വയനാട്: വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം പിടികൂടിയ അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി. ജാമ്യാപേക്ഷ തള്ളി സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. നിലവിൽ ഇയാൾ 14 ദിവസത്തേക്ക് റിമാൻഡിൽ മാനന്തവാടി ജില്ലാ ജയിലിലാണ്.
വയനാട് മുട്ടിൽ സൗത്ത് വില്ലേജിലുള്ള ആന്റോ അഗസ്റ്റിന്റെ കുടുംബ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ 138 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 67 ലിറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തിരുന്നു. അനുവദനീയമായ അളവിലും കൂടുതൽ മദ്യം സൂക്ഷിച്ചതിനാണ് അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്തതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
മദ്യം പിടിച്ചെടുത്ത വീട് തന്റെ പേരിലല്ലെന്നും കോടതി ജപ്തി നടപടികളിലുള്ളതാണെന്നുമാണ് പ്രതിഭാഗം വാദിച്ചത്. കൂടാതെ പിടിച്ചെടുത്തത് വ്യാജമദ്യമല്ല, ഹോം മെയ്ഡ് വൈനാണെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആന്റോ അഗസ്റ്റിൻ കോടതിയിൽ ബോധിപ്പിച്ചു. അതേസമയം ഏറ്റവും ഒടുവിൽ നികുതി ഒടുക്കിയ രേഖകൾ പ്രകാരം വീട് ഇപ്പോഴും ആന്റോയുടെ ഉടമസ്ഥതയിൽ തന്നെയാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
















