ന്യൂദൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.) അടിസ്ഥാനമാക്കുന്ന പരമാവധി ശമ്പളപരിധി 15,000 രൂപയിൽനിന്ന് 25,000 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ. ഏകദേശം 51 ലക്ഷം ജീവനക്കാർക്ക് കൂടി ഇതിന്റെ പ്രയോജനം ലഭിക്കും. സർക്കാരിന് 11,339 കോടി രൂപയുടെ ചെലവ് വരുമെന്ന് തീരുമാനം അറിയിച്ചുകൊണ്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു
“ഇതൊരു ദീർഘകാല ആവശ്യമായിരുന്നു, ഇപ്പോൾ പ്രധാനമന്ത്രി ഇതിന് അംഗീകാരം നൽകിയിരിക്കുന്നു. വിപുലമായ ഈ സാമൂഹിക സുരക്ഷാ സംവിധാനം തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ പ്രയോജനകരമാകും. പല സംസ്ഥാനങ്ങളിലും നൈപുണ്യമില്ലാത്ത തൊഴിലാളികൾക്കുള്ള കുറഞ്ഞ വേതനം 15,000 രൂപയിൽ അധികമായിട്ടുണ്ട്; അതിനാൽ 2014-ൽ നിശ്ചയിച്ചിരുന്ന പരിധിക്ക് ഇനി പ്രസക്തിയില്ല. ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയ ശേഷം, ശമ്പള പരിധി 25,000 രൂപയായി ഉയർത്താൻ ഞങ്ങൾ തീരുമാനിച്ചു,” അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
2014 സെപ്റ്റംബർ ഒന്നിന് നിലവിൽവന്ന ഇ.പി.എഫ്. സ്‌കീം പ്രകാരം 15,000 രൂപയാണ് ശമ്പളപരിധി. 2014 സെപ്റ്റംബർ ഒന്നുമുതൽ ജോലിയിൽ പ്രവേശിച്ചവർക്ക് ശമ്പളം എത്രതന്നെ ഉയർന്നതാണെങ്കിലും 15,000 രൂപയുടെ 12 ശതമാനമാണ് (1800 രൂപ) നിർബന്ധമായും പി.എഫിലേക്ക് അടയ്‌ക്കേണ്ടത്. സമാനമായ തുക തൊഴിലുടമയും അടയ്‌ക്കും. ഇതിൽനിന്ന് 15,000 രൂപയുടെ 8.33 ശതമാനമായ 1250 രൂപ പെൻഷൻ ഫണ്ടിലേക്ക് പോകും. പി.എഫിലെത്തുന്നത് ആകെ 2350 രൂപ.
ശമ്പളപരിധി 25,000 രൂപയാക്കിയാൽ തൊഴിലാളിയുടെ 3000 രൂപ പി.എഫിലെത്തും. തൊഴിലുടമയുടെ 3000 രൂപയിൽനിന്ന് 2082 രൂപ (25,000 രൂപയുടെ 8.33 ശതമാനം) പെൻഷൻ ഫണ്ടിലേക്കും ബാക്കി 918 രൂപ പി.എഫിലേക്കുമെത്തും. അതായത് ആകെ 3918 രൂപയാകും പി.എഫിലെത്തുക. നേരത്തേതന്നെ ഇ.പി.എഫിൽ അംഗമായി തുടരുന്നവർക്ക് പെൻഷൻ ഫണ്ടിലേക്ക് പോകുന്ന വിഹിതം 1250 രൂപയിൽനിന്ന് 2082 രൂപയാകും. ഇതോടെ വിരമിക്കുമ്പോൾ ലഭിക്കുന്ന പെൻഷനും ഉയരും.
കഴിഞ്ഞ പത്ത് വർഷത്തിനിടെ വേതനനിരക്കുകളിലും ജീവിതച്ചെലവിലും ഗണ്യമായ വർധനയുണ്ടായ സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരം. പുതിയ ശമ്പളപരിധി നിലവിൽ വന്നതോടെ കൂടുതൽ ജീവനക്കാർക്ക് ഇപിഎഫ്, എംപ്ലോയീസ് പെൻഷൻ സ്കീം (EPS) എന്നിവയുടെ ആനുകൂല്യം ലഭിക്കും.
















