ചേര്‍ത്തല: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നവതിയുടെ നിറവിലേക്ക്. പിറന്നാള്‍ ആഘോഷം ചിങ്ങ മാസത്തിലെ വിശാഖം നക്ഷത്ര ദിനമായ ഇന്ന് കണിച്ചുകുളങ്ങരയിലെ വസതിയില്‍ നടക്കും.
നാല് ദിവസങ്ങളായി വീട്ടുമുറ്റത്തൊരുക്കിയ ഹോമകുണ്ഡത്തില്‍ നടന്നുവരുന്ന പൂജ ഇന്ന് രാവിലെ ഒന്‍പതോടെ സമാപിച്ചു. രാവിലെ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ ഭാര്യയും ഒരുമിച്ച് ദര്‍ശനം നടത്തി. പിന്നിട് വെള്ളാപ്പള്ളിയുടെ സുഹൃത്ത് എത്തിക്കുന്ന കേക്ക് കുടുംബാഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം മുറിക്കും. ആരും ക്ഷണിച്ചില്ലെങ്കില്‍ കൂടി നിരവധി പേരാണ് ഈ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വെള്ളാപ്പള്ളിയുടെ വസതിയിലേക്ക് എത്തുന്നത്. ഇതിനുശേഷം ആശംസകളുമായി എത്തുന്ന സന്ദര്‍ശകരെ കാണും. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ തന്നെ വീട്ടിലേക്ക് എത്തുകയാണ് പതിവ്. വെള്ളാപ്പള്ളി നടേശന് പദ്മഭൂഷണ്‍ ബഹുമതി ലഭിച്ച ശേഷമുള്ള ആദ്യ പിറന്നാളാണിത്.
1937 സപ്തംബര്‍ 10ന് വെള്ളാപ്പള്ളി കേശവന്റെയും ദേവകിയുടെയും 12 മക്കളില്‍ ഏഴാമന്‍ ആയാണ് ഇരട്ടക്കുട്ടികളില്‍ ഒരാളായി വെള്ളാപ്പള്ളിയുടെ ജനനം. മൂന്ന് പതിറ്റാണ്ടിലോറെയായി എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും അമരക്കാരനാണ്. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായി 50 വര്‍ഷം പൂര്‍ത്തീകരിച്ചു. രാഷ്‌ട്രീയം നോക്കാതെ, ഒരു ഭയവും ഇല്ലാതെ, ഉള്ളകാര്യം വെട്ടിത്തുറന്നു പറയുന്ന ശൈലിയാണ് വെള്ളാപ്പള്ളിക്കുള്ളത്. അതുകൊണ്ടുതന്നെ രാഷ്‌ട്രീയ എതിരാളികളും വെള്ളാപ്പള്ളിക്ക് നിരവധിയാണ്. പക്ഷേ ജീവിതകാലം മുഴുവനും ഒരാളെ ശത്രുവായി കാണില്ല വെള്ളാപ്പള്ളി. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായി എന്നും കേരളത്തിന്റെ ഖജനാവ് ഇവര്‍ക്കായി തുറന്നുകൊടുക്കുകയുമാണ് സര്‍ക്കാരുകള്‍ ചെയ്യുന്നതെന്നും പരസ്യമായി ആദ്യം പറഞ്ഞ സമുദായ നേതാവാണ് വെള്ളാപ്പള്ളി. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും തന്റെ നിലപാട് തുറന്നു പറഞ്ഞിരുന്നു. ഇതിനെതിരെ മത തീവ്രവാദികള്‍ വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവന്ന കാഴ്ചയും കേരളസമൂഹം കണ്ടു.
















