍ക്കൂടി ഡിസംബര്‍ 30ഓടെ താനെ കൊടുങ്കാറ്റ് കടന്നുപോകും.
ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറും തെക്കുകിഴക്കുമുള്ള കാറ്റുകളാണ് ചെന്നൈയുടെ 600 കിലോമീറ്റര്‍ വടക്ക് കിഴക്കായി കേന്ദ്രീകരിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാറ്റ് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും ഒരു ചുഴലി കൊടുങ്കാറ്റായി രൂപപ്പെട്ട് തമിഴ്നാട്ടിലെ കൂടല്ലൂരിനും ആന്ധ്രയിലെ നെല്ലൂരിനുമിടയ്ക്ക് 30ഓടെ ആഞ്ഞടിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനാല്‍ കനത്ത മഴയും 45.55 കിലോമീറ്റര്‍ വേഗതയുള്ള കാറ്റും ഇന്നുമുതല്‍ ഉണ്ടാകും. മീന്‍ പിടിത്തക്കാരോട് കടലില്‍ ഇറങ്ങരുതെന്ന അപകടസൂചന വിശാഖപട്ടണത്തെ കാലാവസ്ഥാ കേന്ദ്രം നല്‍കിയിട്ടുണ്ട്.
ഇതിനിടെ എട്ടുമുതല്‍ പത്ത് അടിയോളം ഉയര്‍ന്ന തിരമാലകളില്‍പ്പെട്ട് നെല്ലൂര്‍, പ്രകാശം, ശ്രീകാകുളം ജില്ലകളില്‍ കടലാക്രമണമുണ്ടായി. കടപ്പുറത്തെ മത്സ്യബന്ധനബോട്ടുകള്‍ പലതും ഒഴുകിപ്പോയി. കിഴക്കന്‍ ഗോദാവരിയിലെ ഉപ്പളക്കും കാക്കിനടക്കും ഇടയിലുള്ള റോഡില്‍ കടലാക്രമണമുണ്ടായതിനാല് ഗതാഗതം തടസപ്പെട്ടു. ശ്രീകാകുളത്ത് തിരമാലകളില്‍പ്പെട്ട് പല ബോട്ടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കിഴക്കന്‍ ഗോദാവരി ജില്ലയിലെ മല്ക്കിപുരത്ത് ബോട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. ഗുണ്ടൂര്‍ ജില്ലയില്‍ കടലില്‍ കാണാതായ 200ലധികം മത്സ്യത്തൊഴിലാളികളെ കോസ്റ്റ്ഗാര്‍ഡ് ചൊവ്വാഴ്ച രക്ഷപ്പെടുത്തി. ആന്ധ്രയിലെ ആറ് തുറമുഖ ജില്ലകളിലും ചുഴലിക്കാറ്റുമൂലം അപായസൂചന നല്‍കിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ജില്ലാ ഭരണകൂടം കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. കടലാക്രമണം ഉണ്ടായേക്കാവുന്ന പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: